ഹാദിയയെ ഭർത്താവിനൊപ്പവും അച്ഛനൊപ്പവും വിട്ടില്ല! ആദ്യം പഠനം പൂർത്തിയാക്കണം, സേലത്ത് പോകാം...
അശോകന്റെ അഭിഭാഷകനായിരുന്നു ആദ്യം കോടതിയിൽ വാദം ആരംഭിച്ചത്.
Recommended Video

ദില്ലി: ഹാദിയയെ ഭർത്താവിനൊപ്പവും അച്ഛനൊപ്പവും വിടാനാകില്ലെന്ന് സുപ്രീംകോടതി. നിലവിലെ സാഹചര്യത്തിൽ ഹാദിയക്ക് പഠനം പൂർത്തിയാക്കാനും കോടതി അനുമതി നൽകി. സേലത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ച് ഹാദിയക്ക് പഠനം തുടരാം. അതുവരെ ദില്ലി കേരള ഹൗസിൽ താമസിക്കണം. സർവകലാശാല ഡീനിനായിരിക്കും ഹാദിയയുടെ സംരക്ഷണ ചുമതലയെന്നും കോടതി വ്യക്തമാക്കി. കേസ് ജനുവരി മൂന്നാം വാരം വീണ്ടും പരിഗണിക്കും.
തുറന്ന കോടതിയിലായിരുന്നു ഹാദിയക്ക് പറയാനുള്ളത് സുപ്രീംകോടതി കേട്ടത്. ഇംഗ്ലീഷിൽ സംസാരിക്കാനാകാത്തതിനാൽ പരിഭാഷകന്റെ സഹായത്തോടുകൂടിയാണ് ഹാദിയ സുപ്രീംകോടതിയിൽ മൊഴി നൽകിയത്. കോടതിയിൽ ഹാജരായ ഹാദിയയോട് ജഡ്ജിമാർ ചോദ്യങ്ങൾ ചോദിച്ചു. എന്താണ് ഭാവി പരിപാടിയെന്ന ചോദ്യത്തിന് എനിക്ക് സ്വാതന്ത്ര്യം വേണമെന്നാണ് ഹാദിയ പറഞ്ഞത്. തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാൻ അനുവദിക്കണം. ഹോമിയോ ബിരുദധാരിയായ തനിക്ക് ഹൗസ് സർജൻസി പൂർത്തിയാക്കാൻ അനുവാദം നൽകണമെന്നും ഹാദിയ സുപ്രീംകോടതിയിൽ പറഞ്ഞു. സർക്കാർ ചെലവിൽ പഠനം പൂർത്തിയാക്കണോ എന്ന ചോദ്യത്തിനോട് അതുവേണ്ടെന്നായിരുന്നു ഹാദിയയുടെ മറുപടി. ഭർത്താവിന്റെ ചെലവിൽ പഠിക്കാനാണ് ആഗ്രഹമെന്നും ഹാദിയ കോടതിയെ അറിയിച്ചു. ഹാദിയയുടെ മെഡിക്കൽ പഠനത്തെക്കുറിച്ചും, എന്തുകൊണ്ടാണ് ബിഎച്ച്എംഎസ് തിരഞ്ഞെടുത്തതെന്നും സുപ്രീംകോടതി ഹാദിയയോട് ചോദിച്ചു.

സുപ്രീംകോടതിയിലെ വാദം
ഹാദിയ കേസിൽ അശോകന്റെ അഭിഭാഷകൻ ശ്യാം ദിവാനാണ് ആദ്യം വാദം ആരംഭിച്ചത്. കേസിൽ രഹസ്യവാദം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഷെഫിൻ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും, അതിന് തെളിവുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

തെളിവുകൾ...
ഐസിസ് റിക്രൂട്ടർ മൻസിയോട് ഷെഫിൻ ഫോണിൽ സംസാരിച്ചിരുന്നു. ഒരാളെ ഐസിസിൽ ചേർത്താൽ എത്ര പണം കിട്ടുമെന്ന് ഷെഫിൻ മൻസിയോട് ചോദിച്ചെന്നും ശ്യാം ദിവാൻ കോടതിക്ക് മുന്നിൽ വ്യക്തമാക്കി. വർഗീയ പ്രത്യാഘാതമുണ്ടാക്കുന്ന കേസാണ് ഇതെന്നും അദ്ദേഹം വാദിച്ചു.

മനീന്ദർ സിങ്...
കേരളത്തിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട് വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് എൻഐഎ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ഹാദിയയുടെ പ്രതികരണങ്ങളെല്ലാം ഈ സംഘടനകളുടെ സ്വാധീനത്താലാണ്. മഞ്ചേരി സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഷെഫിൻ ജഹാനു വേണ്ടി....
ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിർണ്ണയിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫിൻ ജഹാന്റെ അഭിഭാഷകൻ കപിൽ സിബൽ. എൻഐഎ അന്വേഷണം കോടതിയലക്ഷ്യമാണ്. വ്യക്തി സ്വാതന്ത്ര്യ പ്രശ്നത്തിന് വർഗീയനിറം നൽകരുതെന്നും, തീരുമാനം അവളുടേതാണെന്നും കപിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞു. ഹാദിയയുടെ ഭാഗം കേൾക്കാതെ വാദം തുടരുന്നതെന്ന് ദു:ഖകരമാണെന്നും കപിൽ സിബൽ കോടതിക്ക് മുൻപാകെ അറിയിച്ചു.

സ്റ്റോക്ക്ഹോം സിൻഡ്രോം...
അതിനിടെ സ്റ്റോക്ക്ഹോം സിൻഡ്രോത്തെക്കുറിച്ചും സുപ്രീംകോടതി പരാമർശിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് ഇക്കാര്യം പരാമർശിച്ചത്. ബന്ദികൾക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയാണ് സ്റ്റോക്ക്ഹോം സിൻഡ്രോം. ഇത്തരം സാഹചര്യങ്ങളിൽ തീരുമാനം സ്വന്തമാണെന്ന് പറയാനാകില്ല. എന്നാൽ ഹാദിയ കേസുമായി ഈ പരാമർശത്തെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹാദിയക്ക് പറയാനുള്ളത്....
ഹാദിയക്ക് പറയാനുള്ളത് കേട്ട സുപ്രീംകോടതി പഠനം പൂർത്തിയാക്കാമെന്ന് വ്യക്തമാക്കി. ഇതിനായി ഹോസ്റ്റർ സൗകര്യം ഏർപ്പെടുത്താൻ സേലത്തെ കോളേജിന് നിർദേശം നൽകി. സേലത്തെ സർവകലാശാല ഡീനിനാകും ഹാദിയയുടെ സംരക്ഷണ ചുമതല. സേലത്ത് പോകുന്നത് വരെ ഹാദിയ ദില്ലിയിലെ കേരള ഹൗസിൽ തങ്ങണം. കേരള സർക്കാർ ഹാദിയയുടെ യാത്രാച്ചെലവ് വഹിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും.

മൂന്നു മണിയോടെ...
ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സുപ്രീംകോടതിയിൽ വാദം തുടങ്ങിയത്. വൻ സുരക്ഷ അകമ്പടിയോടെയാണ് ഹാദിയ കേരള ഹൗസിൽ നിന്നും സുപ്രീംകോടതിയിലെത്തിയത്.ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നു ഹാദിയയുടെ യാത്ര. കൃത്യം മൂന്നു മണിക്ക് തന്നെ കോടതി നടപടിക്രമങ്ങൾ ആരംഭിച്ചു. ഷെഫിൻ ജഹാന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അശോകന് വേണ്ടി ശ്യാം ദിവാൻ, എൻഐഎയ്ക്കായി അഢീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് എന്നിവരാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എംഎം ഖാൻവിൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹാദിയ കേസിൽ വാദം കേട്ടത്.












Click it and Unblock the Notifications