പ്രതിപക്ഷ ഐക്യത്തില്‍ കാലിടറി ബിജെപി: യുപിയില്‍ നഷ്ടമായത് രണ്ട് നിര്‍ണായക സീറ്റുകള്‍

ദില്ലി: പ്രതിപക്ഷ ഐക്യത്തില്‍ കാലിടറി ബിജെപി. ഉത്തര്‍‌പ്രദേശിലെ രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പരാജയം സമ്മാനിച്ച പ്രതിപക്ഷ ഐക്യം ലോക്സഭാ- നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കരുത്ത് തെളിയിച്ചു. കര്‍ണാടകത്തില്‍ 104 സീറ്റുകള്‍ നേടിയിട്ടും അധികാരം പിടിച്ചെടുക്കാന്‍ കഴിയാത്ത ബിജെപിക്ക് അധികാരത്തിലിരിക്കുന്ന യുപിയിലെ കൈരാനയിലെ പരാജയവും അടുത്ത കാലത്തേറ്റ തിരിച്ചടികളില്‍ ഒന്നാണ്.

കൈരാന ലോക്സഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അജിത് സിംഗ് നയിക്കുന്ന രാഷ്ട്രീയ ലോക് ദളിന്റെ തബസ്സും ഹസ്സനാണ് വിജയിച്ചത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ആര്‍എല്‍ഡി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതിന് പുറമേ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും കൈരാനയില്‍ ആര്‍എല്‍ഡിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ മ്രിഗാന്‍ക സിംഗിനെയാണ് 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തസബം പരാജയപ്പെടുത്തിയത്. നൂര്‍പൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നൂര്‍പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയാണ് ബിജെപിയെ പിന്നിലാക്കി വിജയസാധ്യതകള്‍ ഇല്ലാതാക്കിയത്. ബിജെപി എംഎല്‍എമാരുടെ മരണത്തോടെ ഒഴിവ് വന്ന സീറ്റുകളാണ് ഇതോടെ യുപിയില്‍ ബിജെപിക്ക് നഷ്ടമായത്.

 അന്ന് ഗൊരഖ്പൂരില്‍ ഇന്ന് കൈരാനയില്‍

അന്ന് ഗൊരഖ്പൂരില്‍ ഇന്ന് കൈരാനയില്‍


മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന നിയമഭാ ഉപതിരഞ്ഞെടുപ്പില്‍ യോഗി ആദിത്യ നാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരും ബിജെപിക്ക് കൈമോശം വന്നിരുന്നു. ബിഎസ്പിയുടെ പിന്തുണയോടെ സമാജ് വാദി പാര്‍ട്ടിയാണ് രണ്ട് തിരഞ്ഞെടുപ്പിലും വിജയിച്ചത്. ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് രാഷ്ട്രീയ എതിരാളികള്‍ യുപിയില്‍ കൈകോര്‍ത്തത്. എന്നാല്‍ കൈരാനയില്‍ സ്ഥിതി മാറുകയായിരുന്നു അഖിലേഷ് യാദവും മായാവതിയും ആര്‍എല്‍ഡിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തുു.

 2014 ആവര്‍ത്തിച്ചില്ല

2014 ആവര്‍ത്തിച്ചില്ല

2014ല്‍ കൈരാനയില്‍ നിന്ന് 2.30 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപിയുടെ ഹുക്കും സിംഗ് വിജയിച്ചത്. എസ്പി- ബിഎസ്പി- ആഎല്‍ഡി സഖ്യമായിരുന്നു എതിര്‍പക്ഷത്തുണ്ടായിരുന്നത്. എന്നാല്‍ നാല് വര്‍ഷത്തിനിപ്പുറം ഹുക്കും സിംഗിന്റെ മകള്‍ മ്രിഗാന്‍ക സിംഗ് വിജയിക്കുന്നത് തടയാന്‍ എസ്പി- ബിഎസ്പി- കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞു. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നിര്‍ണായക സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഈ സംഭവങ്ങള്‍ ഉണ്ടാകുന്നത്.

