മാലെഗാവ് സ്‌ഫോടനം: പ്രസാദ് പുരോഹിതിന് ജാമ്യം നിഷേധിച്ചു: സാധ്വി പ്രഗ്യയ്ക്ക് ജാമ്യം
മുംബൈ: 2008ലെ മാലെഗാവ് സ്‌ഫോടനക്കേസില്‍ സാധ്വി പ്രഗ്യയ്ക്ക് ജാമ്യം. 2008ല്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ മഹാരാഷ്ട്രയിലെ മാലെഗാവിലുണ്ടായ സ്‌ഫോടനക്കേസിലായിരുന്നു ബോംബൈ ഹൈക്കോടതിയുടെ വിധി. ലഫ്. കേണല്‍ പ്രസാദ് പുരോഹിതിന് ജാമ്യം നിഷേധിച്ചു. എട്ട് വര്‍ഷമായി ജയിലിലായിരുന്ന സാധ്വി പ്രഗ്യയെ ചികിത്സയ്ക്കായി ഭോപ്പാലിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സാധ്വി പ്രഗ്യ ഹൈക്കോടതിയെ സമീപിച്ചത്. 2008 സെപ്തംബര്‍ 29നാണ് ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഏഴ് പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ സാധ്വി പ്രഗ്യയും നവംബറില്‍ ലഫ്. കേണല്‍ പുരോഹിതും അറസ്്റ്റിലായിരുന്നു.
ഭീകരരവാദ കേസുകള്‍ കൈകാര്യം ചെയ്യുന്ന എന്‍ഐഎ ആയിരുന്നു മാലെഗാവ് സ്‌ഫോടനക്കേസ് കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ മെയില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സാധ്വി പ്രഗ്യ കുറ്റം സമ്മതം നടത്തിയതിനാല്‍ മാലെഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യയ്‌ക്കെതിരെ തെളിവ് സമര്‍പ്പിക്കാന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവര്‍ക്കെതിരെ കുറ്റപത്രം നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാന്‍ വിചാരണ നടന്ന മുംബൈയിലെ പ്രത്യേക കോടതി തയ്യാറായിരുന്നില്ല. മാലെഗാവ് സ്‌ഫോടനം നടത്താന്‍ അഭിനവ് ഭാരത് എന്ന ഒരു സംഘം രൂപീകരിച്ചതാണ് കേണല്‍ പുരോഹിതിനെതിരെയുള്ള കുറ്റം. ഇതിന് പുറമേ സര്‍വ്വീസ് ചട്ടം ലംഘിച്ച് പ്രകോപനാത്മകമായ പ്രസംഗങ്ങള്‍ നടത്തുന്നതിനായി യോഗം വിളിച്ചുചേര്‍ത്തുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
എന്നാല്‍ വിവിധ ഭീകരസംഘടനകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ മിലിട്ടറി ഇന്റലിജന്‍സ് തന്നെ നിയോഗിച്ചിരുന്നുവെന്നാണ് കേണല്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇതിനായി തന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനവ് ഭാരത് എന്ന സംഘടനയുമായി ബന്ധപ്പെട്ടാണെന്നും കേണല്‍ വാദിക്കുന്നു.