ആദിവാസി യുവാവിനെ ജനക്കൂട്ടം കൊന്നുതള്ളിയിട്ടും കുരുടരായി മലയാള മാധ്യമങ്ങൾ
നിങ്ങൾക്ക് എന്തുമാവാം. അവൻ ആദിവാസിയല്ലേ, കറുത്തവനല്ലേ, ആട്ടും തുപ്പുമേറ്റ്, അകറ്റിനിർത്തപ്പെട്ട് ജീവിക്കേണ്ടവനല്ലേ. മോഷ്ടാവെന്ന് മുദ്രകുത്തി അച്ച് നിരത്തിയ നിങ്ങൾ ഒന്നുപറഞ്ഞു തരാമോ എന്താണ് അവൻ ചെയ്ത തെറ്റ്. ഒട്ടിയവയറിലേക്ക് ഒരുപിടി വറ്റെത്തിക്കാൻ അരിയെടുത്തതാണോ. ഓരോ വർഷവും ആദിവാസിയുടെ പേരിൽ എണ്ണമറ്റ കോടികൾ സർക്കാർ ചിലവഴിക്കുമ്പോൾ പരസ്യത്തിന്‍റ പേരിൽ നിങ്ങൾക്കും കിട്ടാറില്ലേ അതിലൊരു പങ്ക്. എന്നിട്ടും അന്വേഷിച്ചിട്ടുണ്ടോ അവനെങ്ങനെ പട്ടിണിയിലായെന്ന്. മോഷ്ടാവെന്ന് മുദ്രകുത്തി വാർത്തയടിക്കുമ്പോൾ ഓർത്തിരുന്നോ അവൻ ഒരു മാനസിക രോഗിയാണെന്ന്.
ഉത്തരേന്ത്യയിൽ ആദിവാസികൾക്കും ദളിതര്‍ക്കും നേരെയുള്ള ചെറു ആക്രമണങ്ങൾപോലും പ്രധാന പേജുകളിൽ വെണ്ടയ്ക്കാ അക്ഷരത്തിൽ നിരത്തുന്ന മലയാള മാധ്യമങ്ങൾ കൺമുന്നിൽ ആദിവാസി യുവാവിനെ ഭ്രാന്തുപിടിച്ച ജനക്കൂട്ടം തല്ലികൊന്നിട്ടും മോഷ്ടാവിനെ നാട്ടുകാർ പിടികൂടിയെന്നും പൊലീസിനെ ഏൽപ്പിച്ചപ്പോൾ മരിച്ചു എന്നുമായി വാര്‍ത്ത.
വെറും ചരമപേജില്‍
മുത്തശ്ശിപത്രവും മുത്തശ്ശനും പ്രാദേശികപേജുകളിലൊതുക്കിയപ്പോൾ സംസ്ഥാന സമ്മേളനം പ്രമാണിച്ച് ദേശാഭിമാനി ചരമപേജിലാണ് വാര്‍ത്ത ഒതുക്കിയത്. പിന്നാക്കകാരന്‍റേയും അധസ്ഥിതന്‍റേയും പത്രമെന്നറിയപ്പെടാൻ ഉത്സാഹം കാണിക്കുന്ന കേരളകൗമുദിയും ചരമ പേജിലൊതുക്കി. രാജ്യാതിർത്തിയും കടന്നുവരെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചൂഴ്‌ന്നെടുത്ത് വായനക്കാരിലെത്തിക്കുന്ന മാധ്യമത്തിനും ആദിവാസി യുവാവിന്റെ മരണം ചരമപേജിലൊതുങ്ങി.
മധു വെറുമൊരു മോഷ്ടാവ്
മലയാള മനോരമയയുടെ പാലക്കാട് പ്രാദേശിക പേജിലെ വാർത്ത തലക്കെട്ടിങ്ങനെ 'മോഷ്ടാവെന്ന് കരുതി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ച ആദിവാസി യുവാവ് മരിച്ചു'. ഗ്രാഫും മുക്കും മൂലയും വരച്ച് വായനക്കാർക്ക് വാർത്താപ്രാധാന്യം അറിയിക്കുന്ന പത്രത്തിന് മധു വെറുമൊരു മോഷ്ടാവും നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചവരും മാത്രമായി. നാട്ടുകാർക്കിടയിലെ ആൾകൂട്ട ഭീകരതയെ കണ്ടതുപോലുമില്ല. മാതൃഭൂമിയും ഇതിൽ നിന്ന് ഒട്ടുംഭിന്നമല്ല. 'പൊലീസ് വാഹനത്തിൽ മോഷണകേസ് പ്രതി മരിച്ചു'. വാർത്തയുടെ തലക്കെട്ടിൽ തന്നെ അറിയാം ആദിവാസിയോടുള്ള അവഗണന.
എന്തിന് ഈ ക്രൂരത
ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാർ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെരോപിച്ച് മർദ്ദിച്ചവശനാക്കിയത്. മാനസികസ്വാസ്ഥ്യമുള്ളയാളാണ് മധു. കാട്ടിനുള്ളിൽ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചും പിന്നീട് മുക്കാലിയിൽ കൊണ്ടുവന്നും മർദ്ദിച്ചു. ഉടുതുണി കൈയ്യിൽ കെട്ടിയ ശേഷമായിരുന്നു ജനക്കൂട്ടത്തിന്റെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത. തുടർന്ന് പൊലീസെത്തി വാഹനത്തിൽ കയറ്റിയപ്പോഴേക്കും മധു ഛർദ്ദിച്ചു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തൊട്ടുപോകരുതെന്ന് അമ്മ
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകേണ്ടെന്നാണ് മധുവിന്റെ അമ്മയുടെ നിലപാട്. നാട്ടുകാരായ ഡ്രൈവര്‍മാരാണ് മധുവിനെ കൊന്നതെന്നും അമ്മ മല്ലി പറഞ്ഞു. അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് മധുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടത്. എന്നാൽ കൊലപാതകികളെ പിടികൂടാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ ബന്ധുക്കൾ.
''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല
വിശന്നപ്പോൾ അരി ചോദിച്ചിറങ്ങി.. ജനം തല്ലിക്കൊന്നു! മധുവിന് നീതി വേണം! ധന്യാ രാമൻ വൺ ഇന്ത്യയോട്
കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..! രണ്ട് പിടി അരിയുടെ പേരിൽ നമ്മളവനെ തല്ലിക്കൊന്നു