വീട്ടമ്മയുടെ ദുരൂഹ മരണം, പിന്നാലെ ഒന്നര വയസ്സുകാരന്റെ കൊലപാതകം! കച്ചിത്തുരുമ്പ് സെപ്റ്റിക് ടാങ്കില്‍
മൂലമറ്റം: രണ്ട് വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2016 ഫെബ്രുവരി ആറിനാണ് മൂലമറ്റത്ത് അന്നമ്മ എന്ന വീട്ടമ്മ തലയ്ക്ക് അടിയേറ്റ് മരിച്ചത്. അതും പട്ടാപ്പകല്‍. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും അന്നമ്മയുടെ മരണത്തിന് തുമ്പുണ്ടാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണ് എന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് ഇപ്പോഴും. അതിനിടെ കേസില്‍ വഴിത്തിരിവായി അന്നമ്മയുടെ വീടിനോട് ചേര്‍ന്ന സെപ്‌ററിക് ടാങ്കില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു കച്ചിത്തുരുമ്പ് കിട്ടിയിരിക്കുന്നു.
കാളനും കൂളനും അമ്പലത്തിൽ കയറിയാൽ ദേവി കോപിക്കും.. ദളിതനെ അടിച്ചമർത്തുന്ന വടയമ്പാടി മാതൃക!
കൊലപാതകം പട്ടാപ്പകൽ
മൂലമറ്റത്തുകാരെ ഞെട്ടിച്ചതാണ് പട്ടാപ്പകല്‍ നടന്ന അന്നമ്മയുടെ കൊലപാതകം. വീടിന്റെ മുറ്റത്ത് ഗ്രാമ്പു ഉണക്കാനായി നിരത്തുന്നതിനിടെയാണ് അന്നമ്മ കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നില്‍ നിന്നാണ് അന്നമ്മയ്ക്ക് അടിയേറ്റത്. അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
മോഷണ ശ്രമം
അന്നമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് പോലീസ് ഉറപ്പിച്ചു. പ്രത്യേക സംഘം രൂപീകരിച്ചാണ് കേസന്വേഷണം മുന്നോട്ട് പോയത്.
തുമ്പില്ലാതെ പോലീസ്
എങ്കിലും ഒരു തുമ്പുണ്ടാക്കാനും പോലീസിന് സാധിച്ചില്ല. അന്നമ്മ അബോധാവസ്ഥയില്‍ ആയിരുന്നതും പിന്നീട് മരണപ്പെട്ടതും അന്വേഷണത്തിന് തിരിച്ചടിയായി. അതിനിടെ അന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഒരു പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിലേക്ക് വരെ നയിക്കുകയുണ്ടായി.
കുഞ്ഞിന്റെ കൊലപാതകം
അന്നമ്മയുടെ മരണത്തില്‍ പോലീസ് അയല്‍വാസിയായ യുവതിയെ സംശയിച്ചിരുന്നു. പോലീസ് ചോദ്യം ചെയ്യലിനെ ഭയന്ന് യുവതി ഒന്നര വയസ്സുകാരനായ സ്വന്തം മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ മകനെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് യുവതി നേരത്തെ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം
ഈ യുവതിയുമായി ബന്ധപ്പെട്ടും കേസിന് വഴിത്തിരിവുണ്ടാക്കാന്‍ പോലീസിന് സാധിച്ചില്ല. ഇതോടെയാണ് അന്നമ്മയുടെ മരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് രംഗത്ത് എത്തിയത്. അന്വേഷണം തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഇലപ്പള്ളിയിലെ അന്നമ്മയുടെ വീട്ടിലെത്തി തെളിവെടുത്തു.
തുമ്പായി ഫോൺ
സമീപവാസിയുടെ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നത് ഒരു മൊബൈല്‍ ഫോണാണ്. അന്നമ്മയുടെ മാല തിരഞ്ഞ് പോയ അന്വേഷണമാണ് ഫോണിലെത്തി നില്‍ക്കുന്നത്. ആരുടേതാണ് ഫോണ്‍ എന്ന് പോലീസ് അന്വേഷണം നടത്തുകയാണ്.