പത്താന്‍കോടില്‍ ഭീകരര്‍ എത്തിയത് രണ്ട് സംഘമായി... ആക്രമിച്ചത് ഇങ്ങനെ...
ദില്ലി: പത്താന്‍കോട് ഭീകരാക്രമണത്തില്‍ ഭീകരര്‍ വ്യോമസേനാ താവളത്തില്‍ പ്രവേശിച്ചത് രണ്ട് സംഘങ്ങളായെന്ന് റിപ്പോര്‍ട്ട്. ഒരു പരിപൂര്‍ണ സൈനിക ഓപ്പറേഷന്റെ തയ്യാറെടുപ്പുകളുമായാണ് ഭീകരര്‍ എത്തിയതെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ പൂര്‍ത്തിയാകാന്‍ ഏറെ സമയം എടുത്തതും.
ജെയ്‌ഷെ മുഹമ്മദ് പരിഹസിയ്ക്കുന്നതുപോലെ തന്നെ കഷ്ടമായിരുന്നു തുടക്കത്തില്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ അവസ്ഥ. എത്ര തീവ്രവാദികള്‍ അകത്ത് കയറിയിട്ടുണ്ടെന്ന് പോലും കണ്ടെത്താനാകാത്ത സ്ഥിതി.
ഭീകരര്‍ അവരുടെ ലക്ഷ്യത്തിലേയ്‌ക്കെത്താന്‍ ഉപയോഗിച്ച മാര്‍ഗ്ഗവും ഇന്ത്യന്‍ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തിയിരുന്നു. എങ്ങനെ ആണ് അവര്‍ ഇന്ത്യന്‍ സൈന്യത്തെ കബളിപ്പിച്ചത്?
രണ്ട് സംഘങ്ങള്‍
രണ്ട് സംഘങ്ങളായാണ് തീവ്രവാദികള്‍ വ്യോമസേനാ കേന്ദ്രത്തിനകത്ത് കടന്നത് എന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം വിലയിരുത്തുന്നത്. രണ്ട് സംഘങ്ങളായാണോ അവര്‍ ഇന്ത്യയില്‍ എത്തിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
സൈനിക നീക്കം
സൈനിക കമാന്‍ഡോ ഓപ്പറേഷനുകളെ അനുസ്മരിപ്പിയ്ക്കുന്നതായിരുന്നു ഭീകരരുടെ പോരാട്ടം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് അവര്‍ക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടായിരുന്നു.
ലക്ഷ്യം
ഇന്ത്യന്‍ വ്യോമസേനയുടെ തന്ത്രപ്രധാന ഫൈറ്റര്‍ വിമാനങ്ങളും ഹെലി കോപ്റ്ററുകളും പത്താന്‍കോട്ടിലെ താവളത്തില്‍ ഉണ്ടായിരുന്നു. ഇവ നശിപ്പിയ്ക്കുക ആയിരുന്നു ഭീകരരുടെ ലക്ഷ്യം. കൂടാതെ ആയുധ ശേഖരവും ഇന്ധന ശേഖരവും തീയിടാനും ലക്ഷ്യമിട്ടിരുന്നു.
ഭീകരര്‍ ഇങ്ങനെ
നാല് പേരുളള ളരു സംഘവും രണ്ട് പേരുള്ള മറ്റൊരു സംഘവും ആയാണ് ഭീകരര്‍ മുന്നേറിയത്. രണ്ട് പേരുളള സംഘമായിരുന്നു ഫൈറ്റര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും നശിപ്പിയ്ക്കാന്‍ വേണ്ടി നീങ്ങിയത്.
ശ്രദ്ധ തിരിയ്ക്കാന്‍
നാലംഗസംഘം സൈന്യത്തിന് നേര്‍ക്ക് തുടര്‍ച്ചയായി വെടിയുതിര്‍ത്തുകൊണ്ടേയിരുന്നു. ഇതാണ് നാല് പേര്‍ മാത്രമാണ് സംഘത്തിലുള്ളതെന്ന് തെറ്റിദ്ധരിയ്ക്കാന്‍ കാരണം. രണ്ടംഗ സംഘം ഈ സമയം മുന്നേറ്റം തുടരുകയായിരുന്നു.
അപ്രതീക്ഷിതം
നാല് തീവ്രവാദികളേയും വധിച്ചതോടെ വിജയിച്ചു എന്ന് കരുതി ഇരിയ്ക്കുമ്പോഴാണ് അടുത്ത ദിവസം മറ്റ് രണ്ട് പേരെ കൂടി കണ്ടെത്തിയത്. ഇത് ശരിയ്ക്കും അപ്രതീക്ഷിതം തന്നെ ആയിരുന്നു.
വേദന സംഹരികള്‍
മരിയ്ക്കുന്നതിന് മുമ്പ് പരമാവധി നാശം വിതയ്ക്കുക എന്നതായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. ഇതിനായി അവര്‍ വേദന സംഹാരികളും മരുന്നുകളും കൈവശം സൂക്ഷിച്ചിരുന്നു. ഇവയെല്ലാം തന്നെ പാകിസ്താനില്‍നിര്‍മിച്ചവയാണ്. ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് സൈന്യം ഇവ കണ്ടെടുത്തു.
എത്ര മൃതദേഹങ്ങള്‍?
പത്താന്‍കോട് ഭീകരാക്രമണത്തിന് ശേഷം സൈന്യത്തിന് ലഭിച്ചത് നാല് ഭീകരരുടെ മൃതദേഹങ്ങള്‍ മാത്രമാണ്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍പോലും ആകാത്ത വിധത്തില്‍ കത്തിക്കരിഞ്ഞുപോയി എന്നാണ് സൈന്യത്തിന്റെ വിശദീകരണം.
ആരുടെ സഹായം?
ജനുവരി ഒന്നിന് തന്നെ ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയിരുന്നു. അതിന് ശേഷമാണ് ഗുര്‍ദാസ്പുര്‍ എസ്പിയെ തട്ടിക്കൊണ്ടുപോകുന്നതും മറ്റൊരു ടാക്‌സി ഡ്രൈവറെ വധിയ്ക്കുന്നതും. പിന്നീട് വലിയ ആയുധ ശേഖരവുമായി വ്യോമസേനാ കേന്ദ്രത്തിലെത്താന്‍ അവര്‍ക്ക് പുറത്ത് നിന്നും അകത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടാകാം എന്നാണ് സംശയിക്കുന്നത്.
നേരിട്ടതില്‍ പാളിയോ?
തൊട്ടടുത്ത് തന്നെ സൈനിക താവളവും സൈനിക കമാന്‍ഡോ കളും ഉണ്ടായിട്ടും എന്‍എസ്ജിയെ ദില്ലിയില്‍ നിന്ന് എത്തിച്ച് ഓപ്പറേഷന്‍ നടത്തിയതാണോ ഇന്ത്യക്ക് പറ്റിയ പാളിച്ച എന്ന് ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്.