ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ കരുത്ത് കാട്ടാൻ ബാലഗോകുലവും സിപിഎമ്മും! മൂവായിരത്തിലധികം പോലീസുകാർ...
ജില്ലയിലെ 362 കേന്ദ്രങ്ങളിലാണ് ബാലഗോകുലവും സിപിഎമ്മും ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ സുരക്ഷ ശക്തമാക്കി. ബാലഗോകുലത്തിന്റെ നേതൃത്വത്തിലും സിപിഐഎമ്മിന്റെ നേതൃത്വത്തിലും ഒരേദിവസം ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതിനാൽ സംഘർഷ സാദ്ധ്യത മുന്നിൽക്കണ്ടാണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ജില്ലയിലെ 362 കേന്ദ്രങ്ങളിലാണ് ബാലഗോകുലവും സിപിഎമ്മും ഘോഷയാത്ര സംഘടിപ്പിക്കുന്നത്. മൂവായിരും പോലീസുകാരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പോലീസുകാരെ കണ്ണൂരിലെത്തിച്ചിട്ടുണ്ട്. വൈകീട്ട് നാലു മണി മുതലാണ് ശോഭായാത്രകൾ ആരംഭിക്കുന്നത്.

വൈകീട്ട് അഞ്ചു മണിക്കുള്ളിൽ ഘോഷയാത്രകൾ അവസാനിപ്പിക്കണമെന്ന് പോലീസ് നിർദേശമുണ്ടെങ്കിലും അംഗീകരിക്കാനാകില്ലെന്നാണ് ബാലഗോകുലത്തിന്റെ നിലപാട്. സുരക്ഷിത ബാല്യം സുകൃത ഭാരതമെന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നത്.
മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക് എന്ന മുദ്രാവാക്യവുമായാണ് സിപിഎം ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ബാലഗോകുലം ശോഭായാത്രകളിലൂടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് രണ്ട് വർഷം മുൻപ് സിപിഎമ്മും ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായാൽ സിപിഎമ്മിനും പോലീസിനുമാണ് ഉത്തരവാദിത്തമെന്ന് ആർഎസ്എസ് നേതാക്കൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications