ജലന്തറിലെ മഠത്തില്‍ വെച്ച് ബിഷപ്പ് കയറി പിടിച്ചു.. ബലമായി കെട്ടിപിടിച്ചു, കന്യാസ്ത്രീകളുടെ മൊഴി
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കന്യാസ്ത്രീകള്‍. ബിഷപ്പിന്‍റെ ലൈംഗിക പീഡനം സഹിക്കവയ്യാതെ കന്യാസ്ത്രീ പട്ടം ഉപേക്ഷിക്കേണ്ടി വന്ന കൂടുതല്‍ കന്യാസ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
പീഡനത്തെ കുറിച്ച് ഭഗല്‍പൂര്‍ ബിഷപ്പിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ ബിഷപ്പ് പരാതിയില്‍ നടപടി എടുത്തില്ലെന്നും കന്യാസ്ത്രീകള്‍ പോലീസിന് മൊഴി നല്‍കി.ഇതോടെ ഭഗല്‍പൂര്‍ ബിഷപ്പിനെതിരെ കേസെടുക്കാനും അന്വഷണ സംഘം തിരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
മഠത്തില്‍ വെച്ച്
കുറവിലങ്ങാട് മഠത്തിൽവെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ലൈംഗികമായി
നേരത്തേ തന്നെ ബിഷപ്പ് കൂടുതല്‍ കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജലന്തരറിലെ മഠത്തില്‍ വെച്ച് ബിഷപ്പ് പീഡിപ്പിച്ചെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
ആലിംഗനം ചെയ്തു
ബിഷപ്പ് കയറി പിടിച്ചെന്നും പിന്നീട് ബലമായി ആലിംഗനം ചെയ്തെന്നും സഭ വിട്ട കന്യാസ്ത്രീകളിലൊരാള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ച്ചയായ അതിക്രമങ്ങള്‍ സഹിക്കവയ്യാതെയാണ് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചതെന്നും ഇരുവരും അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
തെളിവുകള്‍
അതേസമയം ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കേസുമായി ബന്ധപ്പെട്ട് ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തിലിന്‍റെ മൊഴിയും അടുത്ത ദിവസം പോലീസ് രേഖപ്പെടുത്തും.
പറഞ്ഞിരുന്നു
ഫ്രാങ്രോ മുളയ്ക്കല്‍ പീഡിപ്പിച്ച വിവരം ഭഗല്‍പൂര്‍ ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അദ്ദേഹം നടപടി സ്വീകരിച്ചില്ലെന്നും കന്യാസ്ത്രീകള്‍ പോലീസിനോട് വ്യക്തമാക്കി.എന്നാല്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് പോലീസ്.
വത്തിക്കാനിലേക്ക്
അതിനിടെ കുറുവിലങ്ങാട് മഠത്തെ ചുറ്റിപ്പറ്റി അന്വേഷണം ഇഴയുമ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി വഴി ഈ മാസം 13 നോ അടുത്ത ദിവസങ്ങളിലോ ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് പോയേക്കുമെന്നാണ് വിവരം.
അഞ്ചിലേറെ തവണ
ഇതുവരെ അഞ്ചിലേറെ തവണ അന്വേഷണ സംഘം പരാതിക്കാരിയായ കന്യാസ്ത്രീയെ ചോദ്യം ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയിൽ കന്യാസ്ത്രീപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായതാണ്. മറ്റു കന്യാസ്ത്രികൾ ബിഷപ്പിനെതിരെ നൽകിയ മൊഴികളും ബിഷപ്പിനെതിരായ തെളിവുകളാണ്.
വ്യക്തി വൈരാഗ്യം
അതേസമയം കന്യാസ്ത്രിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്നും അത് ചോദ്യം ചെയ്തതിനാൽ തന്നോട് വ്യക്തിവൈരാഗ്യം തീർക്കാനാണ് വ്യാജ പരാതി നൽകിയത് എന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാൽ കന്യാസ്ത്രീക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവായ സ്ത്രീ തന്നെ ഇത് നിഷേധിച്ചിരുന്നു. തെറ്റിദ്ധാരണമൂലം പരാതി നൽകുകയായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. ഇതോടെ തുടക്കം മുതൽ ബിഷപ്പ് ഉന്നയിച്ചിരുന്ന വാദങ്ങൾ പൊളിയുകയായിരുന്നു.