ചെങ്ങന്നൂർ ചുവന്നുതുടുത്തു! 2016ലെ ലീഡ് മറികടന്ന് സജി ചെറിയാൻ കൂറ്റൻ ലീഡിലേക്ക്...
വോട്ടെണ്ണൽ എട്ടാം റൗണ്ട് പിന്നിട്ടപ്പോൾ തന്നെ ലീഡ് നില പതിനായിരം കടന്ന സജി ചെറിയാൻ ചെങ്ങന്നൂരിൽ വിജയമുറപ്പിച്ചു.
ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് കൂറ്റൻ ലീഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ എട്ട് റൗണ്ട് പിന്നിട്ടപ്പോൾ അദ്ദേഹത്തിന്റെ ലീഡ് പതിനായിരം കടന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഡി വിജയകുമാറാണ് രണ്ടാമത്. ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻപിള്ള മൂന്നാമതും.
വോട്ടെണ്ണൽ എട്ടാം റൗണ്ട് പിന്നിട്ടപ്പോൾ തന്നെ ലീഡ് നില പതിനായിരം കടന്ന സജി ചെറിയാൻ ചെങ്ങന്നൂരിൽ വിജയമുറപ്പിച്ചു. അവസാന റൗണ്ട് വരെ ഈ മുന്നേറ്റം തുടരാനായാൽ ചെങ്ങന്നൂരിന്റെ ചരിത്രത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷവും അദ്ദേഹത്തിനാവും. 2016ൽ കെകെ രാമചന്ദ്രൻ നായർ നേടിയ 7983 വോട്ടിന്റെ ഭൂരിപക്ഷം സജി ചെറിയാൻ ഏഴാം റൗണ്ടിലേ മറികടന്നിരുന്നു.
യുഡിഎഫിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങളിൽ വ്യക്തമായ ആധിപത്യം നേടിയാണ് സജി ചെറിയാൻ മുന്നേറ്റം നടത്തിയത്. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മിനിറ്റുകളിൽ തന്നെ ഒന്നാം സ്ഥാനത്തെത്തിയ അദ്ദേഹം ഒരു സമയത്തും പിന്നോട്ടുപോയില്ല. ആദ്യം വോട്ടെണ്ണിയ യുഡിഎഫിന്റെ ശക്തികേന്ദ്രമായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനായിരുന്നു മേൽക്കെ. മാന്നാറിൽ രണ്ടായിരത്തിലേറെ വോട്ടുകളായിരുന്നു സജി ചെറിയാന്റെ ഭൂരിപക്ഷം. ബിജെപിയുടെ കോട്ടയായ തിരുവൻമുണ്ടൂരും എൽഡിഎഫ് ലീഡ് നേടി. ഇവിടെ ബിജെപി രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻമുണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തെത്തി.