സുരേന്ദ്രനെ രക്ഷിക്കാൻ ഇടപെട്ട് അമിത് ഷാ, കേരള ബിജെപിക്ക് ഷായുടെ രൂക്ഷമായ താക്കീത്! ആ കളി ഇനി വേണ്ട!
Recommended Video
ദില്ലി: ബിജെപിയുടെ കേരള അധ്യക്ഷനായി കെ സുരേന്ദ്രനെ ദേശീയ നേതൃത്വം തിരഞ്ഞെടുത്തത് ഒന്നും കാണാതെയല്ല. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ഒരു വര്‍ഷത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ബിജെപിക്ക് മുന്നിലുണ്ട്. ആത്യന്തികമായ ലക്ഷ്യം കേരളത്തില്‍ ഭരണം പിടിക്കുക എന്നതാണെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു അനുകൂല അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കാനായിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നേട്ടം കൊയ്യാം എന്ന അമിത് ഷായുടെ കണക്ക് കൂട്ടലിന് തിരിച്ചടി പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പ് പോരുകളാണ്. സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുളളില്‍ കലാപം നടക്കുകയാണ്. ഇതോടെ അമിത് ഷാ താക്കീതുമായി നേരിട്ട് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
സുരേന്ദ്രനെ വിശ്വസിച്ച് അമിത് ഷാ
പിഎസ് ശ്രീധരന്‍ പിളളയുടെ നേതൃത്വത്തിലും കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലും കേരളത്തില്‍ ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായിരുന്നില്ല. കേരളം പിടിക്കുക എന്ന ബിജെപിയുടെ വര്‍ഷങ്ങള്‍ പഴക്കമുളള സ്വപ്‌നം നടപ്പിലാക്കാനുളള ദൗത്യം സുരേന്ദ്രന് മേല്‍ അമിത് ഷാ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുകയാണ്. കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചാണ് അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രനെത്തിയത്.
6 മാസം നീണ്ട വടംവലികൾ
സംസ്ഥാന അധ്യക്ഷന്റെ കസേരയ്ക്ക് വേണ്ടി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിലുളള വടംവലികള്‍ ആറ് മാസത്തോളമാണ് നീണ്ടത്. തുടര്‍ന്നാണ് കേന്ദ്രം ഇടപെട്ട് സുരേന്ദ്രനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. ശബരിമല സമരത്തിലെ നേതൃത്വവും വി മുരളീധരന്റെയും ആര്‍എസ്എസിന്റെയും പിന്തുണയും സുരേന്ദ്രന് നേട്ടമായി. എന്നാല്‍ അധ്യക്ഷ പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ കൃഷ്ണദാസ് പക്ഷം വാളെടുത്തു.
സുരേന്ദ്രന് കീഴിൽ പ്രവർത്തിക്കില്ല
സുരേന്ദ്രന് കീഴില്‍ ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കാനാവില്ല എന്നാണ് എംടി രമേശും എഎന്‍ രാധാകൃഷ്ണനും അടക്കമുളള കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ നിലപാടെടുത്തിരിക്കുന്നത്. പദവികള്‍ ഒഴിയുമെന്ന് നേതൃത്വത്തെ അറിയിക്കുമെന്നും നേതാക്കള്‍ നിലപാട് എടുത്തതോടെയാണ് കാര്യങ്ങള്‍ രൂക്ഷമായത്. വിഭാഗീയത മൂര്‍ച്ഛിച്ചതോടെ അമിത് ഷാ കടുത്ത മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രൂപ്പ് തർക്കങ്ങൾ വെല്ലുവിളി
കേരള ബിജെപിക്കുളളില്‍ ഇനിയും ഗ്രൂപ്പ് കളി അനുവദിക്കാന്‍ സാധിക്കില്ല എന്നാണ് അമിത് ഷാ താക്കീത് നല്‍കിയിരിക്കുന്നത്. കേരള ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉളളതിനേക്കാള്‍ ശക്തമാണ് എന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കേരളത്തിലെ അനുകൂല സാഹചര്യം മുതലെടുക്കാന്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ വലിയ വെല്ലുവിളിയാകുമെന്നും കേന്ദ്രം കരുതുന്നു.
