'തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല'; കെകെ ശൈലജയ്ക്ക് മറുപടിയുമായി ജലീൽ
മലപ്പുറം: കെ.കെ ശൈലജ എം.എല്‍.എയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ. 'തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101 %' എന്നായിരുന്നു കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കശ്മീർ പരാമർശവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയ്ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞദിവസം നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ 'ഇയാള് നമ്മളെ കുഴപ്പത്തിലാക്കും' എന്ന് കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം വൻതോതിൽ ചർച്ചകൾക്കിടയാക്കിയിരുന്നു. കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം. ഇതോടെ ജലീലിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കിലൂടെ ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു.
'തൊഴിലാളികളെ പട്ടിണിക്കിടരുത്', ഓണത്തിന് മുമ്പ് ശമ്പളകുടിശ്ശിക നൽകണം'; കെഎസ്ആർടിസിയോട് ഹൈക്കോടതി
എന്നാൽ ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്നായിരുന്നു ശൈലജ പ്രതികരണം. തന്റെ പരാമര്‍ശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും അവര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
കെകെ ശൈലജയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്
നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.
കെടി ജലീലിന്റെ ആസാദി പരാമർശം വലിയ വിവാദങ്ങൾ ഉണ്ടാക്കിയതിന് പിന്നാലെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ , മന്ത്രി എംവി ഗോവിന്ദൻ എന്നിവരും ജലീലിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിലെ കെകെ ശൈലജയുടെ ആത്മഗതം.ഇതിനിടെ ജലീലിനെതിരെ കേസെടുക്കുന്നതിൽ ഡൽഹി പോലീസ് നിയമോപദേശം തേടി.ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗമായ ഇഫ്സോ (IFS0)ക്ക് ദില്ലി പോലീസ് കൈമാറിയിരുന്നു.സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്.മണി നൽകിയ പരാതിയിലാണ് ഡല്‍ഹി പോലീസിന്റെ നടപടി
പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ ലേഖനത്തിലുള്ളത്.വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്. ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി.
ആരാധകരെ കയ്യിലെടുത്ത് മാളവിക... പുത്തൻ ഫോട്ടോഷൂട്ടും വൈറല്‍...കാണാം ചിത്രങ്ങള്‍