ഉള്ളിയെ തൊട്ടാൽ കൈപൊള്ളും; സവാളയ്ക്കും ചെറിയഉള്ളിക്കും രാജ്യത്ത് വിലകുതിക്കുന്നു, 30 ശതമാനം വർദ്ധന!
ദില്ലി: സവാളയ്ക്കും ചെറിയ ഉള്ളിക്കും വില കുതിക്കുന്നു. വിലക്കയറ്റം കുറഞ്ഞത് രണ്ടാഴ്ച കൂടി തുടരുമെന്ന് മുംബൈയിലേയും ദില്ലിയിലേയും കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ മുപ്പത്ശതമാനംവരെ വില ഉയർന്നെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. മഴചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സാവാള ഉല്‍പാദനത്തിന് തിരിച്ചടിയായെന്നും കച്ചവടക്കാര്‍ പറയുന്നു.
സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രേദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണിൽ സവാള കൃഷി കർഷകർ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യയിൽ വിപണിയെ പ്രതിസന്ധിക്ക് പ്രധാന കാരണം. ജൂലൈയില്‍ തുടങ്ങി ഒക്ടോബറില്‍ അവസാനിക്കുന്ന ഖാരിഫ് സീസണില്‍ 30 ശതമാനം സവാളകൃഷി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അരി, ചോളം, ബജ്റ, സോയാബീന്‍ ഉള്‍പ്പെടെയുള്ള വിളകളിലേക്ക് കര്‍ഷകര്‍ മാറിയതും തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ.

ചെറിയ ഉള്ളിക്ക് കിലോയൊന്നിന് മൊത്തവില150 ആയിരുന്നത് 170മുതല്‍180വരെയെത്തി. ചെറുകിടവില്‍പ്പന ഇരുന്നൂറിന് മുകളിലാണ്. സാവാളയ്ക്ക് ഒരുമാസംമുന്‍പ് 25മുതല്‍ 35 വരെയായിരുന്നു മൊത്തവിലയെങ്കില്‍ ഇപ്പോഴത് 45 വരെയായി. ചെറുകിട വിൽപ്പന അറുപതിന് മുകളിലാണ് ഉള്ളത്. മുംബൈയിലെ മലയാളിസമൂഹം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന മാട്ടുംഗ മാര്‍ക്കറ്റിലെ കണക്കുകളാണിത്.
വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് സംഭരണ ഏജന്‍സിയായ എംഎംടിസി. കയറ്റുമതി കുറയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോര്‍ , മഹാരാഷ്ട്രയിലെ നാസിക്, രാജസ്ഥാനിലെ അല്‍വാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഖാരിഫ് സീസണ്‍ അവസാനിച്ചിട്ടും യാതൊരു നടപടിയുമില്ലാത്തത് ഉത്തരേന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത സവാളയുടെ ലഭ്യതയ്ക്ക് തിരിച്ചടിയായി.












Click it and Unblock the Notifications