പെരിന്തല്‍മണ്ണ മണ്ഡലത്തിലെ എണ്ണാതെ വെച്ച തപാൽ വോട്ട് പെട്ടി കാണാതായി, പിന്നീട് കണ്ടെത്തി, വിവാദം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ വോട്ട് പെട്ടി കാണാതായ സംഭവം വിവാദത്തില്‍. പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ വോട്ട് പെട്ടിയാണ് കാണാതായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് തപാല്‍ വോട്ട് പെട്ടികള്‍ എണ്ണാതെ മാറ്റി വെച്ചിരുന്നു. ഇതിലൊരു പെട്ടിയായിരുന്നു കാണാതായത്. പെരിന്തല്‍മണ്ണ ട്രഷറിയില്‍ ആയിരുന്നു 348 തപാല്‍ വോട്ടുകള്‍ അടങ്ങിയ തപാല്‍ വോട്ട് പെട്ടി സൂക്ഷിച്ചിരുന്നത്.
2021ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില് മലപ്പുറത്തെ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ യുഡിഎഫിനായിരുന്നു വിജയം. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥായായ നജീവ് കാന്തപുരം വിജയിച്ചത് വെറും 38 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തിലാണ്. ബാലറ്റ് കവറില്‍ പോളിംഗ് ചുമതലയുളള ഉദ്യോഗസ്ഥന്റെ ഒപ്പില്ല എന്ന കാരണത്താലാണ് 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റി വെച്ചത്. ഈ തര്‍ക്ക വിഷയം നിലവില്‍ കോടതിയിലാണ്.
വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായ കെപിഎം മുസ്തഫയാണ് കോടതിയെ സമീപിച്ചത്. പെരിന്തല്‍മണ്ണ സബ് ട്രഷറിയുടെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തപാല്‍ വോട്ട് പെ്ട്ടികള്‍ ഹൈക്കോടതിയുടെ സംരക്ഷണത്തിലേക്ക് മാറ്റണമെന്ന് മുസ്തഫ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരം തപാല്‍ വോട്ട് പെട്ടികള്‍ മാറ്റുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ പെരിന്തല്‍ണ്ണ സബ് ട്രഷറിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഒരു പെട്ടി കാണാനില്ലെന്നത് വ്യക്തമായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തപാല്‍ വോട്ട് പെട്ടി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്ന് കണ്ടെത്തി.
'തരൂർ വിഎസിനെ പോലെ, കേരളത്തിൽ ഏത് മണ്ഡലത്തിലും 5000-10,000 വരെ വോട്ട് കിട്ടും'; സിആർ മഹേഷ്
അതേസമയം തപാല്‍ വോട്ട് പെട്ടി കാണാതായ സംഭവത്തിന് പിന്നില്‍ എന്ത് അട്ടിമറിയാണ് നടന്നത് എന്നതില്‍ വിശദമായ അന്വേഷണം വേണമെന്ന് നജീബ് കാന്തപുരം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് അടക്കം പരാതി കൊടുക്കും. ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും നജീബ് കാന്തപുരം പറഞ്ഞു. സ്‌ട്രോംഗ് റൂമില്‍ വെച്ചിരുന്ന ബാലറ്റ് പെട്ടിയാണ് നഷ്ടമായത്. അതേക്കുറിച്ച് തനിക്ക് യാതൊരു അറിവും ലഭിച്ചിട്ടില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. ഇതിന് പിന്നില്‍ വലിയ തോതിലുളള ഗൂഢാലോചന ഉണ്ടെന്നും നജീബ് കാന്തപുരം ആരോപിച്ചു.