അറബ് ലോകത്തെ സംഘര്‍ഷങ്ങള്‍; പിന്നിട്ട വഴി ഇങ്ങനെ, രണ്ട് ചിന്താധാരകള്‍
ഇതിന്റെ പ്രതിഫലനമായിരുന്നു 2011ല്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവം. തുണീഷ്യയില്‍ തുടങ്ങി ഈജിപ്തിലും ലിബിയയിലും ഭരണകൂടത്തെ പിഴുതെറിഞ്ഞ വിപ്ലവം സിറിയയില്‍ എത്തിയപ്പോഴേക്കും രക്തരൂഷിതമായി.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വിശ്വസിക്കുന്ന രണ്ടാമത്തെ മതമാണ് ഇസ്ലാം. ഇതില്‍ പ്രധാനമായും രണ്ട് ചിന്താ ധാരകളാണുള്ളത്. ഒന്ന് സുന്നി മറ്റൊന്ന് ഷിയ. രണ്ടിലും വ്യത്യസ്തമായ നിരവധി ആശയക്കാരുണ്ട്. സുന്നി ലോകത്തിന് പ്രത്യേകിച്ച് നേതൃത്വം നല്‍കുന്ന ഒരു രാജ്യമോ നേതാവോ എടുത്തുപറയാനില്ല. പക്ഷേ, ഷിയാക്കളെ കുറിച്ച് പറയുമ്പോള്‍ തന്നെ ആര്‍ക്കും വേഗത്തില്‍ ഓര്‍മ വരിക ഇറാനെയാണ്.
സൗദിയും ഇറാനും തമ്മിലുള്ള അടിസ്ഥാന പ്രശ്‌നവും ഈ രണ്ട് ചിന്താധാരകളാണ്. പശ്ചിമേഷ്യയിലെ അയല്‍രാജ്യങ്ങളായ സൗദിയും ഇറാനും മേഖലയില്‍ മേധാവിത്വത്തിനു വേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ കിടമല്‍സരമാണ് മേഖലയെ എപ്പോഴും സംഘര്‍ഷഭരിതമാക്കുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് ഇരുവര്‍ക്കും പിന്നില്‍ അണിനിരക്കുന്നത്. അറബ് ലോകത്തെ പ്രശ്‌നങ്ങളില്‍ ഇരുരാജ്യങ്ങളുടെയും കളികള്‍ എങ്ങനെയാണ്....
ഇസ്ലാമിക വിപ്ലവം
ഇസ്ലാമിന്റെ ജന്മനാട് സൗദി അറേബ്യയാണ്. അതുകൊണ്ട് തന്നെ മുസ്ലിം ലോകത്തിന്റെ നേതൃത്വം തങ്ങള്‍ക്കാണെന്ന് സൗദി വാദിക്കുന്നു. എന്നാല്‍ 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ഇറാന്‍ പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു. അതാകട്ടെ സൗദി അറേബ്യയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നതുമായി.
ഷിയാക്കള്‍ കൂടുതല്‍ ഇവിടെ
ഇറാനില്‍ തുടങ്ങിയ വിപ്ലവത്തിന്റെ അലയൊലികള്‍ അതിര്‍ത്തി കടന്ന് പല അറബ് ലോകത്തും എത്തി. എങ്കിലും അറബ് ലോകത്ത് ഭൂരിപക്ഷം സുന്നികളാണ്. ഷിയാക്കള്‍ പ്രധാനമായും ഇറാനിലാണെങ്കിലും ഇറാഖ്, യമന്‍, ബഹ്‌റൈന്‍, ലബ്‌നന്‍ എന്നീ രാജ്യങ്ങളിലെല്ലാം കുറവല്ലാത്ത എണ്ണത്തിലുണ്ട്.
പ്രവാചകന്റെ ശേഷം
സുന്നികളില്‍ നിന്ന് വ്യത്യസ്തമായി പ്രവാചകന്റെ മരുമകനും നാലാം ഖലീഫയുമായ അലിയില്‍ അമിതമായ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് ഷിയാക്കള്‍. പ്രവാചകന്റെ കാലശേഷം തന്നെ ഉടലെടുത്ത വ്യത്യസ്ത ചിന്തകളിലും തുടര്‍ന്നു വന്ന പണ്ഡിതന്‍മാരുടെ നിലപാടുകളിലും അടിസ്ഥാനമായ പരമായി മാറ്റമില്ലെങ്കിലും നേരിയ വ്യത്യാസങ്ങള്‍ പ്രകടമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കഴിഞ്ഞ 15 വര്‍ഷത്തിനിടെയാണ് സൗദിയും ഇറാനും തമ്മില്‍ മേഖലയുടെ മേധാവിത്വത്തിനായുള്ള കിടമല്‍സരം ശക്തമായത്.
സദ്ദാം ഇല്ലാത്ത ഇറാഖ്
2003ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശം സുന്നി ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ പുറത്താക്കുന്നതില്‍ കലാശിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍ അതുവരെ ഷിയാക്കള്‍ക്ക് ഇറാഖിന്റെ ഭരണത്തില്‍ കാര്യമായ പങ്കില്ലായിരുന്നു. സദ്ദാം ഹുസൈനെ പുറത്താക്കിയതിന് ശേഷം അധികാരത്തില്‍ വന്നത് ഷിയാക്കള്‍ക്ക് സ്വാധീനമുള്ള ഭരണകൂടമാണ്. ഇതുവഴി ഇറാന്റെ സഹായവും ഇറാഖിന് ലഭിച്ചുതുടങ്ങി.
മുല്ലപ്പൂവിപ്ലവം പിടിച്ചുലച്ചു
ഇറാഖില്‍ നിന്നു അമേരിക്കന്‍ സൈന്യം പിന്‍മാറുന്ന വേളയില്‍ തന്നെ അറബ് ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ഭരണകൂടങ്ങള്‍ക്കെതിരായ വികാരം ശക്തിപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു 2011ല്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവം. തുണീഷ്യയില്‍ തുടങ്ങി ഈജിപ്തിലും ലിബിയയിലും ഭരണകൂടത്തെ പിഴുതെറിഞ്ഞ വിപ്ലവം സിറിയയില്‍ എത്തിയപ്പോഴേക്കും രക്തരൂഷിതമായി. ബഹ്‌റൈനിയിലും ചില അലയൊലികള്‍ പ്രകടമായി. യമനില്‍ സമ്പൂര്‍ണ യുദ്ധത്തിലേക്ക് മാറി.
സൗദിക്ക് ആശങ്ക വര്‍ധിച്ചു
വിപ്ലവം തുടങ്ങിയ തുണീഷ്യയില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ഭരണകൂടം വന്നു. ഈജിപ്തില്‍ ഇസ്ലാമിസ്റ്റുകള്‍ അധികാരത്തിലെത്തി. ഈ ഘട്ടത്തിലൊന്നും ഇറാന്റെ ഇടപെടല്‍ പ്രത്യക്ഷമായി ഉണ്ടായിരുന്നില്ല. അതേസമയം, സൗദിക്ക് ആശങ്ക വര്‍ധിക്കുന്നതായിരുന്നു കാര്യങ്ങള്‍.
രണ്ടു രാജ്യവും പക്ഷം പിടിച്ചു
വിപ്ലവം സിറിയയില്‍ എത്തുകയും ഷിയാക്കളിലെ അലവി വിഭാഗത്തില്‍പ്പെട്ട ഭരണാധികാരി ബാഷര്‍ അല്‍ അസദ് വീഴുമെന്ന ഘട്ടം വരികയും ചെയ്തപ്പോഴാണ് ഇറാന്‍ പരസ്യമായി രംഗത്തെത്തിയത്. പ്രക്ഷോഭകരെ ക്രൂരമായി അടിച്ചമര്‍ത്തിയ ബാഷറിനെതിരേ പോരാടുന്നവരെ സൗദി അറേബ്യ സഹായിച്ചു. ഇറാന്‍ ഭരണകൂടത്തെയും.
