പിസി ജോർജ് ജയിലില്‍ നിന്നും പുറത്തേക്ക്: ഹൈക്കോടതി ജാമ്യം അനുവദിച്ചു
വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ തനിക്ക് ജാമ്യം നല്‍കണമെന്നും കസ്റ്റഡി ഇനി ആവശ്യമില്ലെന്നുമായിരുന്നു ഹർജിയിലൂടെ പിസി ജോർജ് കോടതിയില്‍ വാദിച്ചത്. കോടതി നിശ്ചിയിക്കുന്ന ഏത് ഉപാധിയും അംഗീകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുന്നത് സമൂഹത്തിന് മോശം സന്ദേശം നല്‍കുമെന്ന് വ്യക്തമാക്കിയ സർക്കാർ അഭിഭാഷകന്‍ പിസി ജോർജിന് ജാമ്യം നല്‍കുന്നതിനെ ശക്തമായ ഭാഷയില്‍ എതിർത്തിരുന്നു. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ജാമ്യം അനുവദിച്ചാല്‍ പ്രതി കുറ്റം വീണ്ടും ആവർത്തിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഏതെങ്കിലും സാഹചര്യത്തില്‍ അദ്ദേഹത്തിന് ജാമ്യം നല്‍കുകയാണെങ്കില്‍ കനത്ത ഉപാധി വെക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചി പിസി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി സി ജോർജിന് ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചു. ഇതോടെ പിസി ജോർജിന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുകയും ചെയ്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോര്‍ജിന്റെ ജാമ്യം കീഴ്‌ക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഫോർട്ട് പൊലീസ് എറണാകുളത്ത് എത്തി പിസി ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.