ക്രീസിൽ നിൽക്കടാ...; ശിഖർ ധവാന് 'മങ്കാദിങ്' മുന്നറിയിപ്പ് നൽകി പൊള്ളാർഡ്
എന്നാൽ അവസാന ഓവറിൽ വിജയതീരം താണ്ടിയ ഡൽഹി സീസണിലെ മൂന്നാം ജയം ആഘോഷിച്ചപ്പോൾ മുംബൈ രണ്ടാം തോൽവിയും പോയിന്റ് ബുക്കിൽ എഴുതി ചേർത്തു
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ മുംബൈയെ റിഷഭ് പന്തിന്റെ ഡൽഹി ആറു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. വാശിയേറിയ പോരാട്ടത്തിൽ ചെറിയ വിജയലക്ഷ്യം ആയിരുന്നിട്ടും ഡൽഹിയെ സമ്മർദ്ദത്തിലാക്കാൻ മുംബൈക്ക് സാധിച്ചു. എന്നാൽ അവസാന ഓവറിൽ വിജയതീരം താണ്ടിയ ഡൽഹി സീസണിലെ മൂന്നാം ജയം ആഘോഷിച്ചപ്പോൾ മുംബൈ രണ്ടാം തോൽവിയും പോയിന്റ് ബുക്കിൽ എഴുതി ചേർത്തു.
Recommended Video
മങ്കാദിങ് വീണ്ടും ഐപിഎല്ലിൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സംഭവമായിരുന്നു 2019 സീസണിൽ പഞ്ചാബ് നായകനായിരുന്ന അശ്വിൻ രാജസ്ഥാന്റെ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. നിയമമാണെങ്കിലും ഇത്തരം പുറത്താക്കലുകൾ ക്രിക്കറ്റിന്റെ സ്‌പിരിറ്റിനെ തന്നെ ബാധിക്കുമെന്ന് ഒരു വിഭാഗം വാധിച്ചിരുന്നു. ഐപിഎൽ പതിനാലാം പതിപ്പിലേക്ക് എത്തുമ്പോഴും മങ്കാദിങ് ചർച്ചയാവുകയാണ്. രാജസ്ഥാൻ-ചെന്നൈ മത്സരത്തിനിടെ പന്ത് എറിയുന്നതിന് മുൻപ് ചെന്നൈ താരം ബ്രാവോ ഏറെ മുന്നോട്ട് പോയത് വിവാദമായിരുന്നു. ഇന്നലെ നടന്ന ഡൽഹി-മുംബൈ മത്സരത്തിലും സമാന സംഭവം അരങ്ങേറി.
ധവാന് പൊള്ളാർഡിന്റെ മുന്നറിയിപ്പ്
മത്സരത്തിന്റെ പത്താം ഓവറിലാണ് സംഭവം. ഓവറിലെ രണ്ടാം പന്ത് എറിയാനായി ഓടിയെത്തിയ പൊള്ളാർഡ് പന്ത് റിലീസ് ചെയ്യാതെ തന്നെ ക്രീസിൽ നിന്നു. എന്നിട്ട് ധവാൻ ക്രീസിൽ നിന്നും ഒരുപാട് മുന്നിലാണെന്ന് ചൂണ്ടികാട്ടുകയും ക്രീസിൽ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ ക്രുണാൽ പാണ്ഡ്യയും രണ്ട് തവണ പന്ത് റിലീസ് ചെയ്യാതിരുന്നിരുന്നു. ഈ സന്ദർഭങ്ങളിലും ധവാൻ തന്നെയായിരുന്നു നോൺ സ്ട്രൈക്ക് എൻഡിൽ.
മങ്കാദിങ് നിയമത്തിൽ
41.16: പന്ത് എറിയാൻ തുടങ്ങുന്ന നിമിഷം മുതൽ ഏത് സമയത്തും നോൺ-സ്ട്രൈക്കർ തന്റെ മൈതാനത്തിന് പുറത്താണെങ്കിൽ, ബോളർ സാധാരണ പന്ത് റിലീസ് ചെയ്യാൻ പ്രതീക്ഷിച്ചിരുന്ന തൽക്ഷണം വരെ, നോൺ-സ്ട്രൈക്കർ റൺഔട്ട് ആകാൻ ബാധ്യസ്ഥനാണ്. ഈ സമയം ബോളർ പന്ത് നേരിട്ട് സ്റ്റമ്പിലേക്ക് എറിഞ്ഞോ പന്ത് കയ്യിൽ വച്ച് തന്നെ വിക്കറ്റ് തെറിപ്പിക്കുകയോ ചെയ്യുമ്പോൾ നോൺ സ്ട്രൈക്കർ ക്രീസിന് പുറത്താണെങ്കിൽ റൺഔട്ടാകും
നോ ബോൾ പരിശോധനയിൽ കുടുങ്ങി
രാജസ്ഥാൻ - ചെന്നൈ മത്സരത്തിനിടെ ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന്റെ നോ ബോൾ പരിശോധിക്കുന്നതിനിടയിലാണ് ബ്രാവോ ക്രീസിൽ നിന്നു ഒരുപാട് മുന്നിലേക്ക് പോയത് എല്ലാവരും ശ്രദ്ധിച്ചത്. ഇതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. 2019ൽ അശ്വിൻ ബട്‌ലറെ പുറത്താക്കിയപ്പോൾ ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കുന്നതല്ല അശ്വിന്റെ പ്രവൃത്തിയെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ, അന്നും ഇന്നും ബട്‍ലറിനെ പുറത്താക്കിയ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന അശ്വിൻ, ബാറ്റ്സ്മാൻമാർ അനാവശ്യ മുൻതൂക്കം നേടുന്നത് പിന്നീടും ചർച്ചയാക്കി.
മങ്കാദിങ് നിർബന്ധമാക്കണം
"ബ്രാവോ എവിടെയാണ് നിൽക്കുന്നതെന്നു നോക്കൂ. അതുകൊണ്ടാണ് മങ്കാദിങ് ബോളിങ് ടീമിന്റെ അവകാശമാണെന്ന് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ബാറ്റ്സ്മാനെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ ടീം മീറ്റിങ്ങുകളിൽ ബോളർമാർക്ക് നിർദ്ദേശം നൽകണം. ഇത്തരം ഔട്ട് കളിയുടെ സ്പിരിറ്റിനു നിരക്കുന്നതല്ലെന്ന തരത്തിലുള്ള ചർച്ചകളെല്ലാം ശുദ്ധ വിഡ്ഢിത്തമാണ്," ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഘ്ലെ അഭിപ്രായപ്പെട്ടു.