നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ കാര്‍ മാതാപിതാക്കളുടെ കൺമുന്നിൽ വച്ച് പത്തുവയസുകാരിയുടെ ജീവനെടുത്തു
കാഞ്ഞങ്ങാട്: മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പത്തുവയസുകാരി കാറിടിച്ച് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. അമ്പലത്തറ സ്‌നേഹാലയത്തിന് സമീപം താമസിക്കുന്ന ലിജോയുടെ മകള്‍ എലിസബത്ത് (10) ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ അമ്പലത്തറ മൂന്നാംമൈലിലാണ് സംഭവം.
കാഞ്ഞങ്ങാട്ടേക്ക് പോകാന്‍ മാതാവ് ബിന്‍സിക്കൊപ്പം മക്കളായ എലിസബത്ത്, ജോയല്‍, മരിയ എന്നിവര്‍ നടന്നുവരികയായിരുന്നു. ഇവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയാണുണ്ടായത്. എലിസബത്തിനേയും ബിന്‍സിയേയും കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയാണ് എലിസബത്ത് മരിച്ചത്. ബിന്‍സി (32) ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലാണ്.
പുതുവസ്ത്രമണിഞ്ഞ് ആദ്യ കുര്‍ബാന സ്വീകരിക്കാനുള്ള ഒരുക്കത്തിനിടെയാണ് എലിസബത്തിനെ മരണം തട്ടിയെടുത്തത്. കുര്‍ബാനക്ക് ധരിക്കേണ്ട തൂവെള്ള വസ്ത്രം വാങ്ങാനാണ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം എലിസബത്ത് പുറപ്പെട്ടത്. നടന്നുനീങ്ങുന്നതിനിടെ പാഞ്ഞെത്തിയ കാര്‍ ബാലികയുടെ ജീവന്‍ അപഹരിക്കുകയായിരുന്നു. എലിസബത്തിനേയും കൊണ്ട് കാര്‍ ഏറെ ദൂരമാണ് മൂന്നോട്ടുപോയത്.
കണ്‍മുന്നില്‍ ഭാര്യയും മകളും അപകടത്തില്‍പെട്ടതുകണ്ട് തളര്‍ന്നുവീണ ലിജോയെ ആശ്വസിപ്പിക്കാന്‍ നാട്ടുകാരും ബന്ധുക്കളും പാടുപെട്ടു. എലിസബത്തിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അമ്പലത്തറ സ്വദേശി മൊയ്തീന്‍ കുഞ്ഞിക്കെതിരെ അമ്പലത്തറ പൊലീസ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.