കിളിരൂര്‍ കേസ്: വിഎസിനെ വിസ്തിരിയ്ക്കില്ല
കൊച്ചി: കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ എട്ട് പ്രതികള്‍ക്ക് പ്രത്യേക സിബിഐ കോടതി ചൊവ്വാഴ്ച കുറ്റം ചുമത്തി. കേസില്‍ വിചാരണ എന്ന് തുടങ്ങണമെന്ന് കോടതി സപ്തംബര്‍ 13 ന് തീരുമാനിക്കും.
കേസില്‍ ഒന്‍പത് പേരെയാണ് പ്രതിയാക്കിയിരുന്നത്. എന്നാല്‍ ഒന്നാം പ്രതിയായിരുന്ന ഓമനക്കുട്ടിയെ പ്രതിസ്ഥാത്ത് നിന്ന് ഒഴിവാക്കി മാപ്പുസാക്ഷിയാക്കി പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.ടിവി സീരിയല്‍ നിര്‍മ്മാതാവായ ലതാ നായര്‍, കെഎസ്ആര്‍ടിസി ജീവനക്കാരനായ മനോജ്, പ്രശാന്ത്, ബിനു, പ്രവീണ്‍, സോമനാഥന്‍ എന്നിവരിലാണ് കോടതി കുറ്റം ചുമത്തിയത്.
കേസില്‍ സിബിഐയുടെ ഭാഗത്ത് നിന്നുള്ള സാക്ഷികളില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും തോമസ് ചാണ്ടി എംഎല്‍..യും ഉള്‍പ്പെടും. 2006 ല്‍ സിജെഎം കോടതിയില്‍ കുറ്റപത്രം സിബിഐ ഫയല്‍ ചെയ്തപ്പോള്‍ ഇവര്‍ ഉള്‍പ്പെടെ 78 സാക്ഷികള്‍ ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അച്യുതാനന്ദനെ സിബിഐ ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടിരുന്നു. തനിക്ക് സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു. മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കിയിരുന്നു. കേസില്‍ വിചാരണ തുടങ്ങുമ്പോള്‍ സാക്ഷി സ്ഥാനത്ത് നിന്ന് വിഎസിനെ സിബിഐ നീക്കും. എന്നാല്‍ തോമസ് ചാണ്ടി എം.എല്‍.എ.യെ സാക്ഷിയായി വിസ്തരിക്കും.
കിളിരൂരിലെ സുരേന്ദ്രന്‍ എന്നയാളുടെ മകള്‍ ശാരിയെ ടി.വി. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതികള്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയിരുന്നു. ശാരി ബലാല്‍സംഗത്തിന് വിധേയയാകുകയും ചെയ്തു. പെണ്‍കുഞ്ഞിനെ പ്രസവിച്ച ശാരി കുടലില്‍ പഴുപ്പും അണുബാധയുമേറ്റ് 2004 നവംബര്‍ 23 ന് ആസ്പത്രിയില്‍ വച്ച് മരിച്ചു.
ശാരി നാല് സ്ഥലങ്ങളില്‍ വച്ച് ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നാണ് സിബിഐ കേസ്. കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട കവിയൂര്‍ കേസില്‍ കുറ്റപത്രം നല്‍കിയിരുന്നുവെങ്കിലും പ്രത്യേക കോടതി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കവിയൂരിലെ പൂജാരിയായിരുന്ന നാരായണന്‍ നമ്പൂതിരി, ഭാര്യ, മൂന്ന് മക്കള്‍ എന്നിവര്‍ 2004 സപ്തംബറില്‍ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യയ്ക്ക് ലതാ നായര്‍ പ്രേരണ ചെലുത്തിയിരുന്നുവെന്നാണ് സിബിഐ കേസ്.