ഹൈക്കോടതി ജഡ്ജിക്കെതിരെ തോമസ് ചാണ്ടി; പക്ഷപാതം കാണിച്ചു, പരാമർശങ്ങൾ രാജി ഉദ്ദേശത്തോടെ!
കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി തോമസ് ചാണ്ടി. ചീഫ് ജസ്റ്റിസിന് തോമസ് ചാണ്ടി പരാതി നൽകി. ജഡ്ജി ദേവൻ രാമചന്ദ്രനെതിരെയാണ് തോമസ് ചാണ്ടി പരാതി നൽകിയിരിക്കുന്നത്. കായൽ കൈയ്യേറ്റ കേസിൽ കളക്ടറുടെ റിപ്പോർട്ടിനെതിരെ നൽകിയ ഹരിജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് തോമസ് ചാണ്ടി പരാതിയിൽ പറഞ്ഞു. മാത്തൂര്‍ ദേവസ്വം കേസില്‍ എതിര്‍ ഭാഗത്തിന്റെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തോമസ്ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേചെയ്യണം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന പരാമര്‍ശം തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നു. രണ്ടുകാര്യങ്ങളാണ് ഇടക്കാല ഉത്തരവായി തോമസ് ചാണ്ടി ആവശ്യപ്പെട്ടത്. ഹൈക്കോടതി നടത്തിയ രൂക്ഷപരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യണം എന്നാണ് പരാതിയിലെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകനായ കെആർ ശശിപ്രഭു മുഖേനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാജി വെക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു ജഡ്ജിയുടെ പരാമർശങ്ങളെന്നും തോമസ് ചാണ്ടി ആരോപിക്കുന്നു. ഡിവിഷൻ ബെഞ്ചിലെ സീനിയർ ജഡ്ജി പിഎൻ രവീന്ദ്രനേക്കാൾ രൂക്ഷമായ വിമർശനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്.

ദേവൻ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കുന്നത് ഒഴിവാക്കണം
മാത്തൂര്‍ ദേവസ്വം കേസില്‍ എതിര്‍ ഭാഗത്തിന്റെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ദേവസ്വം ഭൂമി കൈയ്യേറിയെന്നായിരുന്നു കേസ്. അന്നത്തെ അരിവ് വെച്ച് ജഡ്ജി പരാമർശം നടത്തുകയായിരുന്നെന്നും തോമസ് ചാണ്ടി ആരോപിക്കുന്നു. ഭൂമി വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും അല്ലാത്തതുമായ പല കേസുകളുമുണ്ട്. അത് പരിഗണിക്കുന്നത് ജഡ്ജിയുടെ ബഞ്ചാണ് . നിലവിലെ സാഹചര്യത്തിൽ തന്റെ കേസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കുന്നത് ഒഴിവാക്കണമെന്നും തോമസ് ചാണ്ടി നൽകിയ പരാതിയിൽ പറയുന്നു.

ദന്തഗോപുരത്തിൽ നിന്ന് താഴെ ഇറങ്ങണം
കായൽ കയ്യേറ്റ വിഷയത്തിൽ തോമസ് ചാണ്ടിക്കെതിരെ കടുത്ത പരാമർശങ്ങളായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയത്. നിയമത്തെ മാനിക്കുന്നുവെങ്കില്‍ ദന്തഗോപുരത്തില്‍നിന്ന് താഴെയിറങ്ങണം. സാധാരണക്കാരനെ പോലെ വിഷയത്തെ സമീപിക്കണമെന്നും കോടതി വിമര്‍ശിച്ചിരുന്നു. കോടതിയെ സമീപിച്ച് മന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ചാണ്ടി ശ്രമിക്കുകയാണ്. കോടതിയെ ഇതിനുവേണ്ടി ഉപയോഗിക്കുന്നത് ദൗർഭാഗ്യമാണെന്നും കോടതി പരഞ്ഞിരുന്നു.

കേസ് സർക്കാരിനെതിരെ
മുന്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി കയ്യേറ്റം നടത്തിയെന്ന് വ്യക്തമാക്കുന്ന ജില്ലാകളക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജി തളളികൊണ്ടുളള വിധിയിലായിരുന്നു ജഡ്ജിയുടെ പരാമർശം ഉണ്ടായ്യത്. മന്ത്രി തന്നെ സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കിയത് തെറ്റാണ്. ഇത് ഭരണഘടനാവിരുദ്ധമാണ്. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാകളക്ടര്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയം ചെയ്തത്. അങ്ങെയെങ്കില്‍ മന്ത്രിയായിരിക്കെ തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത് റവന്യുമന്ത്രിക്കെതിരെയാണെന്ന് ജഡ്ജി പറഞ്ഞു.

റിപ്പോർട്ടിലുള്ളത് വസ്തുതാ വിരുദ്ധം
കളക്ടറുടെ റിപ്പോർട്ടിൽ അഞ്ച്, ആറ് പേജുകളിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് തോമസ് ചാണ്ടിയുടെ ആരോപണം. ബ്ലോക്ക് 81ൽ റീസർവ്വേ 36ൽ പെട്ട നിലം ഭൈരവനെന്ന വ്യക്തി തോമസ് ചാണ്ടിക്ക് കൈമാറ്റം ചെയ്തുവെന്നാണ് കളക്ടറുടെ റിപ്പോർട്ടിലുള്ളത്. ഇക്കാര്യം അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും ടിവി അനുപമ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഹൈക്കോടതി പരാമർശത്തെ തുടർന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും, വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കളക്ടറുടെ റിപ്പോർട്ടിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാകും തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ.












Click it and Unblock the Notifications