ലാവ്ലിന്‍ കേസ്: മോദി സര്‍ക്കാരിന്റെ സമ്മതത്തോടെ സിബിഐ ഒത്തുകളിക്കുന്നുവെന്ന് മുല്ലപ്പളളി
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ ലാവ്ലിന്‍ കേസ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ നല്‍കാന്‍ സാവകാശം ആവശ്യപ്പെട്ട സിബിഐയുടെ നടപടി ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ കേസില്‍ സിബിഐ തുടര്‍ച്ചയായി മോദി സര്‍ക്കാരിന്റെ സമ്മതത്തോടെ ഒത്തുകളി നടത്തുകയാണ്. 2018 ന് ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന ലാവ്ലിന്‍ കേസ് ഇതുവരെ 21 തവണയാണ് മാറ്റിവച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്.
കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സിബിഐ ആണ് ഇപ്പോള്‍ വീണ്ടും നാടകീയമായി ചുവടുമാറ്റം നടത്തിയത്. ഇതിന് പിന്നില്‍ സിപിഎം- ബിജെപി ധാരണയുണ്ട്. സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. സിബിഐയുടെ സംശയാസ്പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണോ? ഏത് ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എന്നാലത് വിലപ്പോകില്ല. വിശ്വാസ്യതയ്ക്ക് പേരുകേട്ട സിബിഐയെ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനുവരി ഏഴിലേക്കാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിയിരിക്കുന്നത്. ഇത് നാലാം തവണയാണ് സിബിഐയുടെ ആവശ്യ പ്രകാരം കേസ് മാറ്റുന്നത്. ഇത്തരത്തില്‍ ലാവ്‌ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റി വെയ്ക്കാന്‍ സിബിഐ ആവശ്യപ്പെടുന്നതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ജനുവരി 7നുളളില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കാം എന്നാണ് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
Recommended Video
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുണ്ടെന്ന് അവകാശപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ പിണറായി വിജയന്‍ അടക്കമുളളവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്ന് സിബിഐ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ലാവ്‌ലിന്‍ ഇടപാട് നടക്കുമ്പോള്‍ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി അറിയാതെ ഇടപാട് നടക്കില്ലെന്നാണ് സബിഐ വാദിക്കുന്നത്.