സ്ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം, കല്ലേറ്...ഒടുവിൽ കോഴിക്കോടിനെ വിറപ്പിച്ച ബ്ലാക്ക്മാൻ അകത്തായി
കോഴിക്കോട്: ഓരോ കാലത്തും ഓരോ തരം അജ്ഞാത ജീവികള്‍ നമ്മുടെ നാടുകളില്‍ ഇറങ്ങാറുണ്ട്. കുറച്ച് കാലം അതിന്റെ ഭീതിയില്‍ ആകും പ്രദേശം. പിന്നീട് പതിയെ പതിയെ അതേക്കുറിച്ച് മറന്ന് പോകും. അല്ലെങ്കില്‍ 'അജ്ഞാത ജീവിയെ' കൈയ്യോടെ പിടികൂടുകയും ചെയ്യും. അങ്ങനെ ഒരു അഞ്ജാത രൂപം കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോടിനെയും വിറപ്പിച്ചുവരികയായിരുന്നു. ആളുകള്‍ അതിന് ബ്ലാക്ക് മാന്‍ എന്ന് പേരിടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ആ ബ്ലാക്ക് മാനെ നമ്മുടെ കേരള പൊലീസ് കയ്യോടെ പൊക്കി അകത്താക്കി. തലശേരി സ്വദേശി അജ്മലാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഭീതി പടര്‍ത്തിയത്. കസബ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാട്ടില്‍ ഭീതി പടര്‍ത്തുന്നത് താനാണെന്ന് അജ്മല്‍ പൊലീസിനോട് സമ്മതിച്ചത്. വിശദാംശങ്ങളിലേക്ക്...
കുറ്റസമ്മതം
കസബ പൊലീസിന്റെ പിടിയിലായ അജ്മല്‍ താനാണ് നാടിനെ വിറപ്പിച്ച ബ്ലാക്ക് മാനെന്ന് സമ്മതിക്കുകയായിരുന്നു. നഗരങ്ങളില്‍ രാത്രിയെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ച് കടന്നുകളയുകയും ചെയ്യുന്നത് താനാണെന്ന് അജ്മല്‍ പൊലീസിനോട് പറഞ്ഞു. പതിനെട്ടോളം സ്ഥലങ്ങളിലാണ് അജ്മല്‍ രാത്രിയെത്തി എല്ലാവരെയും ഭയപ്പെടുത്തുന്നത്.
നഗ്നത പ്രദര്‍ശനം
സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് അജ്മലിന്റെ ഇഷ്ടവിനോദം. ഇതു കണ്ട് നാട്ടുകാര്‍ പിടികൂടാന്‍ വരുമ്പോള്‍ കല്ലെറിഞ്ഞു രക്ഷപ്പെടുകയാണ് പതിവ്. കൊയിലാണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പീഡനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു അജ്മല്‍. എന്നാല്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ ജയിലില്‍ നിന്ന് മോചിതനാകുകയായിരുന്നു.
ലൈംഗിക വൈകൃതങ്ങള്‍
രാത്രിയില്‍ വീടുകളിലും വനിത ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി ലൈംഗിക വൈകൃതങ്ങള്‍ കാണിക്കുന്നത് പതിവായതോടെയാണ് അന്വേഷണത്തിന് പൊലീസ് ഒരുങ്ങിയത്. ഒരാഴ്ചയായി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ കസബ പൊലീസ് സാഹസികമായി പിടികൂടിയത്.
വിവസ്ത്രന്‍
നഗരത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അജ്മലിന്റെ ദേഹത്ത് വസ്ത്രങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അറസ്റ്റ്
ശനിയാഴ്ച പുലര്‍ച്ചെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നാണ് അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളില്‍ നിന്ന് 25 മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു, കസബ സിഐ ബിനു തോമസ് , എസ് ഐ സിജിത് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.