പത്തനംതിട്ടയില്‍ തൊഴിലാളിയെ കടുവ അക്രമിച്ചു; അപകടം വനത്തിനുള്ളിലെ ജോലിക്കിടെ
കോന്നി: പത്തനംതിട്ടയില്‍ തൊഴിലാളിയെ കടുവ ആക്രമിച്ചു. സീത്തോട് കോട്ടമണ്‍പാറയിലാണ് സംഭവം. കാടിനുള്ളില്‍ കെ എസ് ഇ ബിയുടെ ടവർ പണിക്ക് പോയ ആങ്ങമുഴി സ്വദേശി അനുകുമാറിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പതിനെട്ട് മണിയോടെയായിരുന്നു കോട്ടമണ്‍ പാറയില്‍ നിന്നും നാല് കിലോമീറ്ററോളം ഉള്ളിലേക്ക് വനത്തിനുള്ളിലേക്ക് ടവർ ലൈന്‍ പണിക്ക് പോയിരുന്നത്. വിവിധ സ്ഥലങ്ങളിലായി വേർതിരിഞ്ഞായിരുന്നു പണിയെടുപ്പ്. ഇതിനിടയിലാണ് അനുകുമാറിനെ നേരെ കടുവയുടെ ആക്രമണം ഉണ്ടാവുന്നത്.
ടവറിന് താഴെയുള്ള അടിക്കാട് വെട്ടുന്ന പ്രവർത്തിയിലായിരുന്നു അനുകുമാർ ഏർപ്പെട്ടിരുന്നത്. ഈ സമയത്താണ് പന്നിയെ ആക്രമിച്ചുകൊണ്ടിരുന്ന ഒരു കടുവ അനുകുമാറിന് നേരെ ചാടിവീണത്. കടുവയുടെ ആക്രമണത്തില്‍ അനുകുമാറിന്റെ കാലിലും വയർ ഭാഗത്തും പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളാണ് കടുവയെ ഓടിച്ചത്. ശേഷം വനത്തിനുള്ളില്‍ നിന്നും അനുകുമാറിനെ എടുത്തുകൊണ്ട് നാല് കിലോമീറ്ററോളം നടന്ന് സഹപ്രവർത്തകർ പുറത്തെത്തുകയായിരുന്നു.

അനുകുമാറിനെ പ്രാഥമിക ചികിത്സയ്ക്കായി സീതത്തോട് ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അനുകുമാറിന്റെ കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് കൂടെയുള്ള തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. ശബരി-പള്ളം വൈദ്യതി ലൈനിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കുറെയേറെ ദിവസമായി വനത്തിലൂടെയുള്ള നിർമ്മാണ പ്രവർത്തനങ്ങള്‍ നടന്ന് വരികയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ തൊഴിലാളികള്‍ വനത്തിനുള്ളില്‍ പണിക്ക് പോയിരുന്നു. വനംവകുപ്പിന്റെ നിർദേശങ്ങള്‍ പാലിച്ചായിരുന്നു പ്രവർത്തി. ഇതിനിടയിലാണ് അപ്രതീക്ഷമായി കടുവയുടെ ആക്രമണമുണ്ടാവുന്നത്.












Click it and Unblock the Notifications