സിഎഎ നടപ്പാക്കി തുടങ്ങി കേന്ദ്രം, മുസ്ലീം ഇതര അഭയാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ദില്ലി: പൗരത്വ നിയമം നടപ്പാക്കി തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. അയല്‍ രാജ്യങ്ങളിലെ മുസ്ലീം ഇതര അഭയാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് കേന്ദ്രം പൗരത്വം നല്‍കുക. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ്, സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയിരിക്കുന്നത്. 2014 ഡിസംബര്‍ 31നുള്ളില്‍ ഇന്ത്യയില്‍ എത്തിയവരാവണം എന്നാണ് നിബന്ധന.
1955ലെ പൗരത്വ നിയമവും, 2009ലെ നിയമങ്ങളും ആധാരമാക്കിയാണ് ഇപ്പോഴത്തെ പൗരത്വം അനുവദിക്കുക. 2019ലെ പൗരത്വ നിയമപ്രകാരമുള്ളത് പൂര്‍ണമായും നടപ്പായി തുടങ്ങിയിട്ടില്ല. ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിനര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പുതിയ നിയമപ്രകാരം പൗരത്വം ലഭിക്കുക. 2019ലെ നിയമത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും, അതിലെ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇനി എല്ലാവര്‍ക്കും പൗരത്വം നല്‍കുക. കഴിഞ്ഞ വര്‍ഷം ഈ നിയമം നടപ്പാക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകെ നടന്നത്.
ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ സമരങ്ങളെല്ലാം ദുര്‍ബലമായിരുന്നു. കോടതി ഇടപെടലും സമരങ്ങള്‍ക്ക് തടസ്സമായിരുന്നു. 2019ലാണ് ശക്തമായ പ്രതിഷേധം നടന്നത്. അത് പിന്നീട് 2020ലേക്കും നീണ്ടിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം വന്നതോടെ ഈ പ്രതിഷേധങങളെല്ലാം അവസാനിച്ചു. പൗരത്വം ലഭിക്കുന്നത് ജാതിയുടയെയും മതത്തിന്റെയോ പേരിലാകരുതെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം ഈ നിയമത്തിലൂടെ അട്ടിമറിക്കപ്പെട്ടെന്നാണ് നിയമത്തിനെതിരെയുള്ള ഉയര്‍ന്ന പ്രതിഷേധത്തിന് പ്രധാന കാരണമായി പറഞ്ഞിരുന്നത്.
Recommended Video
അതേസമയം മുസ്ലീം വിഭാഗത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനമാണ് നിയമത്തിലൂടെ വ്യക്തമാകുന്നതെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഈ നിയമത്തില്‍ മുസ്ലീം വിഭാഗത്തെ മാത്രമായിരുന്നു സര്‍ക്കാര്‍ ഉള്‍പ്പെടുത്താതിരുന്നത്. അവര്‍ക്ക് പോകാന്‍ വേറെയും മുസ്ലീം രാഷ്ട്രങ്ങളുണ്ടെന്നും, എന്നാല്‍ ഹിന്ദുക്കള്‍ അടക്കമുള്ള മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ മാത്രമാണ് ഉള്ളതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം.