കാട്ടുപോത്തിനെ വേട്ടയാടിക്കൊന്ന കേസ്: പ്രതികള്‍ ഉപയോഗിച്ച വാഹനവും ആയുധങ്ങളും കണ്ടെടുത്തു
കണ്ണൂര്‍: ചിറ്റാരിപറമ്പ് ഇരട്ടകുളങ്ങരയില്‍ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ ഉപയോഗിച്ച ഒരു സ്‌കൂട്ടര്‍, ആയുധങ്ങള്‍, പാത്രം, ത്രാസ് എന്നിവ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കേസിലെ പ്രതികളായ ചിറ്റാരിപറമ്പ് കോട്ടയിലെ കെ പ്രദീപന്‍, പി വിജേഷ്,കുയ്യലാട്ടെ പി പ്രകാശന്‍ എന്നിവരെ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മജിസേ്ട്രറ്റു കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഡി ഹരിലാലും സംഘവും വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന്റെ ഇറച്ചി വെട്ടാന്‍ ഉപയോഗിച്ച നാല് കത്തി, ഇറച്ചി തൂക്കി വില്പന നടത്താന്‍ ഉപയോഗിച്ച ത്രാസ്, ഇറച്ചി പാചകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍, ഇറച്ചി കടത്താനുള്‍പ്പെടെ ഉപയോഗിച്ച സ്‌കൂട്ടര്‍, ഒരു മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തത്.

കാട്ടു പോത്തിനെ ഇറച്ചിയാക്കിയ ശേഷം കത്തിച്ചു കളയാന്‍ ശ്രമിച്ച ചില അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഈ മൂന്ന് പ്രതികളും വേട്ടയാടലില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ഡി ഹരിലാല്‍ പറഞ്ഞു. കേസില്‍ തിരിച്ചറിഞ്ഞ നാല് പേരടക്കം ഇനിയും ഒട്ടേറെ പേര്‍ പിടിയിലാകാനുണ്ട്. .കഴിഞ്ഞ മാസം പത്തിനാണ് ചിറ്റാരിപറമ്പ് ഇരട്ടകുളങ്ങരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ വേട്ടയാടി കൊന്ന ഗര്‍ഭിണിയായ കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കേസില്‍ പതിനാലാം മൈല്‍ കുന്നോറയിലെ പാലച്ചാല്‍ ഹൗസില്‍ രാജേഷ്, ഇരട്ടകുളങ്ങരയിലെ എം. ഷിജു എന്നിവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് രാജേഷില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications