അമേരിക്കയും സിറിയയും പത്തിമടക്കി; സിറിയന്‍ കുര്‍ദുകള്‍ക്കെതിരായ പോരാട്ടവുമായി തുര്‍ക്കി മുന്നോട്ട്
അങ്കാറ: തുര്‍ക്കിയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ അമേരിക്കയും സിറിയയും മുട്ടുമടക്കി. അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയയിലെ കുര്‍ദ് വിമതസേനയ്‌ക്കെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റവുമായി തുര്‍ക്കി സേന.
തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്കായി മൊബൈല്‍ ആപ്പ്
സൈനിക താവളങ്ങള്‍ പിടിച്ചു
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍ പ്രദേശത്തുള്ള 11 കുര്‍ദ് സൈനിക താവളങ്ങളുടെ നിയന്ത്രണം തുര്‍ക്കി സൈന്യം പിടിച്ചെടുത്തു. തുര്‍ക്കി അനുകൂല സിറയന്‍ വിമത സേനയായ ഫ്രീ സിറിയന്‍ ആര്‍മിയുടെ പിന്തുണയോടെയാണ് തുര്‍ക്കി സൈന്യം മുന്നേറ്റം തുടരുന്നത്. അഫ്രിനിലെ കുര്‍ദ് വിമതര്‍ക്കെതിരേ ഒരേസമയം കിഴക്കു നിന്നും പടിഞ്ഞാറും നിന്നും ആക്രമണം നടത്തുകയാണ് തുര്‍ക്കി സൈന്യം. ശനിയാഴ്ച ആരംഭിച്ച സൈനിക നടപടിയിലൂടെ ശന്‍കല്‍, ഖര്‍നെ, അദാഹ് മന്‍ലി, കിത്ത, ബിബ്‌നു തുടങ്ങിയ പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലായതായി തുര്‍ക്കി സൈന്യം അവകാശപ്പെട്ടു.
നിരവധി പേര്‍ കൊല്ലപ്പെട്ടു
അതിനിടെ ആക്രമണത്തില്‍ കുര്‍ദ് പോരാളികളുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. 26 കുര്‍ദ് പോരാളികളും 19 സിറിയന്‍ അനുകൂല സിറിയന്‍ പോരാളികളും 24 സിവിലന്‍മാരും കൊല്ലപ്പെട്ടതായി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പറഞ്ഞു. തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി തുര്‍ക്കിയും അറിയിച്ചു. അതേസമയം, സൈനിക നടപടിക്കിടെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലു നിഷേധിച്ചു.
തീരുമാനമില്ലാതെ രക്ഷാസമിതി യോഗം
അതിനിടെ, തുര്‍ക്കിയുടെ അഫ്രിന്‍ സൈനിക നടപടി ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സുരക്ഷാ സമിതി പ്രത്യേക യേഗം ചേര്‍ന്നെങ്കിലും ഇതിനെ അപലപിക്കുകയോ സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. തുര്‍ക്കിയുടെ നടപടിയില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി. ഇതേക്കുറിച്ച് തുര്‍ക്കി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യവിഭാഗം അധ്യക്ഷ ഫ്രഡെറിക്ക മൊഗെറിന് അറിയിച്ചു.
ലക്ഷ്യം കൈവരിക്കുന്നത് വരെ
തങ്ങളുടെ ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ സൈനിക നടപടി അവസാനിപ്പിക്കാനാവൂ എന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. സൈനിക നടപടി പെട്ടെന്ന് അവസാനിപ്പിക്കണമെന്ന അമേരിക്കന്‍ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'അഫ്ഗാനില്‍ നിങ്ങള്‍ എത്രകാലമായി? ഇറാഖിലെ ഇടപെടല്‍ അവസാനിച്ചോ?'- ഇരുരാജ്യങ്ങളിലെയും യു.എസ് സൈനിക നടപടികളെ പരാമര്‍ശിച്ച് ഉര്‍ദുഗാന്‍ ചോദിച്ചു.
യുദ്ധം ഭീകരര്‍ക്കെതിരേയെന്ന് തുര്‍ക്കി
സിറിയന്‍ സര്‍ക്കാരിനെതിരേയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേയും യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (എസ്.ഡി.എഫ്) ഭാഗമായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിനെതിരേയാണ് തുര്‍ക്കിയുടെ സൈനിക നടപടി. സിറിയന്‍ സര്‍ക്കാരിനും ഇസ്ലാമിക് സ്റ്റേറ്റിനുമെതിരേ യുദ്ധം ചെയ്യാന്‍ വൈ.പി.ജിക്ക് വിദഗ്ധ പരിശീലനവും ആയുധങ്ങളും അമേരിക്ക നല്‍കിയിരുന്നു. കുര്‍ദ് സേനയായി വൈ.പി.ജിയെ ഭീകരവാദ സംഘടനയായാണ് തുര്‍ക്കി കാണുന്നത്. തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി ബന്ധമുണ്ടെന്നതിനാല്‍ വൈ.പി.ജി തങ്ങളുടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുര്‍ക്കി പറയുന്നു.
യു എസ് നീക്കത്തിന് തിരിച്ചടി
സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ വൈ.പി.ജിയെ കൂടി ഉള്‍പ്പെടുത്തി അതിര്‍ത്തി രക്ഷാസേനയ്ക്ക് രൂപം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനമാണ് കുര്‍ദുകളുടെ ശക്തികേന്ദ്രമായ അഫ്രിനെതിരേ സൈനിക നടപടി സ്വീകരിക്കാനും കുര്‍ദ് സേനയെ തകര്‍ക്കാനും തുര്‍ക്കി മുന്നിട്ടിറങ്ങിയത്. സിറിയന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്ന തുര്‍ക്കി വിമാനങ്ങള്‍ വെടിവച്ചിടുമെന്ന് സിറിയ ഭീഷണി മുഴക്കിയിരുന്നുവെങ്കിലും അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല.
തുര്‍ക്കി ഗ്രാമമായ ഗുല്‍ബാബയില്‍ നിന്നാണ് തുര്‍ക്കി സൈന്യം വൈ.പി.ജിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശങ്ങളിലേക്ക് കടന്നത്. അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ ഉള്ളിലേക്കായി സുരക്ഷിത മേഖല സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തുര്‍ക്കി പ്രധാനമന്ത്രി പറയുകയുണ്ടാ. യുദ്ധ ടാങ്കുകള്‍, പ്രത്യേക സേനാവിഭാഗങ്ങള്‍, കാലാള്‍പ്പട തുടങ്ങിയവയുടെ പിന്തുണയോടെയാണ് തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്നത്.