ഇത് ഗോവയല്ല, മഹാരാഷ്ട്രയാണ്: ബിജെപിക്ക് ശരദ് പവാറിന്റെ മുന്നറിയിപ്പ്, ഒപ്പമുള്ളത് 162 എംഎൽഎമാർ
മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കുന്നതിന് ഒരു പ്രശ്നവുമില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾക്ക് ഒരു തരത്തിലുള്ള ഉത്തരവുകളും നൽകാൻ കഴിയില്ല. വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ ഞാൻ 162ലധികം എംഎൽഎമാരെ കൊണ്ടുവരും. ഇത് ഗോവല്ല, മഹാരാഷ്ട്രയാണെന്നും പവാർ പറയുന്നു.
എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കണം: ബിജെപിയോട് താക്കറെ
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനെതിരെയുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി ചൊവ്വാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുക. ദേവേന്ദ്ര ഫട്നാവിസിന് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുന്നതിനൊപ്പം ശിവസേനയുൾപ്പെട്ട ത്രികക്ഷികൾക്ക് പരസ്യമായി ഭൂരിപക്ഷം തെളിയിച്ചാൽ സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിക്കാമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30നാണ് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കുക.
162ഉം ഞങ്ങൾക്കൊപ്പം
ശിവസേന-എൻസിപി- കോൺഗ്രസ് എന്നീ പാർട്ടികൾ ഉൾപ്പെട്ട മഹാ വികാസ് അഖാഡക്ക് 162 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് എൻസിപി എംഎൽഎ ധനഞ്ജയ് മുണ്ടെ അറിയിച്ചിരുന്നു. ഇവരാണ് മുംബൈയിലെ ഹോട്ടലിൽ അണിനിരന്ന് ബിജെപിക്കനുകുലമായ ഒരു നീക്കവും നടത്തില്ലെന്ന് പ്രതിജ്ഞ ചെയ്തത്. ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് ശരദ് പവാറിന്റെയും സോണിയാ ഗാന്ധിയുടേയും ഉദ്ധവ് താക്കറെയുടേയും നേതൃത്വത്തിലാണ്. ഞാനെന്റെ പാർട്ടിയോട് സത്യസന്ധതയുള്ളവരായിരിക്കും. ഞാൻ ഒന്നിലും പ്രലോഭിപ്പിക്കപ്പെടുകയില്ല. ബിജെപിക്ക് ഗുണമുണ്ടാകുന്ന ഒരു കാര്യവും ചെയ്യില്ലെന്നുമാണ് പ്രതിജ്ഞ. എൻസിപി നേതാവ് ശരദ് പവാറിന് പുറമേ കോൺഗ്രസ് നേതാക്കളായ അശോക് ചവാൻ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവരും യോഗത്തിനെത്തിയിരുന്നു.
വിമർശിച്ച് ബിജെപി
ഇത്തരം പരേഡുകളിലൂടെയല്ല നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതല്ലെന്നാണ് ബിജെപി എംഎൽഎ ആഷിഷ് ഷെലാർ പ്രതികരിച്ചത്. എൻസിപിയിൽ നിന്ന് മറുകണ്ടം ചാടിയ അജിത് പവാറും ദേവേന്ദ്ര ഫട്നാവിസും ചേർന്നാണ് ശനിയാഴ്ച പുലർച്ചെ നാടകീയ നീക്കത്തോടെ സത്യപ്രതിജ്ഞ ചെയ്തത്. ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനാണ് ലഭിച്ചത്. മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യം അധികാരത്തിലേറുന്നതിനുള്ള അവസാന വട്ട ചർച്ചകൾ നടത്തുന്നിതിടെയാണ് ബിജെപിയുടെ ഭാഗത്തുനിന്നുള്ള അപ്രതീക്ഷിത നീക്കം.
വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണം
തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനായി ഉത്തരവിടണമെന്നാണ് ശിവസേനയുൾപ്പെട്ട ത്രികക്ഷി സഖ്യം ഹർജിയിൽ ആവശ്യപ്പെട്ടത്. ബിജെപിക്ക് സർക്കാർ രൂപീകരിക്കുന്നതിന് 54 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും രണ്ട് ദിവസം കൂടി സമയം അനുവദിക്കണമെന്നുമാണ് ബിജെപി കോടതിയിൽ ഉന്നയിച്ച ആവശ്യം. 24 മണിക്കൂറിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയോട് ആവശ്യപ്പെടാനും ത്രികക്ഷികൾ സുപ്രീം കോടതിയിൽ ആവശ്യമുന്നയിച്ചിരുന്നു.
ഗോവയല്ലെന്ന് മുന്നറിയിപ്പ്
ഞങ്ങളിവിടെ ഒരുമിച്ച് നിൽക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. സംസ്ഥാനത്ത് ഭൂരിപക്ഷമില്ലാതെയാണ് ബിജെപി സർക്കാർ രൂപീകരിച്ചിട്ടുള്ളത്. കർണാടകത്തിലും ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപി സർക്കാർ രൂപീകരിച്ചിരുന്നുവെന്നും പവാർ ചൂണ്ടിക്കാണിക്കുന്നു. മുംബൈയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ശിവസേന- കോൺഗ്രസ്- എൻസിപി എംഎൽഎമാരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പവാറിന്റെ പരാമർശങ്ങൾ. ഞങ്ങളുടെ പോരാട്ടം അധികാരത്തിന് വേണ്ടിയല്ല. സത്യം ജയിക്കുന്നതിന് കൂടിയാണ്. നിങ്ങളെത്രത്തോളം പിളർത്താൻ ശ്രമിക്കുന്നുണ്ടോ അത്രത്തോളം ഐക്യം ഞങ്ങൾക്കിടയിലുണ്ടാകുമെന്നാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.
സോണിയാ ഗാന്ധിക്ക് നന്ദി
നാം 162 പേരിലധികമുണ്ട്. നാളെ നമ്മളെല്ലാം സർക്കാരിന്റെ ഭാഗമാകും. ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ സഹായിച്ച സോണിയാ ഗാന്ധിക്ക് അശോക് ചവാൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സർക്കാർ രൂപീകരണത്തിന് ഗവർണർക്ക് നമ്മളെ ക്ഷണിച്ചേ മതിയാവൂ എന്നാണ് അശോക് ചവാന്റെ പ്രതികരണം. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് എംഎൽഎമാരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.