സെൻകുമാറിന്റെ മനസ്സിലിരുപ്പ് ഇതായിരുന്നെങ്കിൽ ഹാജരാകുമായിരുന്നില്ലെന്ന് അഭിഭാഷകനായ ദുഷ്യന്ത് ദവെ...
സെൻകുമാറിന്റെ സംഘപരിവാർ അനുകൂല നിലപാടുകളിൽ കടുത്ത വേദനയും നിരാശയുമുണ്ട്. സ്വതന്ത്രനായി, രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് സെൻകുമാർ എന്നായിരുന്നു തന്റെ ധാരണ.
തിരുവനന്തപുരം: സംഘപരിവാർ അനുകൂല പരമാർശങ്ങൾ നടത്തിയ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകൻ രംഗത്ത്. സെൻകുമാറിന്റെ നിലപാട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് വേണ്ടി ഹാജരാകുകയില്ലായിരുന്നുവെന്നാണ് അഭിഭാഷകനായ ദുഷ്യന്ത് ദവെ പറഞ്ഞത്.
സെൻകുമാറിന്റെ സംഘപരിവാർ അനുകൂല നിലപാടുകളിൽ കടുത്ത വേദനയും നിരാശയുമുണ്ട്. സ്വതന്ത്രനായി, രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് സെൻകുമാർ എന്നായിരുന്നു തന്റെ ധാരണ. അതിനാലാണ് ഇടത് സർക്കാർ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റിയതെന്നും കരുതി. നീതിക്കു വേണ്ടിയുള്ള പോരാട്ടമെന്ന് കരുതിയാണ് പണം വാങ്ങാതെ കേസ് വാദിച്ചതെന്നും, എന്നാൽ അദ്ദേഹം വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും ദവെ പറഞ്ഞു.

പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഡിജിപി സ്ഥാനത്ത് നിന്നും ടിപി സെൻകുമാറിനെ മാറ്റിയത്. ജിഷ വധക്കേസിലെ അന്വേഷണത്തിലുണ്ടായ പാളിച്ചകൾ ചൂണ്ടിക്കാണിച്ചായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സെൻകുമാർ അനുകൂല വിധി സമ്പാദിച്ച് ഡിജിപി സ്ഥാനത്ത് തിരികെയെത്തുകയും ചെയ്തു. പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് സുപ്രീംകോടതിയിൽ സെൻകുമാറിന് വേണ്ടി വാദിച്ചത്.
സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ സംഘപരിവാർ അനുകൂല പരാമർശങ്ങൾ നടത്തിയത്. കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും, സംസ്ഥാനത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, ഐസിസും ആർഎസ്എസും രണ്ടാണെന്നും പറഞ്ഞിരുന്നു.












Click it and Unblock the Notifications