എല്ലാവരും പ്രധാനപ്പെട്ടവരാണ്: ആളുകളുടെ ശിരസിൽ നിന്ന് ബീക്കണ്‍ ലൈറ്റുകൾ നീക്കേണ്ടതുണ്ടെന്ന് മോദി
ദില്ലി: രാജ്യത്ത് വിഐപികളല്ല, ഇപിഐകളാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഐപി ചിന്താഗതിയിൽ നിന്ന് പുറത്തുവരണമെന്നും ഇപിഐ ( എവരി പേഴ്സൺ ഈസ് ഇംപോർട്ടന്‍റ് ) ആണ് ആണ് ശരിയെന്നും മോദി ചൂണ്ടിക്കാണിച്ചു. വാഹനങ്ങളില്‍ നിന്ന് ചുവന്ന ബീക്കൺ ലൈറ്റുകൾ നീക്കിയതുപോലെ ആളുകളുടെ ശിരസ്സിൽ നിന്നും ബീക്കൺ ലൈറ്റുകൾ നീക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ 31ാമത് പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളിൽ നിന്ന് ചുവന്ന ബീക്കൺ ലൈറ്റുകള്‍ എടുത്തുനീക്കിയത് വിഐപി കൾച്ചർ മാറ്റാനാണെന്നും മോദി പറയുന്നു. രാജ്യത്തെ 125 കോടി ജനങ്ങൾക്കും തുല്യമൂല്യവും തുല്യപരിഗണനയും നല്‍കുകയാണ് അനിവാര്യമായ മാർഗ്ഗമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചുവന്ന ബീക്കണുകൾ വിഐപി കള്‍ച്ചറിന്റെ ഭാഗമാണെന്നും ലൈറ്റുകൾ നീക്കിയതോടെ ഈ ചിന്താഗതിയില്‍ നിന്ന് പുറത്തുവരണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
വിഐപികളുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ചുവപ്പ്, നീല ബീക്കണ്‍ ലൈറ്റുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ഏപ്രിൽ 19നായിരുന്നു കേന്ദ്രസർക്കാര്‍ നിർദേശം കൊണ്ടുവന്നത്. മെയ് ഒന്നുമുതൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭാ സ്പീക്കർ എന്നിവർ ഉൾപ്പെടെയുള്ള വിഐപികളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകൾ നീക്കം ചെയ്യാനായിരുന്നു നിർദേശം. കാലാവസ്ഥാ വ്യതിയാനം ആശങ്കയുണ്ടാക്കുന്നുണ്ടെന്നും പ്രകൃതിയിലെ മാറ്റങ്ങൾ അറിഞ്ഞാണ് ജീവിക്കേണ്ടതെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇതിനെല്ലാം പുറമേ എൻഡിഎ സര്‍ക്കാർ രാജ്യത്ത് അവതരിപ്പിച്ച ഡിജിറ്റൽ ഇന്ത്യ, നവഭാരത് തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കുന്നതിന് പ്രധാനമന്ത്രി ജനങ്ങളുടെ പിന്തുണ തേടുന്നതിനും മൻ കി ബാതിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ അവതരിപ്പിച്ച പേയ്മെന്റ് ആപ്പ് ഭീമിൻരെ പ്രചാരണത്തിന് മുൻകയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.