കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി നിരീക്ഷണത്തില്‍
കൊച്ചി: ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ നിരീക്ഷണത്തിലുള്ള സംഘടനയെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടന ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ സംഘടന ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിന്റെ സാമൂഹ്യ മേഖലയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. പരിസ്ഥിതി സമരങ്ങളിലും മറ്റും ജമാ അത്തെ ഇസ്ലാമിയും യുവജന സംഘടനയായ സോളിഡാരിറ്റിയും സജീവമാണ്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് മാധ്യമം ദിനപത്രവും ആഴ്ചപ്പതിപ്പും പുറത്തിറങ്ങുന്നതും.
സംഘടനക്ക് മത തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നു. തീവ്ര ഇടത് സംഘടനകളുമായും ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തെ നിയമ-ഭരണ വ്യവസ്ഥകളെ ജമാ അത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കുന്നതിന് സംഘടന എതിരാണത്രെ. അതുപോലെ തന്നെ നിയമ പ്രശ്‌നങ്ങളിലും മറ്റും കോടതിയെ സമീപിക്കുന്നതിനേയും ജമാ അത്തെ ഇസ്ലാമി എതിര്‍ക്കുന്നുണ്ടെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ നിരോധിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
1957-ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ജമാഅത്തിന്റെ ഭരണഘടന പകാര്യങ്ങളിലും രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സംഘടനയുടെ പ്രവര്‍ത്തനം, ഫണ്ട്, ആശയങ്ങള്‍ എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ സമദ് എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് ആണ് സര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ജമാ അത്തെ ഇസ്ലാമിക്കെതിരെ നേരത്തേയും തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടിട്ടുണ്ട്. പല തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിനോട് അനുഭാവം പുലര്‍ത്തിയിരുന്നെങ്കിലും സംഘടനക്കെതിരെ ഏറ്റവും രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളതും സിപിഎം തന്നെയായിരുന്നു.