'മദനിയെ കാണാന്‍ ഞങ്ങളും പേരറിവാളനെ കാണാന്‍ അര്‍പുതയമ്മാളും... പതിവ് കാഴ്ച പിന്നീട്...'
കൊച്ചി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 31 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പേരറിവാളന്‍ മോചിതനായത്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു മോചനം. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ അനുകൂല നിലപാടും ഗവര്‍ണര്‍ സ്വീകരിച്ച മറിച്ചുള്ള നിലപാടും ഈ വേളയില്‍ ഏറെ ചര്‍ച്ചയായി. മോചിതനായ പേരറിവാളന്‍ അമ്മ അര്‍പ്പുതയമ്മാള്‍ക്കൊപ്പം മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണാന്‍ എത്തുകയും ചെയ്തു. വൈകാതെ കേരളത്തിലെത്തി തനിക്ക് പിന്തുണ നല്‍കിയവരെ കാണുമെന്ന് പേരറിവാളന്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വേളയിലാണ് പിഡിപി ജനറല്‍ സെക്രട്ടറിയും അബ്ദുന്നാസര്‍ മദനിയുടെ അടുത്ത വ്യക്തിയുമായ മുഹമ്മദ് റജീബ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നത്. മദനിെയ കാണാന്‍ റജീബും കൂട്ടരും പേരറിവാളനെ കാണാന്‍ അര്‍പുതയമ്മാളും എത്തുന്ന വേളയില്‍ ജയിലിന് പുറത്തുവച്ചുണ്ടായ സൗഹൃദവും ചില ഇടപെടലുകളുമാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്. കുറിപ്പ് വായിക്കാം...

പേരാരിവാളന്‍ ജയിൽ മോചിതനാകുമ്പോള്‍....
രാജീവ് വധക്കേസില്‍ ശിക്ഷവിധിച്ച ജയിലില്‍ കഴിഞ്ഞിരിന്ന പേരാരിവാളനെ മോചിതനാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തിനും വഴങ്ങാതെ ഗവര്‍ണ്ണര്‍ നിലപാട് എടുത്തപ്പോള്‍ ഒടുവില്‍ സുപ്രിം കോടതി ഇടപ്പെട്ട് മോചിപ്പിക്കേണ്ടി വന്ന സാഹചര്യത്തില്‍ പേരാരിവാളന്‍ വിഷയം സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ഉള്ള ശ്രമത്തില്‍ ചെറിയ പങ്കാളിത്വം വഹിച്ചതില്‍ അതീവ കൃതാര്‍ഥനാണ് ഈ വീനീതനും...
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത് അബ്ദുന്നാസിര്‍ മഅ്ദനിയെ എന്‍ എസ് എ എന്ന കരിനിയമം ചുമത്തി സേലം ജയിലില്‍ അടക്കപ്പെട്ട സന്ദര്‍ഭം...
നേരത്തെ കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരിന്ന മഅ്ദനിയെ പണീഷ്‌മെന്റ് ജയിലായ സേലം ജയിലിലേക്ക് മാറ്റിയിരിന്നു. വധശിക്ഷ കുറ്റവാളികളും "കൊടു കുറ്റവാളികളെ"ന്ന് ഭരണകൂടം വിളിക്കുന്ന തടവുകാരെ പാര്‍പ്പിക്കുന്ന പണീഷ്‌മെന്റ് ജയിലായിരിന്നു അത് .എന്‍ എസ് എ എന്ന കരിനിയമം ചുമത്തിയതിനാല്‍ 15 ദിവസത്തിൽ ഒരിക്കള്‍ മാത്രമാണ് തടവ് കാരെ സന്ദർശിക്കാൻ സാധിക്കുക....
കഠിന ഹൃദയനായ ഒരു സുപ്രണ്ടായിരിന്നു അന്ന് ജയിലില്‍ ഉണ്ടായിരുന്നത്. മറ്റ് തടവ്കാരെ സന്ദര്‍ശിക്കാന്‍ വരുന്നവരെ മുഴുവൻ സന്ദര്‍ശിച്ച് വിട്ടതിന് ശേഷമാണ് എന്‍ എസ് എ ,ചുമത്തപ്പെട്ടവര്‍,വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ എന്നിവരെ കാണാന്‍ ജയിലധികൃതര്‍ അനുവദി ക്കുക.ആ സമയങ്ങളില്‍ ജയില്‍ കോമ്പൗണ്ടിലെ പ്രതേക ഭാഗത്ത് മിക്കവാറും ഞങ്ങളും പേരാരിവാളന്റെ അമ്മയായ അര്‍പ്പുതമ്മാളും മാത്രമാണ് ഉണ്ടാകുക. മുന്‍പരിചയം ഇല്ലെങ്കിലും ക്രമേണ ഉള്ള കണ്ട് മുട്ടലുകളില്‍ ഞങ്ങള്‍ പരിചിതരായി. നീണ്ട കാത്തിരിപ്പിന്റെ വിരസതയില്‍ പരസ്പരം ഭക്ഷണം പങ്ക് വെക്കലും ജീവിതാനുഭവങ്ങളും പറയലും പതിവായി. 'അറിവ്' എന്ന ചെല്ലപ്പേരിലാണ് ആ അമ്മ പേരറിവാളനെ വിളിക്കുക..
