കസബയിൽ സൂപ്പർസ്റ്റാർ ചെയ്തത് ന്യായീകരിക്കാനാവില്ല.. തെറിവിളികളെ ഭയക്കാതെ ശക്തമായി പാർവ്വതി വീണ്ടും
കോഴിക്കോട്: നോട്ട്ബുക്ക് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ കണ്ട പാര്‍വ്വതിയല്ല ഇന്ന് ടേക്ക് ഓഫില്‍ കാണുന്ന പാര്‍വ്വതി. അഭിനയശേഷിയിലും വ്യക്തിത്വത്തിലും പാര്‍വ്വതി മലയാളത്തിലെ ഇന്നത്തെ മറ്റ് നടിമാരേക്കാളും ഒരുപടി മുന്നില്‍ തന്നെ നില്‍ക്കുന്നു. സിനിമാഭിനയത്തിന് പുറത്ത് പൊതുസമൂഹത്തില്‍ നടത്തുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങളാണ് പാര്‍വ്വതിയെന്ന കലാകാരിയെ കൂടുതല്‍ വ്യത്യസ്തയാക്കുന്നത്.

കസബ വിവാദത്തില്‍ ഒരു സാധാരണ സ്ത്രീക്ക് സഹിക്കാന്‍ പറ്റാവുന്നതിലും അധികം സൈബര്‍ ആക്രമണമാണ് പാര്‍വ്വതി നേരിടുന്നത്. നേരത്തെ ഫാന്‍സ് ആക്രമണത്തിന് വിധേയരായ നടിമാര്‍ കരഞ്ഞ് മാപ്പ് പറയുന്നതേ കേരളം കണ്ടിട്ടുള്ളൂ. അവര്‍ക്ക് മുന്നിലാണ് പാര്‍വ്വതി എന്ന സ്ത്രീ നെഞ്ച് വിരിച്ച് നില്‍ക്കുന്നത്. ദേശാഭിമാനിക്ക് വേണ്ടി ഷാഹിന നഫീസ നടത്തിയ അഭിമുഖത്തില്‍ പാര്‍വ്വതി നിലപാടുകള്‍ തുറന്ന് പറയുന്നു.

അത് അഭിമാനിക്കാനുള്ള കാര്യമല്ല
സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ഉദാഹരിക്കുന്നതിന് മമ്മൂട്ടി ചിത്രമായ കസബയെ തെരഞ്ഞെടുത്തതാണ് പാര്‍വ്വതിക്കെതിരെ ഇത്രയേറേ സൈബര്‍ ആക്രമണം നടക്കാന്‍ കാരണം. തെറിവിളികള്‍ കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പറഞ്ഞതില്‍ നിന്നും ഒരിഞ്ച് പോലും പാര്‍വ്വതി പിന്നോട്ടില്ല. സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുള്ള സിനിമകള്‍ വലിയ ഹിറ്റുകളാവുന്നത് അഭിമാനിക്കാവുന്ന കാര്യമല്ലെന്ന് പാര്‍വ്വതി പറയുന്നു.

ഗ്ലോറിഫൈ ചെയ്യാൻ സാധിക്കില്ല
കസബ എന്ന സിനിമയില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം സ്ത്രീയോട് പറയുന്ന സംഭാഷണം ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാന്‍ സാധിക്കാത്തതാണ്. സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കെല്ലാം ഇപ്പോഴും നല്ല കയ്യടി കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാര്യമെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളോട് ബഹുമാനക്കുറവ്
സിനിമാ രംഗത്ത് പൊതുവേ സ്ത്രീകളോട് ഉള്ള ബഹുമാനക്കുറവ് പ്രകടമാണ്. പ്രശസ്തരായവരോടും അല്ലാത്തവരോടുമുള്ള സമീപനം വ്യത്യസ്തമാണ്. അണിയറ പ്രവര്‍ത്തകരെ രണ്ടാം തരക്കാരായി കാണുന്നു. സിനിമാ ലൊക്കേഷനുകളില്‍ നടീനടന്മാര്‍ക്കായി നല്‍കുന്ന വാനിറ്റി വാനിലെ ശുചിമുറി അഭിനേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കാറില്ലെന്ന് പാര്‍വ്വതി പറയുന്നു.

സിനിമയിലും വർണവിവേചനം
ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്ത സ്ഥലത്താണ് ഷൂട്ടിംഗ് എങ്കില്‍ പോലും വാനുകള്‍ ഉപയോഗിക്കാന്‍ മറ്റുള്ളവരെ അനുവദിക്കില്ല. ഇത് അനീതിയാണ്. വര്‍ണവിവേചനത്തിന്റെ കാലത്തല്ലല്ലോ നമ്മള്‍ ജീവിക്കുന്നതെന്ന് പാര്‍വ്വതി ചോദിക്കുന്നു. തനിക്ക് വാനിറ്റ് വാന്‍ കിട്ടുമ്പോള്‍ സെറ്റിലുള്ള സ്ത്രീകളോട് അത് ഉപയോഗിച്ച് കൊള്ളാന്‍ പറയാറുണ്ടെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.

