കിഫ്ബി കുപ്പയായി, കാരാട്ടിന്റെ എതിർപ്പ് മലയാളി ആയതിനാൽ; സിപിഎമ്മിനെ വിമർശിച്ച് ശങ്കരനാരായണൻ
കോഴിക്കോട്: കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ചിലരുടെ ചിന്ത വ്യാമോഹം മാത്രമാണന്നും ഇന്ത്യയുള്ള കാലം വരെ കോണ്‍ഗ്രസിനെ രാജ്യത്തു നിന്നും നീക്കം ചെയ്യാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 133-ാം ജന്മദിനാഘോഷവും നേതൃസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ എല്ലാ മേഖലയിലും വ്യാപിച്ചു കിടക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വേരുകള്‍ പടര്‍ന്നു എന്നതാണ് പാര്‍ട്ടിയുടെ നേട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രാൻസ്ജെൻഡേഴ്സിനു നേരെ നഗരത്തിൽ പൊലീസ് അതിക്രമം
കോണ്‍ഗ്രസ് അല്ലാതെ രാജ്യത്ത് ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് ബിജെപിക്കെതിരായി മുന്നോട്ടു വരാന്‍ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ബി ജെ പി ഒഴിച്ച് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് പരോക്ഷമായി ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടായാലേ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാനും സെക്കലുറിസം നിലനില്‍ക്കാനു സാധിക്കുവെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുമ്പോള്‍ കേരളത്തിലെ സി പി എം നേതൃത്വമൊഴിക മറ്റാര്‍ക്കും അതില്‍ വിയോജിപ്പില്ല. പ്രകാശ് കാരാട്ട് ഇതിനെ എതിര്‍ക്കുന്നത് കേരളക്കാരാനായതു കൊണ്ടു മാത്രമാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സാധിക്കാത്തതിനു സി പി എം ഉയര്‍ത്തുന്ന കാരണം കോണ്‍ഗ്രസിന്റെ സാമ്പത്തിക ശാസ്ത്രം ശരിയല്ലെന്നാണ്.
ലോകത്തെ പ്രതിസന്ധിയിലാക്കിയ സാമ്പത്തിക മാന്ദ്യത്തിലും രാജ്യത്തെ ഒരു സഹകരണ ബാങ്ക് ശാഖ പോലും പൂട്ടാതെ നിലനിര്‍ത്തിയത് കോണ്‍ഗ്രസിന്റെ സാമ്പത്തിക ശാസ്ത്രം ശരിയായതു കൊണ്ടാണ്. സി പി എമ്മിന് സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് എന്തറിയാമെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജി എസ് ടിയുടെ പേരില്‍ നഷ്ടമുണ്ടായെന്ന പേരില്‍ കടമെടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ട്രെയിനില്‍ യാത്ര ചെയ്യുന്നതിന് നികുതി ഈടാക്കല്‍ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് നരേന്ദ്രമോദിയുടെ ഗവണ്‍മെന്റാണന്നും അദ്ദേഹം പരിഹസിച്ചു. ശമ്പളവും പെന്‍ഷനും നല്‍കാതെ ജീവനക്കാരെ പ്രതിസന്ധിയിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കൊട്ടിയാഘോഷിച്ച കി ഫ്ബി പൊട്ടകിണറാണന്ന് താന്‍ അന്നേ വിമര്‍ശിച്ചിരുന്നു. കിഫ്ബി കുപ്പയാണന്ന് തെളിഞ്ഞു.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടു വരണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രം ദര്‍ശിക്കാന്‍ ഓരോ പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തൂ. ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്തില്‍ 133 ചിരാതുകള്‍ തെളിയിച്ച് ചിരാത് പ്രയാണവും നടന്നു. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരായ കടമേരി ബാലകൃഷ്ണന്‍, എം പത്മനാഭന്‍ മാസ്റ്റര്‍, കെസി രാമചന്ദ്രന്‍, സിജെ റോബിന്‍, വിപി രാജന്‍, വിജയ ഡി നായര്‍, വയലാ രാമകൃഷ്ണന്‍, വാണിയൂര്‍ അന്ത്രു, തികൊടി നാരായണന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. ചടങ്ങിന് എത്തിച്ചേരാന്‍ സാധിക്കാത്ത മുതിര്‍ന്ന നേതാക്കളെ അവരുടെ ഭവനങ്ങളിലെത്തി ആദരിക്കും.
കെപിസിസി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, മുന്‍ മന്ത്രി എം ടി പത്മ, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ കെ രാമചന്ദ്രന്‍, കെ പി ബാബു, ഐ മൂസ, വി ടി സുരേന്ദ്രന്‍, കെ ബാലകൃഷ്ണന്‍ കിടാവ്, കെ ടി ജെയിംസ്, പി ഉഷാ ദേവി ടീച്ചര്‍, ഡിസിസി ഭാരവാഹികളായ ടി ഗണേശ്ബാബു, പിഎം അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.