സൗദിയില്‍ അറസ്റ്റിലായ വ്യക്തി മരിച്ചെന്ന് റിപ്പോര്‍ട്ട്; മാധ്യമ റിപ്പോര്‍ട്ട് ഇങ്ങനെ...
നവംബറില്‍ അറസ്റ്റിലായവരില്‍ പ്രമുഖനാണ് മേജര്‍ ജനറല്‍ അലി അല്‍ഖഹ്താനി. ഇദ്ദേഹം മരിച്ചത് ക്രൂര പീഡനങ്ങള്‍ മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിയാദ്: സൗദി അറേബ്യയില്‍ അഴിമതിയുടെ പേരില്‍ അറസ്റ്റിലായ പ്രമുഖന്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്ത് റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലിട്ടിരുന്ന മേജര്‍ ജനറല്‍ അലി അല്‍ഖഹ്താനിയാണ് മരിച്ചത്. അല്‍ ഖുദ്‌സ് അല്‍ അറബി എന്ന ലണ്ടന്‍ കേന്ദ്രമായുള്ള പത്രമാണ് വാര്‍ത്ത നല്‍കിയത്. നവംബര്‍ ആദ്യവാരത്തില്‍ അറസ്റ്റിലായ ഇവരെ ഹോട്ടലില്‍ വച്ച് ചോദ്യം ചെയ്തുവരികയായിരുന്നു. പലരോടും മോചനദ്രവ്യ തുക അടക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ധാരണയുണ്ടാക്കാത്തതെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മരണ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്...
മേജര്‍ ജനറല്‍ അലി അല്‍ഖഹ്താനി
നവംബറില്‍ അറസ്റ്റിലായവരില്‍ പ്രമുഖനാണ് മേജര്‍ ജനറല്‍ അലി അല്‍ഖഹ്താനി. ഇദ്ദേഹം മരിച്ചത് ക്രൂര പീഡനങ്ങള്‍ മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സൗദി ഭരണകൂടം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.
ചുമത്തിയ കുറ്റം
അലി അല്‍ഖഹ്താനി സൗദി സൈന്യത്തിലെ പ്രമുഖനായിരുന്നു. ഇദ്ദേഹത്തിന് മേല്‍ ചുമത്തിയ കുറ്റമെന്താണെന്ന് വ്യക്തമല്ല. അഴിമതി നടത്തിയവരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂടെ ഇദ്ദേഹവുമുണ്ടായിരുന്നു. നവംബര്‍ അഞ്ചിനാണ് അലി അല്‍ ഖഹ്താനിയെ അറസ്റ്റ് ചെയ്തതെന്ന് കരുതുന്നു.
രാജകുമാരന്റെ വലംകൈ
തുര്‍ക്കി ബിന്‍ അബ്ദുല്ലാ രാജകുമാരനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അലി അല്‍ ഖഹ്താനി. രാജകുമാരന്റെ സ്വകാര്യ ഓഫീസിലെ മനേജര്‍ ആയിരുന്നു ഇദ്ദേഹം. മുന്‍ രാജാവ് അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസിന്റെ മകനാണ് തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരന്‍.
