നാടിനെ വിറപ്പിച്ച ബ്ളാക്ക്മാനെ പിടികൂടാൻ ഡ്രോൺ വഴിയും തെരച്ചിൽ: ഒടുവിൽ വളപട്ടണം പോലീസ് പറയുന്നത്
കണ്ണൂര്‍: വളപട്ടണം, അഴീക്കോട് ഭാഗങ്ങളില്‍ ഭീതി പടർത്തുന്ന ബ്ലാക്ക് മാനില്ലെന്ന് പോലീസ്. ഈക്കാര്യം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. രാത്രികാലങ്ങളിൽ ദേഹത്ത് കരി പുരട്ടി മുഖം മൂടി അണിഞ്ഞ ബലിഷ്ഠനായ ഒരാൾ
വീടുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രചാരണം ജനങ്ങളെ ഭീതിയിലാഴ്ത്താൻ ചിലർ ബോധപൂർവ്വം അഴിച്ചുവിടുകയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഇനി ഇത് ആവർത്തിച്ചാൽ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഈ ഭാഗങ്ങളില്‍ ബ്ലാക്ക്മാൻ എന്നറിയപ്പെടുന്ന അജ്ഞാതൻ വീടുകളുടെ വാതിലില്‍ മുട്ടുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണം നടന്നിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലും വാതിലില്‍ മുട്ടി ഓടി മറയുന്ന കള്ളന്‍ കഥകളാണുണ്ടായത്. ഇതിനിടെ, ഇത് ബ്ലാക്ക്മാന്‍ ആണെന്നും പ്രചാരണവും നടന്നിരുന്നു. വാട്‌സാപ്പില്‍ ഓഡിയോ പ്രചരിക്കുന്നതിനെ തുടര്‍ന്ന് രാത്രികാലങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ചു ബ്ലാക്ക് മാനെ തപ്പി ഇറങ്ങുകയും ചെയ്തു.

ഒരേ സമയം തന്നെ പല ഭാഗങ്ങളില്‍ നിന്നും വാതിലിന് മുട്ട് കേട്ടതായും പ്രചാരണമുണ്ട്. ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ പോലീസും രംഗത്തെത്തി. നാട്ടുകാരും പോലീസും നാട് മുഴുവന്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കിട്ടിയില്ല. അതിനിടെ ഇത് ഒരാളല്ലെന്നും ഒരു സംഘം ആളുകളാണെന്നും വരെ പ്രചാരണമുണ്ടായി. പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് വരെ നിരീക്ഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ബ്ലാക്ക്മാനെ പിടിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പുവരെ ഉണ്ടാക്കി പ്രദേശവാസികള്‍ ഉറക്കവും ഒഴിഞ്ഞു കാത്തിരുന്നു. എന്നിട്ടും ആരുടേയും കണ്ണില്‍ പെടാത്ത ഈ ബ്ലാക്ക്മാൻ കഥ കെട്ടിച്ചമച്ച കഥയാണെന്നാണ് പോലീസ് പറയുന്നത്.
ഒരേ സമയങ്ങളില്‍ പലയിടത്തും കണ്ടെന്ന് പ്രചരിക്കുന്ന കള്ളന്‍ പ്രദേശത്തെ ഒരു സിസിടിവി ക്യാമറയിലും പതിഞ്ഞില്ല എന്നത് തട്ടിപ്പാണെന്നതിന്റെ മുഖ്യ തെളിവാണ്. വളപട്ടണത്ത് ഒരു വീടിന്റെ ഡോര്‍ ലോക്ക് അഴിച്ചു വെച്ചെന്നും പ്രചാരണമുണ്ട്. ഇതൊക്കെ വാട്‌സാപ്പില്‍ പ്രചരിക്കുന്ന കഥകള്‍ എന്നതിലുപരി യാതൊരു തെളിവുമില്ലെന്നാണ് ആരോപണം. ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കാനുള്ള ഒരു കെട്ടിച്ചമച്ച കഥയാണിതെന്നും ഇത്തരം പ്രചാരണം നടത്തിയ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും വളപട്ടണം സിഐ എം കൃഷ്ണന്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ ഇതുപോലെ ആളുകളെ ഭയപ്പെടുത്തുന്ന മെസേജുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലാക്ക്മാനെ പിടിക്കാൻ ആളുകള്‍ വീടിന് പുറത്തിറങ്ങി സംഘടിച്ചാല്‍ പുതിയ ലോക്ക്ഡൗണ്‍ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തളിപ്പറമ്പ് നഗരസഭയിലെ രണ്ടിടങ്ങളിലും ബ്ലാക്ക്മാനെ കണ്ടതായി വ്യാജ പ്രചരണം നടന്നിരുന്നു. ഇവിടെയും ജനങ്ങൾ ഭീതിയിലാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള പകൽ പോലും പുറത്തിറങ്ങാൻ മടിക്കുകയാണ്.












Click it and Unblock the Notifications