സെക്‌സിസ്റ്റ് കമന്റുകൾ
സെക്‌സിസ്റ്റ് ആയ കമന്റുകളാണ് സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമെന്ന് പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു. ചാര്‍ളി എന്ന സിനിമയുടെ ആര്‍ട് ഡയറക്ടര്‍ ജയശ്രീക്കുണ്ടായ അനുഭവം പാര്‍വ്വതി പങ്കുവെയ്ക്കുന്നു. സെറ്റില്‍ എന്തെങ്കിലും ചെറിയ പ്രശ്‌നം ആർട്ടിസ്റ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായാല്‍ ഉടന്‍ വരുന്ന കമന്റ്, ഇതാണ് ഈ പെണ്ണുങ്ങളെക്കൊണ്ടുള്ള കുഴപ്പം എന്നാണെന്ന് പാര്‍വ്വതി പറയുന്നു. ആ തെറ്റ് ആണില്‍ നിന്നാണെങ്കില്‍ ആരും ശ്രദ്ധിക്കുക പോലുമില്ല.

വെള്ളത്തിലെ എണ്ണ പോലെ സ്ത്രീ വിരുദ്ധത
സ്ത്രീ വിരുദ്ധത വെള്ളത്തില്‍ എണ്ണ വീണത് പോലെയാണ്. എത്ര് കോരിക്കളഞ്ഞാലും ഒരു പാട പോരെ അതവിടെ കിടക്കും. ചിലതിനോടൊക്കെ പൊരുതി പൊരുതി നമുക്ക് മടുക്കില്ലേ എന്നും പാര്‍വ്വതി ചോദിക്കുന്നു. നമ്മള്‍ ഇതിനെ നേരിടേണ്ടത് ബുദ്ധിപൂര്‍വ്വമാണ്. അടുത്ത തലമുറയിലെങ്കിലും ഇതിനെയെല്ലാം ഒഴിവാക്കിയെടുക്കാന്‍ സാധിക്കണമെന്നും പാര്‍വ്വതി അഭിപ്രായപ്പെടുന്നു.

കലയുടെ ചരിത്രം അതിജീവനത്തിന്റേത്
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അടക്കമുള്ളവര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടാക്കണം. വിമന്‍ ഇന്‍ സിനിമ കളക്ടീവ് അടക്കമുള്ളവയുടെ പ്രവര്‍ത്തനം ആ ലക്ഷ്യത്തിന് വേണ്ടിയാവണം എന്നും പാര്‍വ്വതി പറയുന്നു. പ്രതിലോമകരമായ നിലപാടുകളേയും ഭീഷണികളേയും അതിജീവിച്ച ചരിത്രമാണ് കലയ്ക്കുള്ളതെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.

രാജ്യം ഭരിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പ്
മതഭ്രാന്തന്മാരോടും വര്‍ഗീയവാദികളോടും തനിക്ക് സത്യത്തില്‍ സഹതാപം മാത്രമാണുള്ളത്. വിശ്വാസത്തിന്റെ പേരില്‍ ഭയപ്പെടുത്തുന്നവര്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്. ഈ ഭീഷണികള്‍ക്ക് നമ്മെ പരുക്കേല്‍പ്പിക്കാനോ ഇല്ലാതാക്കാനോ സാധിച്ചേക്കും. പക്ഷേ നമ്മുടെ ശബ്ദം നിലയ്ക്കില്ലെന്ന് ഉറപ്പാണ്. രാജ്യം ഭരിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പാണ്.
Recommended Video


സെക്സി ദുർഗയെ വിലക്കുന്ന സർക്കാർ
ജനങ്ങളെ ഭിന്നിപ്പിക്കുന്നു എന്നാരോപിച്ച് ഒരു വശത്ത് സിനിമകളെ നിരോധിക്കുന്നു. മറുവശത്ത് സിനിമാക്കാരുടെ തലയ്ക്ക് വിലയിടുന്നവര്‍ക്കെതിരെ ഒരക്ഷരം പോലും പറയുന്നുമില്ല. സെന്‍സര്‍ഷിപ്പ് എന്ന ആശയം തന്നെ അപകടകരമാണ്. സ്ത്രീകളെ അപമാനിക്കുന്നതും അതിക്രമങ്ങളെ ന്യായീകരിക്കുന്നതുമായ സിനിമകളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ ദുര്‍ഗ എന്ന പേരിന് മുന്നില്‍ സെക്‌സി എന്ന് ചേര്‍ത്തത് കൊണ്ട് ഒരു സിനിമയെ തടയുന്നുവെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications