യുക്രൈൻ - റഷ്യ പ്രതിസന്ധി: ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി; പ്രവർത്തനം തുടരുമെന്ന് അധികൃതർ
കീവ്: യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി. ഇന്ത്യക്കാർക്കുളള എല്ലാ സേവനങ്ങളും തുടരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സഹായത്തിനായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എംബസിയെ ബന്ധപ്പെടാൻ സാധിക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
"യുക്രൈനിലെ പ്രിയ ഇന്ത്യക്കാരേ, ഇന്ത്യൻ എംബസി പോളണ്ടിൽ പ്രവർത്തനം തുടരുകയാണ്. ഇമെയിൽ വഴിയും വാട്ട്‌സ്ആപ്പ് മുഖേനയും എംബസിയെ ബന്ധപ്പെടാം.
ഹെൽപ്പ് ലൈൻ നമ്പറുകൾ ഏതു സംയത്തും പ്രവർത്തിക്കും. ലൈൻ നമ്പറുകൾ ;- +380933559958, +919205209802, +91744280225 എന്നിങ്ങനെയാണ്. ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, റഷ്യയുടെ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. സുരക്ഷ കണക്കിലെടുത്താണ് ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 13 ന് ഇന്ത്യൻ എംബസി വാർസോയിലേക്ക് താൽക്കാലികമായി മാറ്റുകയായിരുന്നു. എന്നാൽ, ഇതിന് മുൻപ് ലിവിലായിരുന്നു ഇന്ത്യൻ എംബസി പ്രവർത്തിച്ചിരുന്നത്.

റഷ്യ - യുക്രൈൻ യുദ്ധം ഇന്ന് 23-ാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ശക്തമായ ഷെല്ലാക്രമണവും ബോംബാക്രമണം റഷ്യ തുടരുകയാണ്. യുക്രൈനിലെ ലിവിവിലുളള സൈനിക വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രത്തിൽ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി. യുക്രൈൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ, ഇന്നുണ്ടായ റഷ്യൻ അക്രമത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിസന്ധി നിലനിൽക്കെ അധിനിവേശം ഉറപ്പിക്കാനുളള മാർഗ്ഗങ്ങളുമായി റഷ്യ പിന്നോട്ട് ഇല്ലാതെ യുദ്ധം തുടരുകയാണ്. എന്നാൽ, ഇന്റർനാഷണൽ സെന്റർ ഫോർ പീസ് കീപ്പിംഗ് ആൻഡ് സെക്യൂരിറ്റിയിൽ റഷ്യ വ്യോമാക്രമണം നടത്തി. അക്രമത്തിന് പിന്നാലെ 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുക്രൈനിലെ മറ്റ് നഗരങ്ങളെപ്പോലെ തന്നെ ലിവിവിലെ സ്ഥിതിയും ദിവസേന മോശം ആകുകയാണ്. ലിവിവ് കൂടാതെ, തലസ്ഥാനമായ കീവ്, മരിയുപോൾ, ഖാർകിവ് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ റഷ്യൻ സൈന്യം പതിവായി ബോംബാക്രമണം തുടരുകയാണ്.

എന്നാൽ, യുക്രൈൻ - റഷ്യ പ്രതിസന്ധിയിൽ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങി കിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നു 15 - 20 ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ ഉടൻ ഒഴിപ്പിക്കും. രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ വിമാനങ്ങൾ പ്രവർത്തിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.

യുക്രൈനിലെ ഇന്ത്യക്കാർക്കായി എല്ലാ സഹായവും നൽകി വരുന്നുണ്ട്. ചില ഇന്ത്യക്കാർ കെർസണിലാണ് കുടുങ്ങി കിടക്കുന്നത്. ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനം അവസാനിച്ചിട്ടില്ല. നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു. റഷ്യ - യുക്രൈൻ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ജനുവരിയിൽ ഇന്ത്യക്കാർ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നാട്ടിൽ എത്തുന്നതിലേക്കായി രജിസ്ട്രേഷൻ ചെയ്തു തുടങ്ങിയിരുന്നു. ഏകദേശം 20,000 ഇന്ത്യക്കാർ രജിസ്ട്രേഷൻ ചെയ്തു. ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ്.
Recommended Video

എന്നാൽ, ഇന്ത്യക്കാരായ വിദ്യാർത്ഥികളിൽ അധികവും റഷ്യയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ യുക്രൈനിലെ സർവകലാശാലകളിലാണ് പഠിക്കുന്നത്. ഈ പ്രദേശമാണ് റഷ്യയുടെ സംഘർഷത്തിന്റെ പ്രധാന കേന്ദ്രമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ വേണ്ട രീതിയിലുളള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ , ഇതിനിടെ വിദ്യാർത്ഥികളിൽ പലരും സംഘർഷ സാധ്യതയുളള യുക്രൈനിൽ തന്നെ തുടരാൻ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications