കലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ ഞങ്ങൾ ഇന്നും തീ തിന്നുന്നു; ജാഫർ ഇടുക്കി
നടൻ കലാഭവൻ മണിയുടെ മരണം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ദുരൂഹതകളും സംശയങ്ങളും ബാക്കിയാക്കിയായിരുന്നു മണിയുടെ മരണം. മണിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എതിരെ വരെ ആരോപണങ്ങൾ ഉയർന്നു. കലാഭവൻ മണിയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ താൻ ഇന്നും തീ തിന്നുകൊണ്ടിരിക്കുകയാണെന്ന് നടൻ ജാഫർ ഇടുക്കി.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജാഫർ ഇടുക്കിയുടെ തുറന്നു പറച്ചിൽ. കേസ് തെളിഞ്ഞാൽ മാത്രമെ തനിക്ക് നീതി ലഭിക്കുവെന്നും ജാഫർ ഇടുക്കി പറയുന്നു. ആരോപണങ്ങളെ തുടർന്ന് ഒരു വർഷത്തോളം സിനിമയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയുമുണ്ടായി.

അവസരങ്ങൾ
മണിയുടെ മരണത്തിന് ശേഷം തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ ആയി. പത്രങ്ങളിലൊക്കെ മണിയുടെ മരണവുമായി ചേർത്തുവെച്ച് വാർത്തകൾ വന്നതോടെ ആരും സിനിമയിലേക്ക് വിളിക്കാതെയായി. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് ജാഫർ ഇടുക്കി പറയുന്നു.

സൗഹൃദത്തിന്റെ പേരിൽ
മണിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ താനടക്കം നാൽപ്പത് പേർ ഇപ്പോഴും തീ തിന്നുകൊണ്ടിരിക്കുകയാണ്. ഞാൻ മണിയുടെ സുഹൃത്തായിരുന്നു. എന്നാൽ സിബിഐ കേസ് തെളിയിച്ചാൽ മാത്രമെ എന്നേ പോലെയുള്ള ആളുകൾ സുഹൃത്തായിരുന്നോ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നവരാണോ എന്ന് തെളിയുകയുള്ളുവെന്ന് ജാഫർ ഇടുക്കി പറയുന്നു.

മരണത്തിന് മുൻപ്
അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് ദിവസം മുൻപ് ഞാനും അവിടെ ചെന്നിരുന്നു എന്നതിനെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു അദ്ദേഹം . വിദേശത്ത് പോകുമ്പോഴെക്കെ കൂടെക്കൂട്ടും. ഒരുമുറിയിൽ കിടന്നുറങ്ങും അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം.

സിനിമയിൽ
പത്രങ്ങളിലും ചാനലുകളിലുമൊക്കെ വാർത്തായതോടെ ചെയ്യാൻ തീരുമാനിച്ചിരുന്ന സിനിമകളിൽ നിന്ന് പോലും ഒഴിവാക്കി. കേസും കൂട്ടവുമായി പോകേണ്ടി വന്നാൽ ഡേറ്റിന്റെ പ്രശ്നങ്ങളുണ്ടാകുമോയെന്നായിരുന്നു സംശയം. പിന്നീട് ഇത് സിനിമാ സെറ്റുകളിൽ ചർച്ചാ വിഷയമായി . അങ്ങനെ അവസരം നഷ്ടപ്പെട്ടു. ഏകദേശം ഒരു വർഷത്തോളം സിനിമയിൽ നിന്നും മാറിനിൽക്കേണ്ടി വന്നതായി ജാഫർ ഇടുക്കി പറയുന്നു.

നാദിർഷയെത്തി
തോപ്പിൽ ജോപ്പനിൽ അഭിനയിക്കാനായി മേക്കപ്പ് ഇട്ടിരുന്നതിന് ശേഷമാണ് പിന്മാറിയത്. കലാഭവൻ മണിയുടെ മരണത്തിന് രണ്ട് മാസം കഴിഞ്ഞായിരുന്നു ചിത്രീകരണം. സിനിമയിൽ നിന്നും അകന്ന് പോയിക്കൊണ്ടിരിക്കുകയായിരുന്നു. നാദിർഷയാണ് വീണ്ടും തന്നെ സിനിമയിലേക്ക് എത്തിച്ചത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്ടാം വരവ്.

രണ്ടാം വരവിൽ
പന്ത്രണ്ടോളം ചിത്രങ്ങളാണ് രണ്ടാം വരവിൽ ചെയ്ത് കഴിഞ്ഞത്. മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരുന്നപ്പോഴാണ് മണിയുടെ മരണം. ചാനലുകളിലും പത്രങ്ങളിലും വന്ന ആരോപണങ്ങൾ കുടുംബാംഗങ്ങളെയും ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് അഭിമുഖത്തിൽ ജാഫർ ഇടുക്കി തുറന്നു പറയുന്നു.












Click it and Unblock the Notifications