പലപ്പോഴും അബ്ദുന്നാസിര്‍ മഅ്ദനിയെയും പേരറിവാളനെയും ഒന്നിച്ചാണ് ജയിലധികൃതര്‍ കമ്പിവല കൊണ്ട് മറച്ച ഇന്റ്വ്യൂ റൂമില്‍ കൊണ്ട് വരിക . പലപ്പോഴും അമ്മ അറിവിനെ പരിചയപ്പെടുത്തുകയും സംസാരിക്കുകയും ചെയ്തിരിന്നു...ആ സമയത്ത് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വിഷയം തമിഴ്‌നാട്ടില്‍ ഗൗരവമുള്ള വിഷയമേ ആയിരിന്നില്ല എന്നല്ല ആ വിഷയത്തെ വളരെ രോഷത്തോടെയാണ് അവർ കണ്ടിരിന്നതും.ആയിടക്ക് മനുഷ്യവകാശപ്രവര്‍ത്തകരായ വാസുവേട്ടനും മുകുന്തന്‍ സി മേനോനും മഅ്ദനിയെ കാണാന്‍ എന്നേടൊപ്പം ജയിലില്‍ എത്തിയിരിന്നു.അന്ന് അര്‍പ്പുതമ്മാളും അറിവിനെ കാണാന്‍ വന്നിരിന്നു. അവിടെ വെച്ച് മുകുന്ദന്‍ സി മേനോനെയും വാസുവേട്ടനെയും ഞാന്‍ ആ അമ്മക്ക് പരിചയപ്പെടുത്തിയിരിന്നു. നീണ്ട കാത്തിരിപ്പില്‍ അര്‍പ്പുതമ്മാള്‍ മകന്റെ നിരപരാധിത്വത്തെക്കുറിച്ചും കേസിന്റെ നിലവിലുള്ള വിവരങ്ങളും ഞങ്ങളുമായി പങ്ക് വെച്ചിരിന്നു.അപ്പീലുമായി ബന്ധപ്പെട്ട കേസ് കാര്യങ്ങളേക്കാള്‍ മനുഷ്യവകാശപ്രവര്‍ത്തകരുടെ ഈ വിഷയത്തിലുള്ള ഇടപെടലാണ് അന്നത്തെ സാഹചര്യത്തില്‍ അവര്‍ ആഗ്രഹിച്ചത്.ആ കൂടിക്കാഴ്ച ഒരു നിര്‍ണ്ണായ ഇടപെടലായി..
മുകുന്ദന്‍ സി മേനേന്‍ തമിഴ്‌നാട്ടിലുള്ള തന്റെ പരിചയക്കാരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ട് വന്നു. എങ്കിലും ഒരു പരിധിക്കപ്പുറം ആ ഇടപെടലിന് ഫലം കണ്ടില്ല .ആയിടക്ക് മഅ്ദനിക്ക് വേണ്ടി ചില നിര്‍ണായക ഇടപെടലുകള്‍ ജസ്റ്റീസ് കൃഷണയ്യര്‍ നടത്തുകയും ജയിലില്‍ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ചിരിന്ന ബുദ്ധിമുട്ടകള്‍ മാറുകയും ചെയ്തിരിന്നു.കമ്പിവലകള്‍ക്ക് അപ്പുറത്ത് നിന്നുള്ള അസഹ്യമായ ജയിലിലെ കൂടികാഴ്ചകള്‍ ഒഴിവായി ജയിലറുടെ റൂമില്‍ കാണാനുള്ള സഹാചര്യങ്ങള്‍ ഉണ്ടായി. അക്കാര്യം അറിവനും അമ്മക്കും അറിയമായിരിന്നു. തുടര്‍ന്ന് ജസ്റ്റിസ് കൃഷണയ്യരെ കാണാനുള്ള സൗകര്യത്തിനായി ആ അമ്മ എന്നോട് അന്വഷിച്ചിരിന്നു.....
ഞാന്‍ കൃഷണയ്യരോട് ഈ വിഷയം സൂചിപ്പിക്കുകയും കാണാനുള്ള സാഹചര്യം ശരിയാക്കി നല്‍കുകയും ചെയ്തു.തുടര്‍ന്ന് ആ വിഷയത്തില്‍ കൃഷണയ്യര്‍ സജീവമായി ഇടപെട്ടു. ജസ്റ്റീസ് കൃഷണയ്യരെയും അദ്ദേഹത്തിന്റെ കത്തുകളെയും വളരെ ബഹുമാനത്തോടെയും ആദരവോടെയുമാണ് കരുണാനിധിയും മന്ത്രിമാരും ഡി എം കെയിലെ മറ്റ് നേതാക്കളും കണ്ടിരിന്നത്. അത് വരെ ആ വിഷയത്തില്‍ പരസ്യനിലപാടുകള്‍ സ്വീകരിക്കാത്ത ഡി എം കെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് അനുകൂലമായ പരസ്യ നിലപാടുകള്‍ തുടർന്ന് സ്വീകരിക്കുകയുണ്ടായി..കൃഷണയ്യരുടെ മരണസമയത്ത് കൊച്ചിയിലെത്തിയ അര്‍പ്പുതമാള്‍ ഞാനുമായി സംസാരിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ അനുസ്മരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരിന്നു. പേരറിവാളന്‍ എന്ന അറിവ് മോചിതനാകുന്ന ഈ സമയത്ത് ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്ക് വെക്കുന്നു. -മുഹമ്മദ് റജീബ്












Click it and Unblock the Notifications