എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസ്: ആരോപണവിധേയനായ കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റി
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ പിന്നാലെ കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റി. ജി പ്രൈജിക്കാണ് സ്ഥലം മാറ്റം. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. കേസ് ഒത്തുതീർപ്പാക്കാൻ എസ്എച്ച്ഒ ശ്രമിച്ചിരുന്നതായി പരാതിക്കാരി ആരോപിച്ചിരുന്നു.
എൽദോസ് കുന്നപ്പിള്ളി എം.എൽഎക്കെതിരായ പീഡന മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് പരാതിക്കാരി ഇന്ന് പറഞ്ഞിരുന്നു. പരാതി ഒതുക്കിത്തീർക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും യുവതി പറഞ്ഞിരുന്നു. കോവളം എസ്എച്ച്ഒ കേസ് എടുക്കാതെ ഒത്തീർപ്പിന് ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു.

എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി കഴിഞ്ഞ മാസം 28നാണ് യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കമ്മീഷണർ കോവളം സിഐയ്ക്കു പരാതി കൈമാറി. അതേസമയം, യുവതിയെ കാണാനില്ലെന്നു പറഞ്ഞ് സുഹൃത്ത് വഞ്ചിയൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
പിന്നീട് യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി മാനസിക സമ്മർദത്തെ തുടർന്നാണ് നാടുവിട്ടതെന്ന് അറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കോവളം പോലീസിനോട് ചോദിച്ചു.
ഇന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ വിളിച്ചു വരുത്തിയെങ്കിലും പൂർണമായി മൊഴിയെടുത്തില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ആവുകയായിരുന്നു, കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പ് ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെ എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. എൽദോസ് കുന്നപ്പള്ളിയുടെ ഫോൺ മോഷ്ടിച്ചെന്നായിരുന്നു ഇവർ നൽകിയിരിക്കുന്ന പരാതി.
അധ്യാപികയെ തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ശനിയാഴ്ച വാദം കേൾക്കും. ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ ഫയൽ ചെയ്തത്. ഹർജി അഡി.സെഷൻസ് കോടതിക്ക് വാദം കേൾക്കാൻ കൈമാറി.












Click it and Unblock the Notifications