സെക്രട്ടേറിയേറ്റിന് മുമ്പിൽ കിടന്ന് മരിച്ചാലും പിന്നോട്ടില്ല, അയ്യപ്പനും ഭക്തരും ഞങ്ങൾക്കൊപ്പം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുമ്പിൽ ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നിരാഹാരം തുടരുകയാണ്. ശബരിമലയിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കി തീർത്ഥാടർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, കെ സുരേന്ദ്രനെതിരായ കേസ് പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
നിരാഹാരസമരം എ എൻ രാധാകൃഷ്ണൻ സ്വയം ഏറ്റെടുത്തതാണെന്ന് പാർട്ടി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. എന്നാൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമാണിതെന്ന് എ എൻ രാധാകൃഷ്ണൻ സമരപ്പന്തലിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ആരെന്ത് പറഞ്ഞാലും സെക്രട്ടേറിയേറ്റിന് മുമ്പിൽ കിടന്ന് മരിക്കേണ്ടി വന്നാലും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് എ എൻ രാധാകൃഷ്ണൻ.
മരണം വരെ സമരം
ശബരിമലയിലെ സമരം സന്നിധാനത്ത് നിന്നും തലസ്ഥാനത്തേയ്ക്ക് മാറ്റിയ നടപടിയിൽ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നത രൂക്ഷമാണ്. പാർട്ടി ഗുണകരമാകുന്ന രീതിയിൽ ശബരിമല വിഷയത്തിൽ മുതലെടുപ്പ് നടത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് പ്രധാന വിമർശനം. സെക്രട്ടേറിയേറ്റിന് മുമ്പിൽ എ എൻ രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരത്തിന് കാര്യമായ മാധ്യമ ശ്രദ്ധയും കിട്ടുന്നില്ല. സമരം തണുത്തു തുടങ്ങിയ സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ നാലംഗ എംപി സംഘത്തെ കേരളത്തിലേക്ക് അയച്ചത്.
തീപ്പൊരി നേതാവ്
ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നതുമുതൽ നേതാക്കളുടെ കൊലവിളികളും സജീവമായിരുന്നു. പിണറായിയുടെ കാല് തല്ലിയൊടിക്കും, പേര് പട്ടിക്കിടും എന്ന് തുടങ്ങി എ എൻ രാധാകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനകൾക്ക് എണ്ണമില്ല. ഒരുപക്ഷെ ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയേക്കാൾ മാധ്യമവാർത്തകളിൽ നിറഞ്ഞുനിന്നത് ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ തന്നെയാകും. ശബരിമലയിൽ ബിജെപിയെ വരിഞ്ഞുമുറുക്കിയ യതീഷ് ചന്ദ്രയോട് നേരിട്ട് ഏറ്റുമുട്ടിയതും എ എൻ രാധാകൃഷ്ണനായിരുന്നു.
പിണറായിക്ക് പേടി
മുഖ്യമന്ത്രി പിണറായി വിജയൻ രാധാകൃഷ്ണന്റെ പേര് കേൾക്കുമ്പോൾ തന്നെ വിറയ്ക്കുകയാണെന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്. നിരാഹാര സമരം രാധാകൃഷ്ണൻ സ്വയം ഏറ്റെടുത്തതാണെന്ന ശ്രീധരൻ പിള്ളയുടെ പരാമർശം എഎൻ രാധാകൃഷ്ണൻ തള്ളി. ഇത് പാർട്ടി ഏൽപ്പിച്ച ചുമതല ആണെന്ന് പ്രസ്താവിച്ചു. നേതാക്കളുടെ പരസ്പര വിരുദ്ധമായ നിലപാടുകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പരിഹാസവും നിറഞ്ഞിരുന്നു.
ഇത് ഒത്തുകളി
ശബരിമലയെ തകർക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങളെ ഏതു വിധേനയും തകർക്കും. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണ്. നിരാഹാര സമരം തുടരുന്നത് അയ്യപ്പന്റെ ശക്തികൊണ്ടാണ്. മരിച്ചാലും പിന്നോട്ടില്ലെന്നാണ് എ എൻ രാധാകൃഷ്ണൻ പറയുന്നത്. കോൺഗ്രസും സിപിഎമ്മും തമ്മിൽ രഹസ്യധാരണ ഉണ്ടാക്കിയതായും എഎൻ രാധാകൃഷ്ണൻ ആരോപിക്കുന്നു.
അയ്യപ്പനെ തൊട്ടുകളിച്ചാൽ
ശബരിമലയിൽ സർക്കാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. അയ്യപ്പനെ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ല. ബിജെപിയുടെ കൂടെ അയ്യപ്പനും അയ്യപ്പ ഭക്തരുമുണ്ട്. ജനങ്ങൾക്ക് എതിരായ സർക്കാരാണ് പിണറായി സർക്കാരെന്നും എഎൻ രാധാകൃഷ്ണൻ കുറ്റപ്പെടുത്തുന്നു.
സുരേന്ദ്രനെ തൊട്ടുകളിച്ചാൽ
കെ സുരേന്ദ്രനെ ജയിലിട്ട് പീഡിപ്പിക്കുകയാണ്. ഒരു റൂമിൽ അമ്പതോളം ആളുകളാണ് ഉള്ളത്. കീറപ്പായയിലാണ് ഉറക്കം. മാനസികമായും ശാരീരികമായും സുരേന്ദ്രനെ പീഡിപ്പിക്കുന്നു. ഇരുമുടിക്കെട്ടുമായാണ് സുരേന്ദ്രന് ജയിലിൽ പോകേണ്ടി വന്നത്. ഇതൊന്നും വച്ചുപൊറുപ്പിക്കാനാവില്ലെന്നും എ എൻ രാധാകൃഷ്ണൻ പറയുന്നു. പാർട്ടിയിലെ തീപ്പൊരി നേതാവായ കെ സുരേന്ദ്രന്റെ അറസ്റ്റിൽ ദുർബലമായ പ്രതിരോധമാണ് പാർട്ടി തീർത്തതെന്ന വിമർശനം നേതൃത്വത്തിനെതിരെ ഉയരുന്നുണ്ട്.
ഞങ്ങൾ പറഞ്ഞിട്ട് വന്നവർ
ശബരിമലയിൽ ഇപ്പോൾ തീർത്ഥാടകരുടെ എണ്ണം കൂടിയില്ലെ. ഞങ്ങൾ വരാൻ പറഞ്ഞിട്ട് വരുന്നവരാണ് അവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളോടും വരാൻ പറഞ്ഞിട്ടുണ്ട്. ഇത് ഗാന്ധിയൻ മാർഗത്തിലുള്ള സഹനസമരമാണെന്നും ശബരിമലയെ തകർക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.
ബുലന്ദ്ഷഹർ കലാപം ലക്ഷ്യം വെച്ചത് പത്ത് ലക്ഷത്തോളം മുസ്ലീങ്ങളെ? ആസൂത്രിതമെന്ന് സൂചന
യുവതീ പ്രവേശം മുന്നിര്ത്തിയാണെങ്കില് സഹകരിക്കില്ല, നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി