കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ഇന്ന് കൊട്ടിയിറങ്ങും; ഇടതിന് തുണയായി ആന്റണി, ക്രിസ്ത്യന്‍ പള്ളിയിലേക്ക് ഓടി കുഞ്ഞാപ്പ

വേനല്‍ചൂട് പ്രചാരണത്തിലേക്ക് ആവാഹിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈമെയ് മറന്ന് ഇറങ്ങിയതോടെ മലപ്പുറത്ത് രസകരമായിരുന്നു അവസാന കാഴ്ചകള്‍.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: വേനല്‍ചൂട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ആവാഹിച്ച മലപ്പുറത്ത് ഇന്ന് കൊട്ടികലാശം. ദേശീയ പ്രാദേശിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത പ്രചാരണത്തിന്റെ ചൂട് വോട്ടായി ആര്‍ക്ക് ഗുണം ചെയ്യുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ബുധനാഴ്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും.

ഇ അഹമ്മദിന്റെ തട്ടകമായ മലപ്പുറത്ത് അദ്ദേഹത്തിന് പകരക്കാരനായി ഇനി ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ദിവസങ്ങള്‍ക്കം ഉത്തരം ലഭിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയോ അല്ലെങ്കില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പിബി ഫൈസലോ. ജയത്തിനും അപ്പുറത്ത് മറ്റു പല ലക്ഷ്യങ്ങളുമാണ് ഇവിടെ പാര്‍ട്ടികള്‍ക്ക്.

പ്രചാരണ മുന്നേറ്റം

കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ആദ്യം കളത്തിലേക്കിറങ്ങിയ മുസ്ലിം ലീഗും യുഡിഎഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ആദ്യമൊന്ന് പകച്ച ഇടതുപക്ഷം പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

ഭൂരിപക്ഷം കുറഞ്ഞോ?

ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1.94 ലക്ഷമായിരുന്നു. ഇത് രണ്ട് ലക്ഷത്തിലധികമാക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ആദ്യം ലീഗ് പറഞ്ഞിരുന്നത്. അതിനാണ് പാര്‍ട്ടിയിലെ ഏറ്റവും പ്രമുഖനെ തന്നെ പോരിന് ഇറക്കിയതും. എന്നാല്‍ ഏറ്റവും ഒടുവില്‍ പറയുന്നത് 1.94 ല്‍ നിന്നു ആയിരമെങ്കിലും കൂടിയാലും തങ്ങളുടെ നേട്ടമാണെന്നാണ്.

ഭരണം വിലയിരുത്തും

ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഇന്നവര്‍ ഭരണകക്ഷിയാണ്. ദയനീയമായ തോല്‍വി ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് അവര്‍ ഭയപ്പെടുന്നു. ജനപ്രിയ സര്‍ക്കാരെന്ന അംഗീകാരം നേടുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കും

എന്നാല്‍ ഇടതുമുന്നണിയുടെ ഈ ലക്ഷ്യം നേടാന്‍ ഇത്തവണ കുറച്ച് പനിക്കുമെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. കാരണം അവര്‍ അധികാരത്തിലേറിയ ശേഷം നടന്ന മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ കാരണമാവുമെന്ന് നേതാക്കള്‍ പറയുന്നു.

മുസ്ലിം ലീഗിന് ഗുണം ചെയ്യുന്നത്

കൊടിഞ്ഞിയിലേയും കാസര്‍കോട്ടേയും കൊലപാതകത്തില്‍ സ്വീകരിച്ച നിലപാടുകള്‍, മുസ്ലിം സ്ഥാപനങ്ങള്‍ക്കെതിരായ നടപടികള്‍, യുഎപിഎ വകുപ്പിന്റെ ദുരുപയോഗം എന്നിവയ്ക്ക് പുറമെ ഏറ്റവും ഒടുവില്‍ ജിഷ്ണു കേസിലെ പോലീസ് നടത്തിയ വിവാദ നടപടികള്‍ എന്നിവയെല്ലാം തങ്ങള്‍ക്ക് അനുകൂലമായ തരംഗത്തിന് വഴിവെയ്ക്കുമെന്ന് മുസ്ലിംലീഗ് കരുതുന്നു.

 പഴയ ക്ഷീണം മാറ്റണം

കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ഥി പികെ സൈനബക്ക് നേരിട്ട ക്ഷീണം ഇത്തവണ മാറ്റിയെടുക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ജയം ഉറപ്പാണെന്നും മലപ്പുറത്തെ യുവജനത തങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ പറയുന്നുണ്ടെങ്കിലും മെച്ചപ്പെട്ട രീതിയില്‍ വോട്ട് ലഭിക്കുന്നതു തന്നെ വലിയ നേട്ടമാണെന്ന് രഹസ്യമായി സമ്മതിക്കുന്നു.

ബിജെപിയുടെ ലക്ഷ്യം

ബിജെപി സ്ഥാനാര്‍ഥിക്ക് അല്‍പ്പം പോലും ജയപ്രതീക്ഷയില്ലെങ്കിലും വോട്ട് ശതമാനം കൂട്ടാനാണ് അവരുടെ ശ്രമം. ആറ് ശതമാനം വോട്ടെന്നുള്ളത് ഇത്തവണ വര്‍ധിക്കണം. ഒരു ലക്ഷത്തിലധികം വോട്ടെങ്കിലും നേടണം. രാജ്യത്ത് മൊത്തം അലയടിക്കുന്ന ബിജെപി തരംഗം മലപ്പുറത്തും കണ്ടുവെന്ന് വരുത്തണം.

ലീഗ്-കോണ്‍ഗ്രസ് പടലപിണക്കങ്ങള്‍ മാറി

എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കുഞ്ഞാലിക്കുട്ടി നിന്നതോടെ മലപ്പുറത്തെ ലീഗ്-കോണ്‍ഗ്രസ് പടലപിണക്കങ്ങള്‍ മാറി നിന്നുവെന്ന് വേണം കരുതാന്‍. മുന്നണിയിലെ എല്ലാ വിഭാഗം നേതാക്കളും പ്രചാരണത്തിനെത്തി. പലരും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണത്തിന് നേതൃത്വം നല്‍കി.

ചെറുപാര്‍ട്ടികള്‍ മല്‍സര രംഗത്തില്ല

ചെറുപാര്‍ട്ടികള്‍ മല്‍സര രംഗത്തില്ലാത്തതും ന്യൂനപക്ഷ ആശങ്കകളെ വോട്ടാക്കി മാറ്റാമെന്ന മോഹവും ലീഗിന് ആത്മവിശ്വാസം പകരുന്നതാണ്. ബിജെപിക്കെതിരേ ശക്തമായ പ്രതിപക്ഷത്തെ പടുത്തുയര്‍ത്താനാണ് താന്‍ പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്നതെന്നാണ് പികെ കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു പറയുന്നത്.

രാത്രി ആര്‍എസ്എസ് പകല്‍ കോണ്‍ഗ്രസ്

എന്നാല്‍ ദീര്‍ഘകാലം അധികാരത്തിലിരുന്നിട്ടും കോണ്‍ഗ്രസിന് സാധിക്കാത്തതാണ് ന്യൂനപക്ഷ സംരക്ഷണമെന്ന് ഇടതുപക്ഷം പറയുന്നു. ഇതുതന്നെയാണ് അവരുടെ പ്രചാരണ ആയുധങ്ങളിലും മൂര്‍ച്ചയേറിയതും. രാത്രി ആര്‍എസ്എസും പകല്‍ കോണ്‍ഗ്രസുമായി നടക്കുന്നവരാണ് പാര്‍ട്ടിയിലുള്ളതെന്ന എകെ ആന്റണിയുടെ പ്രസ്താവന അവര്‍ ഇതിന് കൂട്ടുപിടിക്കുന്നു.

ഓരോ വോട്ടും അരിച്ചുപെറുക്കി

ഇടതുപക്ഷത്തിന് ആവേശം നല്‍കി മന്ത്രിസഭ മൊത്തമായി മലപ്പുറത്ത് പ്രചാരണത്തിനെത്തിയിരുന്നു. ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും. കൂടെ മാണിയെ ഇറക്കാനും കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വോട്ട് നന്നേ കുറവാണെങ്കിലും ഓരോ വോട്ടും പിടിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നോട്ടം. ഞായറാഴ്ച അതിന്റെ ഭാഗമായി അദ്ദേഹം ക്രിസ്ത്യന്‍ പള്ളിയും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു.

പ്രചാരണം തീര്‍ന്നു, 12ന് വോട്ട്, 17ന് ഫലം

സുരക്ഷാ കാരണങ്ങളാല്‍ മലപ്പുറത്ത് കൊട്ടികലാശം ഇല്ല. നഗരത്തിലെ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത് തടയാനാണിതെന്ന് പോലീസ് അറിയിച്ചു. ഏതായാലും ബുധനാഴ്ച ജനം വിധിയെഴുതും. 17ന് പെട്ടിതുറക്കും. അന്ന് 10 മണിയോടെ ആര് ജയിക്കുമെന്നറിയാം.

English summary
LDF candidate PB Faisal has been good perfomence in last phase of the campaign. but PK Kunjalikkutty have confident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X