എല്ലാ സമുദായങ്ങളും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണം: രാമനവമി സംഘര്‍ഷങ്ങളില്‍ നിതീഷ് കുമാര്‍
പട്‌ന: രാമനവമിയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എല്ലാ സമുദായങ്ങളും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്നും പ്രാര്‍ഥനകള്‍ക്ക് അക്രമസംഭവങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ വീടുകള്‍ ലക്ഷ്യമിട്ട് മധ്യപ്രദേശിലെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി വിമര്‍ശനം നേരിടുന്ന സമയത്താണ് നിതീഷ് കുമാറിന്റെ പ്രതികരണം.
'സമുദായങ്ങള്‍ക്കിടയില്‍ സമാധാനവും സൗഹാര്‍ദവും ഉണ്ടായിരിക്കണം. ഓരോ വ്യക്തിക്കും അവരുടേതായ ആരാധനാ രീതികളുണ്ട്, പക്ഷേ നമ്മള്‍ തമ്മില്‍ കലഹിക്കരുത് - അത് വളരെ പ്രധാനമാണ്. നിങ്ങള്‍ പൂജയില്‍ (ആരാധന) വിശ്വസിക്കുന്നുവെങ്കില്‍, പൂജ ചെയ്യുക. പരസ്പരം ഏറ്റുമുട്ടുന്നത് പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ടതാണോയെന്നും,' നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തന്റെ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമനവമിയിലെ അക്രമസംഭവങ്ങളില്‍ ഇടപെടുന്ന ബിഹാറിലെ രണ്ടാമത്തെ ബിജെപി സഖ്യകക്ഷി നേതാവാണ് നിതീഷ് കുമാര്‍.
ബിഹാറില്‍ ബിജെപിയുടെ സഖ്യകക്ഷി നേതാവായ ജിതന്‍ റാം മാഞ്ചി രാമനെക്കുറിച്ചുളള പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. രാമന്‍ ദൈവമല്ലെന്നും കഥയിലെ ഒരു കഥാപാത്രം ആണെന്നുമാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാന്‍ രാമനില്‍ വിശ്വസിക്കുന്നില്ല. രാമന്‍ ഒരു ദൈവമല്ല. തുളസിദാസും വാല്‍മീകിയും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സൃഷ്ടിച്ച കഥാപാത്രമാണ് രാമന്‍' അദ്ദേഹം വിശദീകരിച്ചു. 'അവര്‍ രാമായണം രചിച്ചു, അവരുടെ രചനകളില്‍ ധാരാളം നല്ല പാഠങ്ങളുണ്ട്. . രാമനിലല്ല, തുളസീദാസിലും വാല്മീകിയിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,' ജിതന്‍ റാം മാഞ്ചി പറഞ്ഞു. ബീഹാറിലെ നിതീഷ് കുമാര്‍-ബിജെപി മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് മാഞ്ചി അംഗമാണ്.
ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ അധ്യക്ഷനാണ് അദ്ദേഹം. എച്ച്എഎം എന്‍ഡിഎ സഖ്യത്തിന്റെ ഭാഗം കൂടിയാണ്. അബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നിങ്ങള്‍ രാമനില്‍ വിശ്വസിക്കുന്നുവെങ്കില്‍, ഞങ്ങള്‍ എപ്പോഴും കേള്‍ക്കുന്ന കഥയാണ് രാമന്‍ ശബരി രുചിച്ച പഴം കഴിച്ചതെന്ന്. ഞങ്ങള്‍ കഴിക്കുന്ന പഴം നിങ്ങള്‍ കഴിക്കില്ല'. ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെപ്പറ്റി അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയില്‍ രണ്ട് തരത്തിലുള്ള ജാതിയാണ് ഉള്ളത്. പാവപ്പെട്ടവനും പണക്കാരനും. ദലിതിനെ ഒറ്റപ്പെടുത്തുന്ന ബ്രാഫ്മണരെയും മാഞ്ചി വിമര്‍ശിച്ചു. രാമനവമി ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെ പലയിടങ്ങളിലും സംഘര്‍ഷം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാമനവമിയോട് ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടായത്.
രാമനവമിയോട് അനുബന്ധിച്ച് ജെഎന്‍യുവിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കാന്റീനില്‍ മാംസം വിളമ്പുന്നതു സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഞായറാഴ്ച പകല്‍ മൂന്നരയോടെ കാവേരി ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്. രാമനവമി ദിനത്തില്‍ ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ആരംഭിച്ചത്.
എബിവിപി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ മെസ് സെക്രട്ടറിയെ ആക്രമിച്ചെന്നും മാംസവിഭവങ്ങള്‍ വിളമ്പുന്നതു തടഞ്ഞെന്നും സ്റ്റുഡന്‍ഡ്‌സ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഇടതുപക്ഷ സംഘടനകള്‍ ഹോസ്റ്റലില്‍ നടത്തിയ പൂജാ ചടങ്ങുകള്‍ തടസപ്പെടുത്തുകയായിരുന്നുവെന്ന് എബിവിപി മറു ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ 16 വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
എബിവിപി പ്രവര്‍ത്തകര്‍ ഗുണ്ടായിസം നടത്തുകയായിരുന്നുവെന്നും അവരാണ് കലാപത്തിന് സമാനമായ സാഹചര്യം ഒരുക്കിയതെന്നും സ്റ്റുഡന്‍ഡ്‌സ് യൂണിയന്‍ ആരോപിച്ചു. ജെഎന്‍യു ക്യാമ്പസും ഹോസ്റ്റലുകളും എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന ഇടമാണെന്നും അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിനും പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
Recommended Video
'പി ജെ കുര്യനെതിരെ നടപടി വേണം': രാഷ്ട്രീയ കാര്യസമിതിയില്‍ ആവശ്യം ഉയര്‍ന്നെന്ന് വിവരം