ഡാർജിലിംഗ് കത്തുന്നു,ശാന്തരായിരിക്കാന്‍ പ്രക്ഷോഭകരോട് രാജ്നാഥ് സിംഗ്, മുന്നറിയിപ്പുമായി നേതാവ്
പ്രക്ഷോഭം തടയാനുള്ള പോലീസിന്‍റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ പ്രശ്നങ്ങൾക്കിടയാക്കുമെന്നും സംഘടനാ തലവൻ ചൂണ്ടിക്കാണിക്കുന്നു
ദില്ലി: ഗൂർഖ ജനമുക്തി മോർച്ച പ്രക്ഷോഭം ഡാർജിലിംഗിൽ ആളിക്കത്തുന്നതിന് പിന്നാലെ ജനങ്ങൾ ശാന്തരാകണമെന്ന ആഹ്വാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഡാർജിലിംഗിലെ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയുമായി സംസാരിച്ച അദ്ദേഹം ചർച്ചയിലൂടെ ഭിന്നതകളും തെറ്റിദ്ധാരണകളും പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പോലീസ് പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചാൽ അക്രമസംഭവങ്ങൾ ആവർത്തിക്കുമെന്നും ഗൂർഖ ജനമുക്തി മോർച്ച തലവൻ ബിമല്‍ ഗുരുംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകം ഗൂര്‍ഖാ ലാൻഡ‍് വേണമെന്നാവശ്യപ്പെട്ടാണ് ജിജെഎം പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം തടയാനുള്ള പോലീസിന്‍റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ പ്രശ്നങ്ങൾക്കിടയാക്കുമെന്നും സംഘടനാ തലവൻ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജിജെഎം പ്രവർത്തനകന്‍റെ മൃതദേഹവുമേന്തിയാണ് ഞായറാഴ്ച പ്രക്ഷോഭകർ ചൗക്ക് ബസാറിലെത്തിയത്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന സാഹചര്യത്തിൽ വിന്യസിച്ച പോലീസിനെയും സൈന്യത്തെയും ഡാർജിലിംഗിൽ നിന്ന് പിൻവലിക്കണമെന്നാണ് പ്രക്ഷോഭകര്‍ ഇപ്പോൾ ഉന്നയിക്കുന്ന പ്രശ്നം. ഈയാവശ്യവുമായി കറുത്ത കൊടികളുമായാണ് പ്രക്ഷോഭകർ ചൗക്ക് ബസാറിലെത്തിയിട്ടുള്ളത്. സർക്കാർ തങ്ങളെ സമാധാനപരമായ ജനാധിപത്യ പ്രക്ഷോഭം നടത്താൻ അനുവദിക്കണമെന്നാണ് ജിഎംമ്മിൽ നിന്നുള്ള ഡാർജിലിംഗ് എംഎൽഎ അമർ റായ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം.












Click it and Unblock the Notifications