മരണം 12ന്
ഡിസംബര്‍ 12നാണത്രെ അലി അല്‍ ഖഹ്താനി മരിച്ചത്. ഇലക്ട്രിക് ഷോക്കേല്‍പ്പിച്ചുള്ള പീഡനമാണ് മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ടുകൊടുത്തു. വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കെട്ടിത്തൂക്കി മര്‍ദ്ദനം
അഴിമതി വിരുദ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സൗദി രാജകുടുംബത്തിലെ പ്രമുഖരെ കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. കടുത്ത പീഡനമാണ് രാജകുമാരന്‍മാര്‍ക്ക് കസ്റ്റഡിയില്‍ നേരിടേണ്ടിവരുന്നതെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പീഡിപ്പിക്കുന്നത് പ്രത്യേക പരിശീലനം നേടിയ അമേരിക്കന്‍ പൗരന്‍മാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരങ്ങള്‍ ഇങ്ങനെ
പേര് വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്. തലകീഴായി കെട്ടിത്തൂക്കിയിട്ടാണ് മര്‍ദ്ദിക്കുന്നതത്രെ. റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്ന സൗദി രാജകുമാരന്‍മാര്‍ക്കാണ് മര്‍ദ്ദനം ഏല്‍ക്കുന്നനത്. ക്രൂര പീഡനത്തിന് ഇരയായ ചില രാജകുമാരന്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
കോടീശ്വരന്‍മാര്‍
കോടീശ്വരന്‍മാരായ സൗദി രാജകുമാരന്‍മാരെയാണ് നവംബര്‍ ആദ്യവാരം അറസ്റ്റ് ചെയ്തത്. ഇവരെ അമേരിക്കന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരാണ് പീഡിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റിലായവരില്‍ 11 പ്രമുഖരായ രാജകുമാരന്‍മാരും ഉള്‍പ്പെടും. ലോക കോടീശ്വരന്മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍, സൗദി ദേശീയ ഗാര്‍ഡിന്റെ പുറത്താക്കപ്പെട്ട മേധാവി മയ്തിബ് ബിന്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെയുള്ള രാജകുമാരന്‍മാരെയാണ് തടവിലിട്ടിരിക്കുന്നത്.
പീഡനം ഇങ്ങനെ
ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് അമേരിക്കന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ ഉദ്യോഗസ്ഥരാണ്. രാജകുമാരന്‍മാരെ അടിക്കുകയും അപമാനിക്കുയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുപ്രസിദ്ധ അമേരിക്കന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയായ ബ്ലാക്ക് വാട്ടറിന്റെ ജീവനക്കാര്‍ക്കെതിരേയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങള്‍.
ലബ്നാന്‍ പ്രസിഡന്റ് പറഞ്ഞത്
ബ്ലാക്ക് വാട്ടറിന്റെ ഉദ്യോഗസ്ഥര്‍ സൗദി അറേബ്യയിലുണ്ടെന്ന് നേരത്തെ അറബ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. അടുത്തിടെ ലബ്നാന്‍ പ്രസിഡന്റും ഇക്കാര്യം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് രാജകുടുംബത്തിലുള്ളവരെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ ബ്ലാക്ക് വാട്ടറിന്റെ പീഡനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ബ്ലാക്ക് വാട്ടര്‍, അക്കാദമിയായി
നേരത്തെ ഇറാഖിലും അഫ്ഗാനിലും യുദ്ധകാലത്ത് തടവിലാക്കിയവരെ ക്രൂരമായ മര്‍ദ്ദിച്ചുവെന്ന ആരോപണം നേരിടുന്ന ക്രിമിനല്‍ സംഘമാണ് ബ്ലാക്ക് വാട്ടര്‍. വിവാദം കത്തിപ്പടര്‍ന്നതോടെ ഇവര്‍ അക്കാദമി എന്ന് പേര് മാറ്റുകയായിരുന്നു. ഇപ്പോള്‍ അക്കാദമി എന്ന പേരിലാണ് ബ്ലാക്ക് വാട്ടര്‍ അറിയപ്പെടുന്നത്. സൗദി അറേബ്യയിലെ പീഡനങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ക്കറിയില്ലെന്ന് അക്കാദമി വൃത്തങ്ങള്‍ പ്രതികരിച്ചു. യാതൊരു വിധത്തിലുള്ള പീഡനങ്ങളിലും തങ്ങളുടെ ജീവനക്കാര്‍ ബന്ധപ്പെടുന്നില്ല. വിദേശത്ത് അമേരിക്കന്‍ പൗരന്‍മാന്‍ ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണെന്നും അക്കാദമി അറിയിച്ചു.
