തോട്ടം തൊഴിലാളി സമരം ഒരാഴ്ച പിന്നിട്ടും; ഉപരോധത്താൽ റബർ പാൽ നീക്കം നിലച്ചു
പേരാമ്പ്ര: തൊഴിലാളി സമരം ഒരാഴ്ച പിന്നിട്ടതോടെ പ്ലാന്‍രേഷന്‍ കോര്‍പറേഷന്‍ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ റബ്ബർ ടാപ്പിംഗ് നിലച്ചു. സമരക്കാർ റബ്ബർ പാൽ കൊണ്ടു പോകുന്ന വാഹനങ്ങൾ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് കൊടികുത്തിയതിനാൽ ഇവ നിിർത്തയിട്ടിരിക്കുകയാണ്. ഇങ്ങനെ പാൽ നീക്കം തടസ്സപ്പെട്ടതോടെയാണ് ടാപ്പിംഗും നടത്താനാകാത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച പാൽ നാല് ഡിവിഷനുകളിലെ 15 കലക്ടിംഗ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുകയാണ്. ഇവയിൽ പലയിടത്തും പാൽ സംഭരിക്കുന്ന സ്ഥലം നിറഞ്ഞു കഴിഞ്ഞു. ഇതിനാൽ ശനിയാഴ്ച കുറഞ്ഞ സ്ഥലത്താണ് ടാപ്പിംഗ് നടത്തിയത്. കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ അമോണിയ ചേർത്ത് പാൽ ഇളക്കാൻ മുഴുവൻ സമയവും ആളെ പ്രത്യോകമായി നിയോഗിച്ചിരിക്കുകയാണ്. സാധാരണ ഗതിയിൽ ദിവസവും ഉച്ചയോടെ എസ്റ്റേറ്റിൽ തന്നെയുള്ള അമോണിയ ഫില്ലിംഗ് കേന്ദ്രത്തിലേക്ക് റബ്ബർപാൽ ഉടനെ മാറ്റുകയാണ് പതിവ്. ഇവിടെ നിന്ന് അമോണിയ ചേർത്ത്തൃശൂർ കല്ലാലയിലെ ഫാക്ടറിയിലേക്ക് ടാങ്കർ ലോറിയിൽ കൊണ്ടു പോകും. എന്നാൽ ഇതെല്ലാം ഒരാഴ്ചയായി മുടങ്ങി.

പേരാമ്പ്ര എസ്റ്റേറ്റിൽ റമ്പറും കശുമാവുമാണ് പ്രധാന കൃഷി. പകുതിയിലേറെ റബ്ബറാണ്. 220 സ്ഥിരം തൊഴിലാളികളടക്കം 300 ലേറെ പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 13 മുതലാണ് സി.ഐ.ടി.യു യൂണിയൻ സമരരംഗത്തിറങ്ങിയത്. എസ്റ്റേറ്റ്ഓഫീസും ഉപരോധിച്ചിരിക്കുകയാണ്. തൊഴിലാളികള്‍ക്കെതിരെ മാനേജ്‌മെന്റ് അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷധിച്ചാണ് സി.ഐ.ടി.യു സമരം നടത്തുന്നത്.

പ്രശ്‌നം തീര്‍ക്കാന്‍ കോട്ടയത്ത് മാനേജ്‌മെന്റുമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ല.ടാപ്പിംഗ് തൊഴിലാളികളെ രാത്രി കാവലിനും നിയോഗിച്ച സമയത്ത് ഉറങ്ങിയെന്ന കാരണത്താലാണ് മാനേജര്‍ സസ്പന്റ് ചെയ്തത്. പിന്നീട് എസ്റ്റേറ്റിനുള്ളില്‍ തന്നെ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് മറ്റ് ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. അന്യായമായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.












Click it and Unblock the Notifications