പ്രതിരോധിച്ചത് ആർഎസ്എസ്
കേരളത്തില്‍ അധ്യക്ഷനില്ലാത്തത് കാരണം പൗരത്വ വിഷയത്തിലടക്കം പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ മുന്നില്‍ നിന്ന് പ്രതിരോധിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ആര്‍എസ്എസ് നേതൃത്വമാണ് പൗരത്വ പ്രശ്‌നത്തില്‍ പ്രതിരോധമുയര്‍ത്താന്‍ മുന്നോട്ട് വന്നത്. ഇത് അമിത് ഷായെ അതൃപ്തനാക്കിയിരുന്നു.
അണികൾക്കിടയിലെ സ്വീകാര്യത
നിലവിലെ കേരള സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും യോജിച്ച നേതാവ് സുരേന്ദ്രനാണ് എന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. ശബരമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച് ഒരു മാസത്തോളം ജയിലില്‍ കിടന്നത് സുരേന്ദ്രന് പാര്‍ട്ടി അണികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ സുരേന്ദ്രനോട് താല്‍പര്യമില്ലാതിരുന്ന ആര്‍എസ്എസ് നേതൃത്വവും ഇതോടെ അയഞ്ഞു.
ആർഎസ്എസുമായി യോജിച്ച്
കേരളത്തില്‍ ആര്‍എസ്എസിനോട് യോജിച്ച് പോകാന്‍ സുരേന്ദ്രന് സാധിക്കും എന്നതും അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുളള കാരണമാണ്. ഇതുവരെ കേരളത്തില്‍ ഒരു നിയമസഭാ സീറ്റ് മാത്രമാണ് ബിജെപിയുടെ നേട്ടം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും സിപിഎമ്മിനും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പല മണ്ഡലങ്ങളിലും ബിജെപിക്ക് സാധിച്ചിട്ടുണ്ട്.
സംഘടനയിലെ ശക്തി
കഴിഞ്ഞ തവണ സുരേന്ദ്രന്‍ വെറും 89 വോട്ടുകള്‍ക്ക് തോറ്റ മഞ്ചേശ്വരം പോലുളള സീറ്റുകള്‍ പിടിച്ചെടുക്കാന്‍ അടുത്ത തവണ സാധിക്കും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിക്കുളളില്‍ സ്വാധീനം കൃഷ്ണദാസ് പക്ഷത്തിനാണ്. സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ട് ജില്ലകള്‍ ഒഴികെയുളളവ കൃഷ്ണദാസ് പക്ഷം പിടിച്ചെടുത്തിരുന്നു. മാത്രമല്ല ഒ രാജഗോപാലും കുമ്മനവും അടക്കമുളള നേതാക്കളും എംടി രമേശിന് ഒപ്പമാണ്.
കർശന നിലപാടിൽ കേന്ദ്രം
ഈ സാഹചര്യമൊന്നും കണക്കിലെടുക്കാതെയാണ് അണികള്‍ക്കിടയിലെ സുരേന്ദ്രന്റെ സ്വീകാര്യത പരിഗണിച്ചുളള കേന്ദ്ര തീരുമാനം. നിലവിലെ അനുകൂല സാഹചര്യം ഗ്രൂപ്പ് കളിച്ച് നഷ്ടപ്പെടുത്താന്‍ ഇനി അനുവദിക്കില്ല എന്ന കര്‍ശന നിലപാടിലാണ് അമിത് ഷായുളളത്. കേരളത്തിലെ നേതാക്കള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നാണ് ദേശീയ നേതൃത്വം താല്‍പര്യപ്പെടുന്നത്.