ജിഎസ്ടി പണിതരും!! എസിയ്ക്കും ഫസ്റ്റ് ക്ലാസിനും നിരക്ക് വര്‍ധന, സേവന നികുതി കുത്തനെ ഉയരും!!
ഇന്ത്യൻ റെയില്‍വേയില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റിനും, എസി ടിക്കറ്റിനുമാണ് സേവന നികുതി ഈടാക്കുന്നത്.
ദില്ലി: ജൂലൈ ഒന്നിന് രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ വര്‍ധന. എസി, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവർക്കാണ് നിരക്ക് വർധന തിരിച്ചടിയാവുക. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതോടെ ട്രെയിന്‍ ടിക്കറ്റിന്‍റെ സേവന നികുതി 4.5 ശതമാനം മുതല്‍ 5 ശതമാനം വരെയാണ് വർധിക്കുക.
ഇന്ത്യൻ റെയില്‍വേയില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റിനും, എസി ടിക്കറ്റിനുമാണ് സേവന നികുതി ഈടാക്കുന്നത്. നിലവിൽ 2000 രൂപയുടെ ടിക്കറ്റിന് ജൂലൈ ഒന്നുമുതൽ 2010 രൂപയായിരിക്കും നൽകേണ്ടിവരികയെന്ന് റെയിൽവേ മന്ത്രാലയത്തെ ഉദ്ധരിച്ച് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ജൂലൈ ഒന്നിന് ജിഎസ്ടി പ്രാബല്യത്തില്‍ വരാനിരിക്കെ ഇന്ത്യന്‍ റെയിൽവേ നികുതി കൈകാര്യം ചെയ്യുന്നതിനായി ഒരു നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇന്ത്യൻ റെയില്‍വേയിൽ ജിഎസ്ടിയുടെ അന്തരഫലങ്ങള്‍ വിലയിരുത്തുന്നതിനായി ഒരു കൺസൾട്ടന്‍റിനേയും റെയില്‍വേ നിയമിച്ചിട്ടുണ്ട്.
റെയിൽവേയുടെ സുപ്രധാന പണമിടപാടുകളെല്ലാം കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വേയുടെ ഐടി വിഭാഗമായ സെൻറര്‍ ഫോർ റെയിൽവേ ഇൻഫര്‍മേഷൻ സിസ്റ്റംസ് ചരക്കു ഗതാഗതത്തിനും യാത്രക്കാരുടെ ഗതാഗതത്തിനും ആവശ്യമായ സോഫ്റ്റ് വെയർ നിർമിക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.