782 പോരാട്ട ദിനങ്ങൾ.. അനുജന് നീതി തേടിയുള്ള ശ്രീജിത്തിന്റെ ഐതിഹാസിക സമരത്തിന് അവസാനം!
Recommended Video
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തിയ ഐതിഹാസിക സമരത്തിന് അവസാനം. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം 782ാം ദിവസത്തിലാണ് ശ്രീജിത്ത് അവസിനിപ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം നിർത്തിയത്.
2014ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ശ്രീജിവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ലോക്കപ്പിൽ വിഷം കഴിച്ചു എന്നാണ് പോലീസ് ഭാഷ്യം. എന്നാൽ ശ്രീജിവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും പോലീസ് മർദിച്ച് കൊലപ്പെടുത്തിയതാണ് എന്നും ആരോപിച്ച് കുടുംബം പരാതി നൽകി.
പോലീസ് കംപ്ലെയ്‌ന്‌റ് അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ ശ്രീജിവിനെ കസ്റ്റഡിയില്‍ വെച്ച പാറശ്ശാല സിഐ ഗോപകുമാര്‍, എഎസ്‌ഐ ഫീലിപ്പോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടിക്കും പോലീസ് കംപ്ലെയ്‌ന്‌റ് അതോറിറ്റി ശുപാര്‍ശ ചെയ്തു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ശ്രീജിത്ത് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേസ് സിബിഐക്ക് വിടുകയുണ്ടായി. എന്നാണ് അപൂര്‍വ്വമായ കേസ് അല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് സിബിഐ അറിയിച്ചു. ശ്രീജിത്തിന്റെ സമരം 762 ദിവസം പിന്നിട്ടപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയാണ് വിഷയം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയ സമരം ഏറ്റെടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകൂടത്തിനും ഇടപെടാതെ പറ്റില്ലെന്ന സ്ഥിതിയായി. ജനരോഷം ഉയര്‍ന്നതോടെ സര്‍ക്കാര്‍ വീണ്ടും സിബിഐക്ക് കത്ത് നല്‍കി. ശക്തമായ സമ്മര്‍ദം ഉയര്‍ന്നതോടെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സമരം അവസാനിപ്പിച്ച ശേഷം ശ്രീജിത്ത് പറഞ്ഞു.