കേരളത്തിലെ സ്വാശ്രയ മെഡിക്കൽ ഫീസ് പുതുക്കി നിശ്ചയിച്ചു;എംബിബിഎസിന് ഫീസ് കുറഞ്ഞു, ബിഡിഎസിന് കൂട്ടി...
എംബിബിഎസ് ജനറൽ സീറ്റിൽ 50,000 രൂപ കുറച്ച് ഫീസ് അഞ്ച് ലക്ഷമാക്കി നിശ്ചയിച്ചു. എൻആർഐ സീറ്റിലെ ഫീസിൽ മാറ്റമില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ ഫീസ് പുതുക്കി നിശ്ചയിച്ചു. പുതിയ ഫീസ് ഘടനയിൽ എംബിബിഎസിന് ഫീസ് കുറയ്ക്കുകയും, ബിഡിഎസിന് ഫീസ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എംബിബിഎസ് ജനറൽ സീറ്റിൽ 50,000 രൂപ കുറച്ച് ഫീസ് അഞ്ച് ലക്ഷമാക്കി നിശ്ചയിച്ചു. എൻആർഐ സീറ്റിലെ ഫീസിൽ മാറ്റമില്ല. എൻആർഐ സീറ്റിൽ നേരത്തെ നിശ്ചയിച്ച 20 ലക്ഷം രൂപ തന്നെ ഈടാക്കും. അതേസമയം, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ബിഡിഎസ് കോഴ്സിന് ഫീസ് വർദ്ധിപ്പിച്ചു.

ബിഡിഎസ് ജനറൽ സീറ്റിന് ഫീസ് 2.9 ലക്ഷമാക്കിയാണ് വർദ്ധിപ്പിച്ചത്. ബിഡിഎസ് എൻആർഐ സീറ്റിൽ 6 ലക്ഷം രൂപയാണ് പുതിയ ഫീസ്. പുതുക്കിയ ഫീസ് ഘടന പ്രവേശന മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ വെള്ളിയാഴ്ച ഉച്ചയോടെ ഹൈക്കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസമാണ് ഫീസ് ഘടനയിൽ തീരുമാനമായതെങ്കിലും വെള്ളിയാഴ്ചയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശനമേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചു. ഇതോടെയാണ് സർക്കാർ ആദ്യ ഓർഡിനൻസ് പിൻവലിച്ച് ഫീസ് നിര്‍ണയസമിതിയെ പ്രത്യേകം വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹൈക്കോടതി പരിഗണിക്കും.












Click it and Unblock the Notifications