ജഡ്ജിമാരുടെ ശമ്പളം കുത്തനെ ഉയരും: ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം, ചീഫ് ജസ്റ്റിസിന് 2.80 ലക്ഷം!
ദില്ലി: ഹൈക്കോടതി- സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. സുപ്രീം കോടതി- ഹൈക്കോടതി ജഡ്ജിമാർക്ക് രണ്ടിരട്ടിയോളം വർധനവുണ്ടാകുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചിട്ടുള്ളത്. ഇതോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 2.80 ലക്ഷം രൂപ വരെയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. നിലവിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം ഒരു ലക്ഷം രൂപയാണ്.
സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും നിലവിലെ ശമ്പളമായ 90,000 രൂപയിൽ നിന്ന് 2.5 ലക്ഷം രൂപ വരെയാണ് ഉയരുക. ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം 80,000 ൽ നിന്ന് 2.25 ലക്ഷമായി ഉയരുകയും ചെയ്യും. ശമ്പള വര്‍ധനവിന് പുറമേ അലവൻസുകൾ, ഔദ്യോഗിക വസതി, ഓഫീസ് ജീവനക്കാര്‍ വാഹനങ്ങൾ എന്നിവയും ചീഫ് ജസ്റ്റിസിന് ലഭിക്കും. ക്യാബിനറ്റ് സെക്രട്ടറിമാർക്ക് ലഭിക്കുന്നതിന് സമാനമായ അലവൻസും ആനുകൂല്യങ്ങളുമാണ് സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും മറ്റ് ജഡ്ജിമാര്‍ക്ക് ലഭിക്കുക.
പുതുക്കിയ ശമ്പളം 2016 ജനുവരി ഒന്നുമുതൽ മുന്‍കാല പ്രാബല്യത്തിൽ വരുമെന്ന് ഗസറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ബില്ലിന്റെ ആനുകൂല്യം വിരമിച്ച ജഡ്ജിമാർക്കും ലഭിക്കും. ഹൈക്കോടതി- സുപ്രീം കോടതി ജഡ്ജിമാരുടെ 2018ലെ ശമ്പളപരിഷ്കരണ നിയമപ്രകാരം വീട്ടുവാടക അലവൻസിന് 2107 സെപ്തംബർ 22 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഗസറ്റിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസർക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകള്‍ കണക്കിലെടുത്താണ് ഈ നടപടികള്‍.