 ആര്‍എല്‍ഡിക്ക് തിരിച്ചുവരവ്

ആര്‍എല്‍ഡിക്ക് തിരിച്ചുവരവ്

കര്‍ഷകര്‍ ഭൂരിപക്ഷമായുള്ള കൈരാനയില്‍ ആര്‍എല്‍ഡി നേടിയ വിജയം അജിത് സിംഗിന് തിരിച്ചുവരവിനുള്ള വഴിയൊരുക്കുകയായിരുന്നു. ജാട്ട് സമുദായത്തിനിടയിലും നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടി കൂടിയാണ് ആര്‍എല്‍ഡി. കൈരനായിലെ 1.5 ലക്ഷത്തോളം വരുന്ന ജനസംഖ്യയും ജാട്ട് വിഭാഗക്കാരാണ്. 2003ലെ മുസാഫര്‍ നഗര്‍ കലാപത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കൈരാന ബിജെപിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. മുസാഫര്‍ നഗര്‍ കലാപം കവര്‍ന്നെടുത്തത് 60 പേരുടെ ജീവനായിരുന്നു. കലാപം ഏറ്റവും അധികം ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായിരുന്നു കൈരാന. തബസം വിജയിച്ചതോടെ കലാപത്തിന്റെ പ്രേതത്തെ വിജയകരമായി അടക്കം ചെയ്തുുവെന്നാണ് ആര്‍എല്‍ഡി വിശ്വസിക്കുന്നത്. അതിനൊപ്പം ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയും നല്‍കിയെന്നും ആര്‍എല്‍ഡി കരുതുന്നു. കൈരാനയിലെ പകുതിയോളം വരുന്ന ജാട്ടുകളും മുസ്ലിങ്ങളും ഒരുമിച്ച് നിന്ന് വോട്ട് ചെയ്തില്ലായിരുന്നുവെങ്കില്‍ ആര്‍എല്‍ഡിക്ക് ഈ വിജയം സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ലെന്നാണ് തബസം വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

 ബിജെപി വിരുദ്ധതക്ക് പിന്നില്‍

ബിജെപി വിരുദ്ധതക്ക് പിന്നില്‍

യുപിയിലെ മില്ലുടമകള്‍ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കാത്തതും ജോലി നല്‍കാമെന്ന വാഗ്ധാനം മോദി സര്‍ക്കാര്‍ പാലിക്കാത്തതുമാണ് ബിജെപിക്കെതിരെ തിരിയാന്‍ കൈരാനയിലെ കര്‍ഷകരെ പ്രേരിപ്പിച്ചത്. അതേസമയം ജാട്ട് സമുദായത്തിന് സംവരണം നല്‍കുന്നതിലും കേന്ദ്രം പരാജയപ്പെട്ടിരുന്നു. 2013ലെ കലാപ കാലത്ത് ജാട്ട് സമുദായത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് സമുദായംഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കാത്തതും ബിജെപിക്കെതിരെ തിരിയാന്‍ ജാട്ടുകളെ പ്രേരിപ്പിച്ചുവെന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. 2014ല്‍ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ ആര്‍എല്‍ഡിക്ക് ലഭിച്ചതില്‍ 2.5 ലക്ഷത്തോളം വരുന്ന ദളിത് വിഭാഗങ്ങള്‍ക്കും പങ്കുണ്ട്. യോഗി ആദിത്യ നാഥ് സര്‍ക്കാരിന് കീഴില്‍ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പാര്‍ട്ടിക്കെതിരെയുള്ള വോട്ടുകളായി മാറുകയായിരുന്നു.

 ഭണ്ഡാര- ഗോണ്ടിയയില്‍ സംഭവിച്ചത്

ഭണ്ഡാര- ഗോണ്ടിയയില്‍ സംഭവിച്ചത്

മഹാരാഷ്ട്രയിലാണ് ബിജെപി തിരിച്ചടിയേറ്റ മറ്റൊരു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ശരദ് പവാറിന്റെ നാഷണലിസ്റ്റ് മധുകര്‍ കുക്ഡേയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും എന്‍സിപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് കുക്ഡേയ്ക്ക് തിരിച്ചടിയേറ്റിരുന്നു. മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളില്‍ 81 സീറ്റുകളാണ് എന്‍സിപിക്ക് ലഭിച്ചത്. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഏറ്റിട്ടുള്ളത്. ബിജെപി എംപി നാനാ പടോള്‍ കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ടതോടെയാണ് ഈ സീറ്റ് ഒഴിവ് വന്നിട്ടുള്ളത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പരാജയപ്പെട്ടെന്ന് കാണിച്ചായിരുന്നു പട്ടോളിന്റെ രാജി. പിന്നീട് ഇദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു. മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഭണ്ഡാരാ- ഗോണ്ടിയ എന്‍സിപി നേതാവും രാജ്യസഭാംഗവുമായ പ്രഫുല്‍ പട്ടേലിന് സ്വാധീനമുള്ള പ്രദേശമാണ്. ഭണ്ഡാര- ഗോണ്ടിയയില്‍ നാല് തവണ മത്സരിച്ച് വിജയിച്ചിട്ടുള്ള ആളാണ് പ്രഫുല്‍ പട്ടേല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+