ചിലര്‍ ആശുപത്രിയില്‍
അറസ്റ്റിലായവര്‍ക്ക് കസ്റ്റഡിയില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ് അവശരായ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രാജകുമാരന്‍മാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സൗദിയിലെ ഡോക്ടര്‍ തന്നെയാണ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ പേര് പരസ്യമാക്കിയിട്ടില്ല. റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിന്റെ അടുത്തുള്ള ആശുപത്രിയിലാണ് ഇവരെ ചികില്‍സിക്കുന്നത്.
സമിതിയുടെ കണ്ടെത്തല്‍
സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള രാജകുടുംബത്തിലെ പ്രമുഖരെയും വ്യവസായികളെയും കൂട്ടമായി അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന് ലഭിക്കേണ്ട കോടികള്‍ ഇവര്‍ അഴിമതിയിലൂടെ കൈക്കലാക്കിയെന്നാണ് സമിതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് ഏറെ നാളത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കര്‍ശന വ്യവസ്ഥകള്‍
ഇതുമായി ബന്ധപ്പെട്ട തടവിലുള്ളവരുമായി സര്‍ക്കാര്‍ വ്യവസ്ഥയുണ്ടാക്കി. വ്യവസ്ഥ അംഗീകരിക്കുന്നവര്‍ക്ക് മോചനം നല്‍കും. അല്ലാത്തവര്‍ക്ക് വിചാരണ നേരിടാം. അവരുടെ ഭാവി കോടതി തീരുമാനിക്കും. ചിലപ്പോള്‍ ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ചേക്കാമെന്നു കണ്ടാണ് പലരും പണമടച്ച് മോചിതരാകുന്നത്. അഴിമതി നടത്തിയെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ തുകയുടെ നിശ്ചിത ശതമാനം സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ ചെയ്താല്‍ യാതൊരു വിചാരണയും മറ്റു നിയമനടപടികളും നേരിടേണ്ട ആവശ്യമില്ല. വ്യവസ്ഥ അംഗീകരിക്കാത്തവരെ കോടതിയില്‍ ഹാജരാക്കും. ആറ് മാസത്തിനകം കോടതി ഇവുരടെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ബിന്‍ തലാല്‍ മോചിതനാകുമോ
ഈ വ്യവസ്ഥകള്‍ തടവിലുള്ള 95 ശതമാനം വ്യക്തികളും അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോഴും ബാക്കിയായ ചോദ്യം ബിന്‍ തലാലിനെ കുറിച്ചായിരുന്നു. അദ്ദേഹം മോചിതനാകുമോ? ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. 600 കോടി ഡോളര്‍ കെട്ടിവെച്ചാല്‍ മോചിപ്പിക്കാമെന്നാണ് ബിന്‍ തലാലിനോട് അഴിമതി വിരുദ്ധ സമിതി നിര്‍ദേശിച്ചതത്രെ. ഇത്രയും തുക കെട്ടിവെയ്ക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ആസ്തിയുടെ വലിയൊരു ഭാഗം വില്‍ക്കേണ്ടി വരും. തടവുകാരില്‍ ഏറ്റവും തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതും ബിന്‍ തലാലിനോടാണ്.
മയ്തിബ് തയ്യാറായി
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖനായിരുന്നു മയ്തിബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍. സൗദി സുരക്ഷാ ഗാര്‍ഡിന്റെ മേധാവിയായിരുന്നു ഇദ്ദേഹം. ഒരു പക്ഷേ, അടുത്ത രാജാവായി വരെ പരിഗണിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് മയ്തിബ്. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇദ്ദേഹം പണം നല്‍കി മോചനത്തിന് തയ്യാറായിട്ടുണ്ട്.
159 പേരെ മാത്രം
അഴിമതിയുടെ പേരില്‍ 320 പേരെയാണ് ചോദ്യം ചെയ്തതെന്ന് സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതില്‍ 159 പേരെ അറസ്റ്റ് ചെയ്തു വിവിധ സ്ഥലങ്ങളില്‍ ജയിലില്‍ അടച്ചു. പ്രമുഖര്‍ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ആഡംബര ഹോട്ടലിലാണ്. ഭൂരിഭാഗം പേരും സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.