ഓർമകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്കൃതികളുടെ തിരിച്ചുവരവിന് സഹായിക്കും: സിവി ബാലകൃഷ്ണൻ
ഷാര്‍ജ: ഓർമകളുടെ വീണ്ടെടുപ്പ് ഗ്രാമീണ സംസ്കൃതികളുടെ വീണ്ടെടുപ്പിന് സഹായിക്കുമെന്ന് സാഹിത്യകാരൻ സി.വി.ബാലകൃഷ്ണൻ. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മാധ്യമപ്രവർത്തകൻ സാദിഖ് കാവിലിൻറ കാവിലെ പൂക്കൾക്കും കിളികൾക്കും എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ കാവുകളും കുളങ്ങും തെയ്യങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ജാതി മത വർഗ വ്യത്യാസമില്ലാതെ അവയെ സംരക്ഷിക്കുന്നവരാണ് വടക്കൻ കേരളക്കാർ. ഇല്ലമെന്നും കാവെന്നും എല്ലാ മത വിഭാഗത്തിൻറ തറവാടുകൾക്കും പേരിടുന്നതു പോലും അതുകൊണ്ടാണ്. എന്നാൽ സമകാലികാവസ്ഥയിൽ കേരളത്തിൻറെ അവസ്ഥ പരിതാപകരമാണ്. ഓർമകൾക്കും ഓർമക്കുറിപ്പുകൾക്കും പൊയ്പോയ നല്ല നാളുകളെ ഓർമിക്കണമെന്ന സാംസ്കാരിക ദൗത്യം കൂടി നിർവഹിക്കുന്നു. ഓർമകൾ നഷ്ടപ്പെടുന്നതാണ് ഒരു മനുഷ്യൻ നേരിടുന്ന ഏറ്റവും ഭയാനകമായ അവസ്ഥയെന്നും കാവിലെ പൂക്കൾക്കും കിളികൾക്കും എന്ന പുസ്തകം ഇത്തരം അവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവ നർത്തകി ദിൽനാ ദിനേശ് കുമാർ പുസ്തകം ഏറ്റുവാങ്ങി. കവി ഗോപിനാഥ് കോങ്ങാട്ടിൽ പുസ്തകപരിചയം നടത്തി. പ്രസാധകരായ കൈരളി ബുക്സ് പ്രതിനിധി അശോക് കുമാർ, കവി രാഗേഷ് വെങ്കിലാട്, ഗായത്രി, സാദിഖ് കാവിൽ എന്നിവർ പ്രസംഗിച്ചു. സാദിഖ് കാവിൽ രചിച്ച ഖുഷി എന്ന ബാലനോവലിനെ ആസ്പദമാക്കി മോട്ടിവേഷനൽ മാന്ത്രികൻ നാസർ റഹ്മാൻ മാജിക് അവതരിപ്പിച്ചു. ഉണ്ണി കുലുക്കല്ലൂർ ഉപഹാരം നൽകി.












Click it and Unblock the Notifications