മുത്തങ്ങ: ആദിവാസികളുടെ ദു:സ്വപ്നം
മുത്തങ്ങയില്‍ നടന്ന വെടിവയ്പിനും ചോരപ്പാടിനും ഒരു വര്‍ഷം തികയുമ്പോള്‍ ആദിവാസികള്‍ അതെല്ലാം ഓര്‍മ്മിയ്ക്കുന്നത് ഭയപ്പാടോടെ. അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മറക്കാനാവാത്ത പേടിസ്വപ്നമായി മുത്തങ്ങ സമരം മാറിയിരിക്കുന്നു.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത് കാലിന്വെടിയേറ്റ രാധ പറയുന്നത് കേള്‍ക്കുക: എല്ലാവരും അവരവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ഞങ്ങളെ കെണിയില്‍ വീഴ്ത്താന്‍ ശ്രമിയ്ക്കുകയാണ്. സംഭവിച്ചതെല്ലാം മതിയായി.
രാധയുടെ ഈ അഭിപ്രായം തന്നെയാണ് മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മിക്ക ആദിവാസി കുടുംബങ്ങളിലും അലയടിയ്ക്കുന്നത്. മുത്തങ്ങ സമരത്തിന് നേതൃത്വം നല്കിയ ആദിവാസി ഗോത്രമഹാസഭയ്ക്കെതിരെയും ആദിവാസികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ട്.
രാധയുടെ ഭര്‍ത്താവ് ഇപ്പോള്‍ കുടുംബം പുലര്‍ത്താന്‍ കര്‍ണ്ണാടകയിലെ കൂര്‍ഗില്‍ പോയി പണിയെടുക്കുകയാണ്. പല ആദിവാസി കുടുംബങ്ങളും സമരത്തിന് ശേഷം പട്ടിണിയിലേക്ക് വഴുതി. കുടുംബം നിലനിര്‍ത്താന്‍ പല പുരുഷന്മാരും നാടുവിട്ടു.
ഇതിനെല്ലാം പുറമെ പൊലീസിന്റെയും ഇപ്പോള്‍ കേസന്വേഷിയ്ക്കുന്ന സിബിഐയുടെയും പീഢനവും പലരും ഏല്ക്കേണ്ടിവരുന്നു.
അപ്പപ്പാറയില്‍ ആര്‍ത്താറ്റ് കോളനിയിലെ രാധാകൃഷ്ണന്റെ അമ്മ കാളിയ്ക്ക് കണ്ണീര്‍ വറ്റിയ നേരമില്ല. കാരണം സമരത്തില്‍ പങ്കെടുത്ത രാധാകൃഷ്ണനെ സിബിഐ അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. രാധാകൃഷ്ണന്‍ ഇടയ്ക്കിടെ ചോരതുപ്പുന്നുണ്ട്. ചിലപ്പോള്‍ തലചുറ്റിവീഴുകയും ചെയ്യുന്നു. ജോലിയ്ക്ക് പോകാന്‍ രാധാകൃഷ്ണന് ഇപ്പോള്‍ കഴിയുന്നില്ല.
സമരാനന്തരം ആദിവാസികള്‍ നേരിടേണ്ടിവന്ന ദുരിതങ്ങളില്‍ ആദിവാസിഗോത്രമഹാസഭയ്ക്ക് കാര്യമായി സഹായം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതാണ് ആദിവാസികളെ സംഘടനയ്ക്ക് എതിരായി തിരിയ്ക്കുന്നത്.
സംഘടനയെ ഗീതാനന്ദന്‍ വഴിതെറ്റിച്ചു എന്ന പരാതിയും ശക്തമായുണ്ട്. മുത്തങ്ങയില്‍ സായുധസമരത്തിന് പ്രേരിപ്പിച്ചത് ഗീതാനന്ദനാണെന്നാണ് പരാതി. ജാനുവിനെ ഇപ്പോഴും ആദിവാസികള്‍ നേതാവായി തന്നെ കാണുന്നു. അതേ സമയം പുറത്തുള്ളവര്‍ സംഘടനയുടെ മേല്‍ അവരുടെ തീരുമാനങ്ങള്‍ അടിച്ചേല്പിയ്ക്കുന്നത് അനുവദിയ്ക്കരുതെന്ന അഭിപ്രായമാണ് ആദിവാസികള്‍ക്കുള്ളത്.
മുത്തങ്ങ വാര്‍ഷികദിനമായ ഫിബ്രവരി 19 വ്യാഴാഴ്ച ആദിവാസി ഗോത്രസഭ രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കുന്നതിനെക്കുറിച്ചും ആദിവാസികള്‍ക്കിടയില്‍ ആശങ്കയുണ്ട്. മുത്തങ്ങ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ചെമ്മാട് ജോഗിയുടെ കുടുംബം ആദിവാസി ഗോത്രമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. ഇത് ആദിവാസി ഗോത്രമഹാസഭയ്ക്കും ക്ഷീണമുണ്ടാക്കുന്നു.