കൃഷ്ണദാസിന്റെ കേസ് പരിഗണിയ്ക്കുന്ന ജഡ്ജിയുമായി നെഹ്റു ഗ്രൂപ്പിന് അടുത്ത ബന്ധം...?
ലക്കടിയിലുള്ള ലോ കോളേജ് സംഘടിപ്പിച്ച പഠനയാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജസ്റ്റിസ് എബ്രഹാം മാത്യുവാണ് കൃഷ്ണദാസിന്റെ കേസ് പരിഗണിയ്ക്കുന്നത്.
തൃശൂര്‍: നെഹ്‌റു ഗ്രൂപ്പുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസിന്റെ കേസ് പരിഗണിയ്ക്കുന്നതെന്ന് ആക്ഷേപം. ലക്കടിയിലുള്ള ലോ കോളേജ് സംഘടിപ്പിച്ച പഠനയാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജസ്റ്റിസ് എബ്രഹാം മാത്യുവാണ് കൃഷ്ണദാസിന്റെ കേസ് പരിഗണിയ്ക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിയ്ക്കുന്നുണ്ട്.
നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടിയിലെ ലോ കോളേജ് സംഘടിപ്പിച്ച നെല്ലിയാമ്പതിയിലേക്കുള്ള പഠന യാത്രയില്‍ ജസ്റ്റിസ് എബ്രഹാം മാത്യുവും പങ്കെടുത്തിരുന്നു. തലേ ദിവസം തന്നെ കോളേജിന്റെ ആതിത്യം സ്വീകരിയ്ക്കാന്‍ എബ്രഹാം മാത്യു എത്തിയിരുന്നു. പിറ്റേന്ന് വൈകുന്നേരമാണ് ഇദ്ദേഹം മടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പി കെ കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത് ഒരു നാടകമായിരുന്നെന്ന് ആക്ഷേപം ഉണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ആയിരുന്നു അറസ്റ്റ്. അത് വരെ കൃഷ്ണദാസ് എവിടെയാണെന്ന് അറിയില്ലെന്ന നിലപാടായിരുന്നു പോലീസ് സ്വീകരിച്ചിരുന്നത്.
ജസ്റ്റിസ് എബ്രഹാം മാത്യു ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. നെഹ്‌റു ലോ കോളേജ് പ്രിന്‍സിപ്പാള്‍ സെബാസ്റ്റ്യന്‍, കൃഷ്ണദാസിനൊപ്പം പോലീസ് അറസ്റ്റ് ചെയ്ത നിയമോപദേശക അഡ്വ. സുചിത്ര എന്നിവരും ഫോട്ടോയില്‍ ഉണ്ട്.
കൃഷ്ണ ദാസ് മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തും ഫോട്ടോയില്‍ ഉണ്ട്. അതിനാല്‍ ഇത് വ്യാജഫോട്ടോ ആകാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണ നിലയില്‍ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെട്ട കേസുകള്‍ മുന്നില്‍ വന്നാല്‍് മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റുകയാണ് പതിവ്. എന്നാല്‍ ജസ്റ്റിസ് എബ്രഹാം മാത്യു ഇത് വരെ അതിന് തയ്യാറായില്ല.
ഫോട്ടോയിൽ ഉള്ള ലക്കിടി ലോ കോളേജ് വിദ്യാർത്ഥി ഷഹീർ ഷൌക്കത്തിനെ മർദ്ദിച്ച കേസിലാണ് പോലീസ് കൃഷ്ണദാസിനെ കസ്റ്റഡിയിൽ എടുത്തത്. കോളേജിൽ അനധികൃത പിരിവ് നടത്തിയത് ചോദ്യം ചെയ്തതിനാണ് ഷഹീറിനെ മർദ്ദിച്ചത്.
എട്ട് മണിക്കൂറാണ് ഷഹീറിനെ മുറിയിൽ പൂട്ടിയിട്ടത്. വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിയ്ക്കുകയും ചെയ്തു. കോളേജ് പിആർഒയും കൃഷ്ണദാസും ചേർന്നായിരുന്നു മർദ്ദനം. ജനനേന്ദ്രിയത്തിന് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പാന്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതിയാണ് കൃഷ്ണദാസ്.ജിഷ്ണുക്കേസിലെ രണ്ടാം പ്രതിയായ പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനും ആ സമയത്തു കൃഷ്ണദാസിന്റെ മുറിയിലുണ്ടായിരുന്നു. സഞ്ജിത്തിന്റെ നേതൃത്തിലാണ് ഷഹീറിനെതിരേ മര്‍ദ്ദനം തുടങ്ങിയത്.
സഞ്ജിത്ത് മാത്രമല്ല കൃഷ്ണദാസും തന്നെ മര്‍ദ്ദിച്ചതായി ഷഹീര്‍ തന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നിലത്തു വീണ ഷഹീറിനെ ഷൂസിട്ട കാലുകള്‍ കൊണ്ടു കൃഷ്ണദാസ് ചവിട്ടുകയായിരുന്നു. നെറ്റിയിലും തലയിലുമാണ് ഷഹീറിനു ചവിട്ടേറ്റത്.