അലി അബ്ദുല്ലയും ബിന്‍ അലിയും
യമനില്‍ ഭരണകൂടം വിപ്ലവത്തെ സായുധമായി നേരിട്ടെങ്കിലും പിടിച്ചുനില്‍ക്കാനാകാതെ പ്രസിഡന്റ് അലി അബ്ദുല്ലാ സ്വാലിഹ് സൗദിയിലേക്ക് പലായനം ചെയ്തു. തുണീഷ്യയിലെ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും സൗദിയിലാണ് അഭയം തേടിയത്. യമനില്‍ വിപ്ലവം ഷിയാ സായുധവിഭാഗമായ ഹൂഥികള്‍ ഏറ്റെടുത്തതോടെ യുദ്ധമായി മാറി. ഇറാന്‍ ഹൂഥികള്‍ക്ക് പിന്തുണ നല്‍കി. സൗദി ഭരണകൂടത്തിനും.
ബഹ്‌റൈനില്‍ സംഭവിച്ചത്
ഇറാഖിലും യമനിലും സിറിയയിലും സൗദി അറേബ്യയും ഇറാനും പരസ്യമായി രണ്ട് പക്ഷം പിടിച്ചു. ഇതിനിടെ ബഹ്‌റൈനിലും സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തിപ്പെട്ടിരുന്നു. ബഹ്‌റൈനില്‍ സുന്നി ഭരണകൂടമാണെങ്കിലും ജനങ്ങളില്‍ പകുതിയിലധികം ഷിയാക്കളായിരുന്നു. ഇവരാണ് ഭരണകൂടത്തിനെതിരേ തിരിഞ്ഞത്. ഇവര്‍ക്കും ഇറാന്‍ പിന്തുണ നല്‍കി. എന്നാല്‍ സൗദി സൈന്യത്തിന്റെ സഹായത്തോടെ സമരം അടിച്ചൊതുക്കി ബഹ്‌റൈന്‍ ഭരണകൂടം.
അമേരിക്ക പെട്ടത് ഇവിടെ
ഇറാനെ പിന്തുണച്ച് റഷ്യ പുറത്തുനിന്നെത്തി. സൗദിയെ പിന്തുണച്ച് അമേരിക്കയും കൂടി വന്നതോടെ പശ്ചിമേഷ്യയിലെ പ്രശ്‌നത്തിന് ആഗോളമാനം വന്നു. പക്ഷേ, ബഹ്‌റൈനിലെ ഷിയാക്കള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കിയെന്നാരോപിച്ച് സൗദി ഖത്തറിനെതിരേ തിരഞ്ഞതോടെ അമേരിക്കയും പെട്ടു. ഖത്തര്‍ ഇറാനുമായി അടുക്കുന്നുവെന്ന ആരോപണവും സൗദി സംഖ്യം ഉന്നയിച്ചു. എങ്കിലും സൗദിയെയും ഖത്തറിനെയും ഒരുപോലെ കൂടെ നിര്‍ത്തി മുന്നോട്ട് പോകുകയാണ് അമേരിക്ക.
ലബ്‌നനിലെ പൊല്ലാപ്പ്
ലബ്‌നനിലെ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ സൗദി അറേബ്യയാണെന്ന് ആ രാജ്യത്തെ ഷിയാ വിഭാഗമായ ഹിസ്ബുല്ല ആരോപിക്കുന്നുണ്ട്. സഅദ് സൗദിയില്‍ എത്തി രാജി പ്രഖ്യാപിച്ചതാണ് ഈ ആരോപണത്തിലേക്ക് നയിച്ച പ്രത്യക്ഷ കാരണം. ഇപ്പോള്‍ ഫ്രാന്‍സിലേക്ക് പോയ സഅദ് ബുധനാഴ്ച ലബ്‌നനില്‍ തിരിച്ചെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അമേരിക്കയും ഇസ്രായേലും
ലബ്‌നനിലെ ഹിസ്ബുല്ലയ്ക്ക് എല്ലാ പിന്തുണയും ഇറാന്‍ നല്‍കുന്നുണ്ട്. എന്നാല്‍ സഅദിന്റെ ആളുകളെ സൗദിയും പിന്തുണയ്ക്കുന്നു. ഈ സാഹചര്യവും മേഖലയ്ക്ക് ഇപ്പോള്‍ ഭീഷണിയായി ഉയര്‍ന്നിട്ടുണ്ട്. സൗദിയും ഇറാനും തമ്മിലുള്ള പ്രശ്‌നത്തില്‍ അമേരിക്കയും ഇസ്രായേലും സൗദിക്കൊപ്പം തന്നെയാകും. പക്ഷേ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാലാണ് അമേരിക്ക വെട്ടിലാകുന്നത്.
ചേരി തിരിഞ്ഞ സംഘങ്ങള്‍
നിലവില്‍ സൗദിക്കൊപ്പം പ്രത്യക്ഷത്തില്‍ നില്‍ക്കുന്നത് യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവരാണ്. സിറിയന്‍ ഭരണകൂടം, ലബ്‌നാനിലെ ഹിസ്ബുല്ല, യമനിലെ ഹൂഥികള്‍, ഇറാഖ് ഭരണകൂടം എന്നിവര്‍ ഇറാനൊപ്പവും നില്‍ക്കുന്നു. ഇറാഖ് ഭരണകൂടത്തെ ചാക്കിലാക്കാന്‍ സൗദിയും ശ്രമിക്കുന്നുണ്ട്. മുസ്ലിം ലോകത്തെ പ്രധാന ശക്തിയായ തുര്‍ക്കി ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ലെങ്കിലും പലപ്പോഴും ഇറാനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഇറാന്‍ സൈന്യം ഒരുപടി മുന്നില്‍
സൈനിക ശക്തി പരിശോധിച്ചാല്‍ ഇറാനാണ് ഒരുപടി മുന്നില്‍. 563000 സൈനികര്‍ ഇറാനുണ്ട്. സൗദിക്കാകട്ടെ 251500 സൈനികരും. യുദ്ധ ടാങ്കുകള്‍ ഇറാന്റെ കൈവശം 1513 ഉം സൗദിക്ക് 900 ഉം ആണ്. വന്‍ ആയുധങ്ങളുടെ കാര്യത്തിലും ഇറാനാണ് മുന്നില്‍ 6798 വലിയ ആയുധങ്ങള്‍ ഇറാനുണ്ട്. പക്ഷേ സൗദിക്ക് 761 മാത്രം. ഇറാന് 336 യുദ്ധവിമാനങ്ങളുണ്ട്. സൗദിക്ക് 338 ഉം. സൗദിയുടേത് അത്യാധുനിക യുദ്ധവിമാനങ്ങളാണ്. പക്ഷേ, ഇറാന്റെത് മിക്കതും പഴയ മോഡലാണ്.
മൂന്നാം ലോക യുദ്ധം
നാവിക സേനയുടെ കാര്യത്തിലും ഇറാനാണ് ശക്തി. ഈ സാഹചര്യത്തില്‍ വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നേട്ടം കിട്ടുന്നത് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ്. സൗദിയും ഇറാനും നേരിട്ടുള്ള യുദ്ധത്തിന് സാധ്യത കുറവാണെങ്കിലും വാക് പോര് ശക്തമാണ്. അറബ് ലോകത്ത് ഈ രണ്ട് ശക്തികള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതായിരിക്കും മൂന്നാംലോക യുദ്ധത്തിന്റെ തുടക്കമെന്ന് അഭിപ്രായപ്പെടുന്ന നിരീക്ഷകരുമുണ്ട്.