കോണ്‍ഗ്രസിനെ തകര്‍ത്തത് മോദിയാണോ? അല്ലെന്ന് ഈ കണക്കുകള്‍ പറയും
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തകര്‍ച്ച ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുന്നത് ബി ജെ പി ഉയര്‍ത്തുന്ന കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നു എന്നാണ് പൊതുവെയുള്ള നിരീക്ഷണം. 2014 ല്‍ ബി ജെ പി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി തിരിച്ചടി നേരിടുകയാണ്. തുടര്‍ച്ചയായ രണ്ട് ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്ന സാഹചര്യവുമുണ്ടായി.
എന്നാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ബി ജെ പി ഉയര്‍ത്തുന്ന കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യത്തോടെ തുടങ്ങിയതല്ല എന്നാണ് ദി പ്രിന്റ് നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്. 1985 മുതല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങിയിരുന്നുവെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് വളര്‍ച്ചയുടെ പാതയിലായിരുന്നു. അശോക സര്‍വ്വകലാശാലയിലെ ത്രിവേദി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഡാറ്റ സമാഹരിച്ച കണക്കുകള്‍ പ്രകാരം 1962 മുതല്‍ 1984 വരെ കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളില്‍ നിന്നും 50 ശതമാനത്തിന് മുകളില്‍ സീറ്റ് നേടിയിരുന്നു. 1977 അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 31 ശതമാനം സീറ്റ് നേടിയത് മാത്രമാണ് ഇതിന് ഏക അപവാദം.
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുത്; ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍
ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ഒഡീഷയിലെ കേന്ദ്രപരയില്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നിത്യാനന്ദ് കനുങ്കോയെ കോണ്‍ഗ്രസ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം കേന്ദ്രപരയിലെ വോട്ടര്‍മാര്‍ പിന്നീട് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ലോക്സഭയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. 1984-ല്‍ പാര്‍ട്ടി മത്സരിച്ച 491 സീറ്റുകളില്‍ 404-ലും കോണ്ഡഗ്രസ് വിജയിച്ചിരുന്നു. അതായത് മത്സരിച്ച 82 ശതമാനം സീറ്റിലും വിജയിച്ചു.എന്നാല്‍ അതിനു ശേഷം ആ 50 ശതമാനം സ്ട്രൈക്ക് റേറ്റിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. 1989 ല്‍ ഇത് 39 ശതമാനമായിരുന്നു. 1991-ല്‍ ഇത് ഏകദേശം 48 ശതമാനത്തിലെത്തി. 1996 മുതല്‍ 2004 വരെ, ശരാശരി (29 ശതമാനം) മത്സരിച്ച സീറ്റുകളുടെ മൂന്നിലൊന്ന് മാത്രമാണ് പാര്‍ട്ടി നേടിയത്.
2004-ല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മത്സരിച്ച സീറ്റിന്റെ 35 ശതമാനം നേടി. 2009 ആയപ്പോഴേക്കും 47 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ബി ജെ പി അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ട്രൈക്ക് റേറ്റ് 9 ശതമാനമായി കുറഞ്ഞു. മത്സരിച്ച 464 സീറ്റുകളില്‍ 420ലും (91 ശതമാനം) തോറ്റു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച 421 സീറ്റുകളില്‍ 88 ശതമാനവും (369) നഷ്ടപ്പെട്ടു. ദേശീയ രാഷ്ട്രീയ കേന്ദ്രത്തിലേക്കുള്ള മോദിയുടെ ആരോഹണം കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമായി പറയപ്പെടുമ്പോള്‍, 'മോദി തരംഗം' എന്ന് വിളിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ പാര്‍ട്ടിക്ക് വര്‍ദ്ധിച്ചുവരുന്ന മണ്ഡലങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള ദി പ്രിന്റിന്റെ വിശകലനം കാണിക്കുന്നു.
പാര്‍ട്ടിയുടെ സംഘടനാ പരാജയങ്ങള്‍ ഈ തോല്‍വികള്‍ക്ക് ഒരു പ്രധാന കാരണമായിരിക്കാമെന്ന് അശോക യൂണിവേഴ്‌സിറ്റിയിലെ ടി സി പി ഡിയുടെ സഹ ഡയറക്ടര്‍ ഗില്ലെസ് വെര്‍ണിയേഴ്‌സ് പറയുന്നത്. സംസ്ഥാന തലത്തില്‍, സംഘടനാപരമായി, കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചടി നേരിടുന്നു. പ്രാദേശികമായ തിരിച്ചടികള്‍ മൊത്തത്തിലുള്ള സംഘടനാ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. പാര്‍ട്ടിക്കുണ്ടായിരുന്ന കരുത്ത് ഇപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിസ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് പോയവര്‍ രൂപീകരിച്ച പാര്‍ട്ടികളാണ് കോണ്‍ഗ്രസിനെ നാമാവശേഷമാക്കിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നോക്കൂ,'' ഗില്ലെസ് വെര്‍ണിയേഴ്‌സ് പറഞ്ഞു.
രാജ്യത്താകെ കോണ്‍ഗ്രസിന് ഇതുവരെ ജയിക്കാനാകാത്ത 61 സീറ്റെങ്കിലും ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 1999 മുതല്‍ നടന്ന അഞ്ച് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ 61 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് ഓരോ തവണയും മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും വിജയിക്കാനായില്ല. കഴിഞ്ഞ അഞ്ച് പൊതുതെരഞ്ഞെടുപ്പുകളില്‍ 11 ശതമാനം ലോക്സഭാ സീറ്റുകളിലെയും വോട്ടര്‍മാര്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനെ നിരാകരിക്കുകയാണ്. തുടര്‍ച്ചയായ ഓരോ തിരഞ്ഞെടുപ്പിലും ഈ എണ്ണം വര്‍ദ്ധിക്കുന്നു. ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ മൊത്തത്തിലുള്ള അംഗസംഖ്യ 1999 ലെ 114 ല്‍ നിന്ന് 2004 ല്‍ 145 ആയും 2009 ല്‍ 206 ആയും ഉയര്‍ന്നെങ്കിലും ആ 61 സീറ്റുകള്‍ ഒരിക്കലും നേടാനായില്ല.
2019-ല്‍ 421 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 52 സീറ്റില്‍ വിജയിച്ചു. 2014 ല്‍ 369 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 329 ലും പരാജയപ്പെട്ടിരുന്നു. ഈ 329 സീറ്റുകളില്‍ 142 ലും 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. കോണ്ഡഗ്രസ് ഇതുവരെ ജയിക്കാത്ത 61 സീറ്റില്‍ പകുതിയും ഉത്തര്‍പ്രദേശ് (18), മധ്യപ്രദേശ് (11), ഒഡീഷ (8) എന്നീ സംസ്ഥാനങ്ങളിലാണ്. ബാക്കിയുള്ളവ ഛത്തീസ്ഗഡ് (5), പശ്ചിമ ബംഗാള്‍ (4), ഗുജറാത്ത് (3), മഹാരാഷ്ട്ര (2), ആന്ധ്രാപ്രദേശ് (1), തെലങ്കാന (1), ബീഹാര്‍ (1), ത്രിപുര (2), ഹിമാചല്‍ പ്രദേശ് (1) കര്‍ണാടക (1), മേഘാലയ (1), രാജസ്ഥാന്‍ (1), സിക്കിം (1) എന്നിവിടങ്ങളിലാണ്. 2019 ആയപ്പോഴേക്കും ഈ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ബി ജെ പി കീഴടക്കിയിരുന്നു, എന്നാല്‍ ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ നിന്ന് ആദ്യം സീറ്റുകള്‍ പിടിച്ചെടുത്തത് പ്രാദേശിക പാര്‍ട്ടികളാണ്.
1967-ല്‍ സ്ഥാപിതമായ പശ്ചിമ ബംഗാളിലെ അരംബാഗ് ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് ഒരിക്കലും വിജയിച്ചിട്ടില്ല. ഈ സീറ്റ് 1971 മുതല്‍ 2009 വരെ സി പി ഐ എമ്മിന്റെ കോട്ടയായി മാറി, 1977-ല്‍ ജനതാ പാര്‍ട്ടി ഇവിടെ ഒരിക്കല്‍ ജയിച്ചിരുന്നു. 2014-ലും 2019-ലും തൃണമൂല്‍ കോണ്‍ഗ്രസ് സി പി ഐ എമ്മില്‍ നിന്ന് ആറാംബാഗ് പിടിച്ചെടുത്തു. പശ്ചിമ ബംഗാളിലെ മറ്റൊരു സീറ്റായ ബോല്‍പൂര്‍ 1967-ലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അവസാനമായി തിരഞ്ഞെടുത്തത്. പുരുലിയയും ജല്‍പായ്ഗുരിയും 1971-ലാണ് അവസാനമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടത്. 1985 മുതല്‍ ഈ 61 സീറ്റുകളില്‍ വലിയൊരു ഭാഗവും കോണ്‍ഗ്രസിന് തുടര്‍ച്ചയായി നഷ്ടപ്പെടുകയാണ്. ഉത്തര്‍പ്രദേശിലെ 18 സീറ്റുകളില്‍ 1984ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം 14 ലും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല.
Recommended Video